Sunday, November 2, 2025

 ഉത്തരവാദിത്തങ്ങൾ  ഏറ്റെടുക്കാത്തവർക്ക്  ചുറ്റുമുള്ള  മനുഷ്യരുമായി  നന്നായി ചിരിക്കാനും  നല്ല രീതിയിൽ  പെരുമാറാനും കഴിയും ."ഞാൻ ", എന്നുള്ളത്  ഒരു വാക്ക്  മാത്രമല്ല  ,ഒരു വൻ ഉത്തരവാദിത്തമാണ് .ഞങ്ങൾ എന്നോ  നമ്മൾ എന്നോ  പറയാൻ  സാധിക്കാത്ത വണ്ണം   ചില ജീവിത യാഥാർഥ്യങ്ങൾ  ഞാൻ  എന്ന ഞാണിന്മേലങ്ങനെ   തൂങ്ങിയാടും . വെല്ലുവിളികൾക്കു പകരം പരിഹാരങ്ങളിലേക്ക്   ശ്രദ്ധിച്ചുതുടങ്ങുമ്പോൾ  എവിടെനിന്നോ  നമ്മളറിയാത്തൊരു  നമ്മൾ ഒരു കുഞ്ഞു തീ കനലായി  ഉള്ളിൽ കയറിപ്പറ്റും . ചുറ്റുമുള്ളതിനെയെല്ലാം  മറന്നു  ഈ കനൽ മെല്ലെ  ഊതി കത്തിച്ചുകൊണ്ടേയി രിക്കുക . നിങ്ങളിലേക്ക്  -നിങ്ങളുടെ  കരുത്തിലേക്ക് -,ആളുകളെ ഭയപ്പെടുത്തുന്ന  ആളലുകളിലേക്ക്‌  ആളുകൾ  ശ്രദ്ധിച്ചുതുടങ്ങും  .നമ്മൾ എന്താണ് നമുക്കിടുന്ന വില  അതുതന്നെയാവും  കാലം  നമുക്കായി  കരുതിവച്ചിരിക്കുന്നത് .ചിലപ്പോഴൊക്കെ  മുന്നോട്ടു നീങ്ങുക എന്നത് മാത്രമാവും  മുന്നോട്ടു നീങ്ങാനുള്ള ഏക മാർഗ്ഗം .

 "   സമീറ  ' എന്ന വാക്കിന്  കഥപറയുന്നവൾ  .വിനോദിപ്പിക്കുന്ന കൂട്ടുകാരി ,ആനന്ദം ,അതിരാവിലെ,കാറ്റ്  എന്നൊക്കെ അർത്ഥമുണ്ടത്രെ. ജനങ്ങളെ .ചിരിപ്പിക്കാൻ -പിടിച്ചിരുത്താൻ  സന്തോഷിപ്പിക്കാൻ എന്റെ  വാക്കുകൾക്ക് വല്ലാത്തൊരു  ശക്തിയുണ്ടെന്ന്  എനിക്ക്  തോന്നിയിട്ടുണ്ട് .ചിലപ്പോഴൊക്കെ  പലരേം  ശത്രുവാക്കാനുള്ള   ചങ്കൂറ്റവും .ഈ  അടുത്ത കാലത്താണ്  അധ്യാപികമാർ  പറയുന്ന കാര്യങ്ങൾ   അംഗീകരിക്കാൻ  സമൂഹം  തയ്യാറായിത്തുടങ്ങിയത് .അതിനുമുമ്പ് : മാഷ്" എന്നത്  എന്തോ വലിയ സംഭവവും  ടീച്ചർ  ഒന്നിനും  കൊള്ളാത്തവളുമായിരുന്നു . ഈ  ആണാവലുകളോട്  വല്ലാത്തൊരു  പുച്ഛമായിരുന്നു  എനിക്ക് .അതുമായി ബന്ധപ്പെട്ടാണ്  ആദ്യ കാലങ്ങളിൽ  കവിതകളെഴുതി ത്തുടങ്ങിയത് .കലഹങ്ങൾ  പതിവായത് .ഞാൻ  ഇന്നത്തെ  ഞാനായത് .

                                 2013 ലാണെന്നു തോന്നുന്നു .അന്ന് ഞാൻ ചുണ്ടമ്പറ്റ  സ്കൂളിൽ  കത്തിക്കയറി  പഠിപ്പിച്ചുകൊണ്ടിരിക്കുന്ന  കാലം .ചമതക്കുന്ന് എന്ന് ഓമനപ്പേരിലറിയപ്പെടുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സ്കൂൾ .പുതുതായി  പണികഴിപ്പിച്ച സ്റ്റാഫ്‌റൂമിനകത്ത് കലഹം  നിറഞ്ഞ  ഇഴയടുപ്പങ്ങളിൽ  ഞങ്ങളിരിക്കുന്നു . തെക്കുഭാഗത്ത്  റബ്ബർ കാടിന്റെ  ഇരുട്ട്,  വടക്കുഭാഗത്ത് മഴയെ വഹിച്ചുകൊണ്ട് ഓടിയോടിവന്ന കുഞ്ഞു കാറ്റിന്റെ  കുളിര്

                     ആജാനുബാഹുവായൊരു  മനുഷ്യൻ  സ്റ്റാഫ് റൂമിലേക്ക്  കയറിവരുന്നു .അയാളുടെ  ഇടതൂർന്ന കറുത്ത  താടിയിൽ വെള്ളി നാമ്പുകൾ  കിളിർത്തു  തുടങ്ങിയിരിന്നു . പതിവിലും  നീളം  കൂടിയ വിരലുകൾ താടി രോമങ്ങൾക്കിടയിലൂടെ മേലോട്ട്  സഞ്ചരിച്ചുകൊണ്ടിരിന്നു .അയാൾ  സ്റ്റാഫ്‌ റൂമിൻറെ ഇരുട്ടിലേക്ക്  എന്തോ കാര്യമായി  തിരയുന്ന  മട്ടിൽ  കണ്ണോടിച്ചു ."ഇയാളുടെ  എന്തേലും  ഇവിടെ  കളഞ്ഞു പോയോ 'ചിത്രടീച്ചർ  വായ പൊത്തി മെല്ലെ   എന്നോട് രഹസ്യം പറഞ്ഞു .

"ഇവിടെ കാര്യങ്ങള് നോക്കണ  ആണുങ്ങളാരുമില്ലേ "  

മൂപ്പരിത്തിരി  കലിപ്പിലാണ്

 ".ഇവിടുത്തെ  കാര്യങ്ങളൊക്കെ  നോക്കുന്നത് ഞങ്ങൾ  പെണ്ണുങ്ങൾ  തന്നെയാ .നിങ്ങൾക്ക്  എന്താ  വേണ്ടത് " 

ഞാൻ  ചോദിച്ചു .

മുമ്പെന്നോ  എക്സാം ഡ്യൂട്ടി യെടുത്തതിന്റെ  ഡ്യൂട്ടിസർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതായിരുന്നു .പാവം  .പ്രിൻസിപ്പാൾ ലീവായിരുന്നു  പോരാത്തതിന് പെണ്ണും.അയാളുടെ  കയ്യിൽ ഡ്യൂട്ടിസർട്ടിഫിക്കറ്റ്  എടുത്തു  കൊടുക്കുമ്പോൾ ഞാൻ  മനസ്സിൽ  പറഞ്ഞു  ഇയാളൊക്കെ  ഏതു കാലത്താ  ജീവിക്കുന്നത് .മാഷാത്രേ .......മാഷ്  .

                         ഒരു  സ്ത്രീ  വളരെ  നല്ലതെന്ന്  ആരെങ്കിലും  പറയുന്നുണ്ടെങ്കിൽ  അവരുടെ  ഏഴയലത്ത്  നിങ്ങളുടെ  പെണ്മക്കളെ  അടുപ്പിക്കരുത് .നല്ലതെന്ന്  സമൂഹം പറയുന്ന  സ്ത്രീ   അവളുടെ  സർവ്വം  മറ്റുള്ളവർക്കു  വേണ്ടി  സമർപ്പിച്ചവളാവാം  ,ഏതു നിമിഷവും  മറ്റുള്ളവർ  എന്ത് വിചാരിക്കുമെന്ന്  ചിന്തിച്ച്  തന്റെ തായ   എല്ലാ സന്തോഷങ്ങളെയും  കൊന്നു  കളഞ്ഞു  ഒന്നുറക്കെ   കരയാൻ പോലും  ഭയപ്പെടുന്നവൾ.

.അവളെ  സദാസമയം  മറ്റുള്ളവർ  ചൂഷണം  ചെയ്തുകൊണ്ടേയിരിക്കും .അവളാൽ  അവൾക്കു ചുറ്റുമുള്ളവർ   ഒന്നിനും  കൊള്ളാത്ത  മടിയന്മാരായി  വളർന്നു കൊണ്ടേ യിരിക്കും  .നമുക്കുള്ളതെല്ലാം   മറ്റുള്ളർക്ക്  നൽകിയാൽ  മാത്രമേ  അവർക്കിടയിൽ  നമുക്ക്  സ്ഥാനമുള്ളൂവെന്ന്  എപ്പോൾ  തോന്നി തുടങ്ങുന്നുവോ ,അപ്പോൾ  ആ  ഇടങ്ങളിൽ  നിന്ന്  മെല്ലെ  ഒരു യാത്ര പോലും  പറയാതെ  രക്ഷപ്പെടണം  .മരണത്തിലേക്കല്ല . അവർക്ക്  ഒരിക്കലും  എത്തിപ്പിടിക്കാനാവാത്ത  ഉയരത്തിലേക്ക് .

       എത്രയെത്ര  പെൺകുട്ടികളാണ്  ആരോടുമൊന്നും പറയാതെ  കുറച്ച്  ദിവസത്തേക്കുള്ള  വാർത്തകൾ  മാത്രമായി  നമ്മിൽ നിന്നുമിറങ്ങിപ്പോയത്. .എന്റെ  മകൾ  ഇത്രമാത്രം  വേദനകൾ  പേറിയിരുന്നെന്ന്  മരണത്തിനു ശേഷം മാത്രം  വാ തുറക്കുന്ന  മാതാപിതാക്കൾ .    മകൾ  നല്ല കുടുംബിനിയായി     ജീവിക്കുന്നത്  അവളുടെ   മറ്റേതൊരു   നേട്ടങ്ങളേ ക്കാളും   വിലപ്പെട്ടതാണെന്ന്  സ്വയം  ധരിച്ച് വച്ചിരിക്കുന്ന  വിഡ്ഢികൾ . പൊന്നുപോലെ  വളർത്തിയ  സ്വന്തം  പെണ്മക്കൾ   മറ്റൊരിടത്തെ  അടിമയായി     മാറുന്നത്  കാണാൻ ലജ്ജയില്ലാത്തവർ . ദുരഭിമാനികൾ  യദാർത്ഥ  കൊലയാളികൾ .

           കാലം  മാറി .ഇപ്പൊ  പെണ്ണുങ്ങളാകെ മാറി   എന്ന്  ചെറിയൊരു  ഭയം ആളുകളിൽ  ഉടലെടുത്തിട്ടുണ്ടെങ്കിലും ,  ഞാൻ  കേട്ട ;-അറിയുന്ന  പല അവളുകളും  ഇന്നും പഴയ  നല്ല ഭാര്യയായി .പുകയായി  നേർത്ത് നേർ ത്തില്ലാതാവാൻ  വിധിക്കപ്പെട്ടവൾ   തന്നെയാണ് .

      .അവൾ  ആത്മഹത്യ  ചെയ്തതിന്  4  ദിവസം  കഴിഞ്ഞാണ്  ഞാൻ  ആ വീട്ടിലേക്കെത്തിയത് .

       റോഡ്  നേർത്ത്  നേർത്ത്  പഴയ  വലിയൊരു  തറവാട്ട്  മുറ്റത്തേക്ക്  നീളുന്നു .

തറവാടിത്തത്തിന്റെ  എല്ലാവിധ  ആഡംബരങ്ങളും   അതിന്റെ  കോയാലയിൽ  പ്രതിഫലിക്കുന്നു . ഭർത്താവിന്റെ  ഉമ്മ ഒരിടത്തും .വാപ്പ  മറ്റൊരിടത്തും  കിടപ്പു  രോഗികളായി  കിടക്കുന്നു . 

     " നല്ല   പെങ്കുട്ട്യേർന്നു .വാപ്പാടേം .മ്മാടേം   കാര്യങ്ങള്  മുഴുവൻ  നോക്കീന്നത്  ഓളെന്നേർന്നു .നല്ല  പഠിപ്പിൻഡ്  ഓൾക്ക് ." 

പച്ച  മാക്സി  ധരിച്ച് അറുപത്  വയസ്സുതോന്നിപ്പിക്കുന്ന  ഒരു സ്ത്രീ  തണുത്ത നാരങ്ങാവെള്ളം  ഞങ്ങൾക്കുനേരെ നീട്ടി  പറഞ്ഞു .അയൽക്കാരിയാണെന്നു തോന്നുന്നു .

  "ഹോം  നഴ്‌സൊന്നും  ഇല്ലേ  ?"

ഞാൻ  ചോദിച്ചു 

"ഓലൊന്നും  നോക്ക്യാ  ശര്യാവൂല .ഞമ്മളെ  തന്തനേം  തള്ളേനേം  ഞമ്മളന്നെ  നോക്കണ്ടേ "

"അപ്പൊ  ഇവരുടെ  പെണ്മക്കൾ "?

"ഓലൊക്കെ  ഓരോ  കുടുംബായി  കയ്യിണതല്ലേ .എടക്കൊക്കെ  വന്നു  പോകും  

മരിച്ചുപോയ  സ്ത്രീയുടെ ഉമ്മ  ഒന്നും   സംസാരിക്കാനില്ലാതെ തലതാഴ്ത്തിയിരുന്നു . ലോകത്തുള്ള  സകലമാന  ദുഖങ്ങളും  അവരുടെ ചുറ്റും തൂങ്ങിയാടുന്നതായി  എനിക്ക്  തോന്നി അവരുടെ മടിയിൽ  അമ്മിഞ്ഞപ്പാലിനായി കരയുന്ന  അവളുടെ  പാവം  പെൺകുഞ് .

 എനിക്കെന്തോ  വല്ലാത്ത  അസ്വസ്ഥത  തോന്നി .നമുക്ക്  പെട്ടെന്ന്  മടങ്ങാം .ഞാൻ  കൂടെ വന്നവരോട്  പറഞ്ഞു .

കുറച്ചുനാൾ  കഴിഞ്ഞു  എനിക്കൊരു ഫോൺ 

മറുതലക്കൽ  തേങ്ങലുകൾ  മാത്രം 

" ടീച്ചറേ  ൻറെ  താത്ത  ഇത്രേം വല്യേ സങ്കടത്തിലൂടെയാണ്  കഴിഞ്ഞു പോണതെന്ന്  ഞങ്ങൾ  മനസ്സിലാക്കീല .ഞാൻ  ഹൈസ്കൂൾ  ടീച്ചറാണ് .ഓള് psc ലിസ്റ്റിൽ ഉയർന്ന റാങ്കിലുണ്ട് .അഡ്വൈസ് ഉടനെ  വരും ന്നാ  കേട്ടത് ."

ഞാൻ  ഓൾടെ  അനുജത്തിയാ 

"ഓല് വല്യേ തറവാടികളാ .അത് കണ്ട് കെട്ടിച്ചുകൊടുത്തതാ .ഞങ്ങളെപ്പോലെ ഫ്രീയായി ജീവിച്ച  പെങ്കുട്ട്യോൾക്ക് ആ രീതികളൊന്നും  ശരിയാവൂലാന്ന്  മുതിർന്നവർക്ക് മനസ്സിലായില്ല .ഓൾടെ സ്വർണ്ണം  തന്നെ ഓൾക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ള അത്രേം ഉണ്ട് .ന്നിട്ടും ഒഴിഞ്ഞു പോരാനുള്ള ധൈര്യം  ഓള് കാണിച്ചില്ലല്ലോ .ഓളെ പുതിയാപ്പിള ആണെങ്കി ഒരുപണിക്കും പോകാതെ മ്മാനേം വാപ്പാനേം നോക്കാൻ നിക്കാ . ഇഷ്ടം പോലെ മക്കളുണ്ടവർക്ക്  അവരെല്ലാം  നല്ല  ആർഭാടമായി  ജീവിക്കുന്നു .കുട്ട്യോൾക്ക് ഫീസടക്കണെങ്കി ഓൾക്ക് ഞങ്ങളോട് ചോദിക്കണ്ട അവസ്ഥയാ .ഇനി ഒന്നും പറഞ്ഞിട്ട് കാര്യല്ല .തെറ്റ് ഞങ്ങടെ ഭാഗത്താ .മറ്റുള്ളവർ എന്തുപറയുമെന്നാ ഞങ്ങള് ചിന്തിച്ചത് .ഓൾക്ക് എന്ത് പറയാനുണ്ടെന്നല്ല ."

 ആ പെൺകുട്ടിക്ക്  മരുമകൾ  എന്നത്  എത്ര  ഭാരിച്ച  വേദനിക്കുന്ന  ഉത്തരവാദിത്ത മായിരുന്നെന്ന്  എനിക്ക് ബോധ്യപ്പെട്ടത്  തിരിച്ചു  വീട്ടിലെത്തിയപ്പോഴുള്ള   മുനീറ ടീച്ചറുടെ  ഫോൺ വിളിയോടെയാണ് .

   " ഞാനിത്  ആരോടേലും  പറഞ്ഞില്ലേ  എ നിക്ക്  വല്ല അറ്റാക്കും  വന്ന്  ഞാൻ  മരിച്ചുപോയാ  ആരെങ്കിലും  അറീണ  ഒരാള്  വേണച്ചിട്ടാ  ഞാൻ  ങ്ങളെ  വിളിക്കണത് " 

   അപ്പുറത്ത്  നിന്നും  അവളുടെ  തേങ്ങൽ  എൻറെ  നെഞ്ചിലേക്കാഴ്ന്നിറങ്ങും  പോലെ. കിടപ്പുരോഗിയായ  ഭർത്താവിന്റെ ഉമ്മയെ നോക്കാൻ വരുന്ന  ഹോംനഴ്‌സുമാർ  വന്നിട്ട്  രണ്ടുദിവസം  തികയും  മുമ്പേ  തിരിച്ചു  പോണതാണ് പ്രശ്നം .

"ഞാൻ  ഈ ട്രാൻസ്ഫെറിൽ  വയനാട്ടിലേക്ക്  തെറിച്ചു ടീച്ചർ .എനിക്കെന്തു  ചെയ്യാൻ  പറ്റും .രണ്ടാളും  ജോലിക്ക്  പോയിട്ടുതന്നെ ഹോംനഴ്‌സുമാരുടെ  ശമ്പളം ,ഉമ്മാന്റെ  മരുന്ന് .മക്കളെ  പഠിത്തം  എല്ലാംകൂടി  ഒന്നിനും  തികയണില്ല . ഹൌ സിംഗ്  ലോൺ  അടക്കാതെ  പറ്റോ .വീട്  വെക്കണ്ടീരുന്നില്ല  എന്ന് ഇപ്പൊ  തോന്നാ .മടുത്തു ടീച്ചർ .എന്നെക്കൊണ്ട്  പറ്റണില്ല  ഇത്രേം  സ്ട്രെസ്സ്  താങ്ങാൻ .ഹോംനഴ്‌സുമാർ  പോണതിന്  എല്ലാരും  എന്നെയാണ്  കുറ്റം  പറീണത്  ആത്മഹത്യ ചെയ്താലോ ന്ന്  കുറെ  ആലോചിച്ചു .അപ്പൊ  ൻറെ മക്കള് എന്ത്  ചെയ്യും .വയ്യ  ടീച്ചർ ...വയ്യ "

"ഒരു  മോളുണ്ട് മ്മാക്ക്  തിരിഞ്ഞൊന്നു  നോക്കില്ല .  വേണ്ട നമ്മക്കൊരാശ്വാസത്തിന് ഒരു  വാക്കുപോലും" 

 അവൾ  നിർത്താതെ  കരച്ചിലും   പറച്ചിലും  തുടർന്നുകൊണ്ടേയിരുന്നു .അവളെ  എനിക്ക് ഒരുപാടുനാളായറിയാം .ഒരു  ഇമോഷനും  അവളെ  ബാധിക്കുന്നതായി  തോന്നിയിട്ടില്ല . എല്ലാറ്റിനോടും  മിതമായ പ്രതികരണങ്ങൾ .ആ  അവൾ  എവിടെപ്പോയി .ഒന്നും  താങ്ങാൻ  പറ്റാത്ത  വല്ലാത്തൊര വസ്ഥയിലേക്ക്  അവളെത്തപ്പെട്ടതെങ്ങിനെയാണ് .അവൾ  മാത്രമാണോ  ഈ അവസ്ഥയിലൂടെ  കടന്നു  പോകുന്നത് .അല്ല  കേരളത്തിലെ  മിക്കവാറും  ജോലിചെയ്യുന്ന  സ്ത്രീകളുടെ  നാല്പതുകൾ  ഇഴയുന്നത്  ഇങ്ങനെത്തന്നെയാണ് .

  ഞാനും  ഈ  വഴിയിലൂടെ  കടന്നു  പോയതാണ് ."ഞാൻ  '"എന്നു  പറയുന്നിടത്ത്  "ഞങ്ങൾ" എന്ന് കരുത്തോടെ  നേരിടാൻ റഷ്യാക്കയും  ഒപ്പത്തിനൊപ്പം കൂടെയുണ്ടായിരുന്നു .എന്നിട്ടും  എത്രയെത്ര  രാത്രികളിലാണ്  ആരോടും  ഒന്നും  പറയാനാവാതെ  സ്വയം  നഷ്ടപ്പെട്ട്  ഞാൻ  ഉറക്കമില്ലാതെ തിരിഞ്ഞും  മറിഞ്ഞും  കഴിച്ചുകൂട്ടിയത് .

  " ഹോംനഴ്‌സുമാരെ  ടീച്ചർ ക്കറിയാലോ .അവർക്ക്  വന്നാൽ  എന്തൊരു  നിബന്ധനകളാണ് .അതെല്ലാം  അംഗീകരിച്ച്  നമ്മൾ  നിർത്തിയാലോ രണ്ടുദിവസം  കഴിഞ്ഞാ  അവര്  പോകും . ചുറ്റും  കുടുംബക്കാരുടെ  വീടുകളാണ്  .അവരോടൊക്കെ  എൻറെ  സ്വഭാവം  മോശമാണെന്നാ  പറഞ്ഞു പോകുക "

  അവൾ  കരച്ചിൽ  നിർത്തുന്ന  ഭാവമില്ല ."നീ സമാധാനിക്ക്  എന്തെങ്കിലും മാർഗ്ഗമുണ്ടാവും . അല്ല  നിൻറെ  ഭർത്താവ്  എപ്പോഴും  പഴയപോലെ  തന്നെയാണോ .മൂപ്പരുടെ  ഭാഗത്തുനിന്ന്  വല്ല സഹായോം "

"അതൊന്നും  പറയണ്ട  ടീച്ചറെ  .മൂപ്പരുടെ  ഉമ്മയല്ലേ .എനിക്കുമില്ലേ  ഉമ്മേം  വാപ്പേം .ഞാൻ  അവരെ  ഒന്ന്  കണ്ടിട്ട്  എത്ര  നാളായെന്നറിയോ .എന്നിട്ടും  ഒരു സഹായത്തിനും  ഇയാൾ  കൂടൂല ."എല്ലായിടത്തും  മരുമക്കൾ  തന്നെയാ  അമ്മായിയമ്മമാരെ  നോക്കുന്നത് .നിനക്ക്  ജോലീടെ  അഹങ്കാരാ "എന്ന്  ഇടക്കിടെ  പറയും .ന്നാ  ലോസ്സ്  ഓഫ്  പേ  എടുക്കാന്നു  വച്ചാ  പിന്നെ  ആരോട്  പണം  കടം  വാങ്ങും .ദിവസങ്ങൾ  കഴിഞ്ഞു  പോണ്ടേ "

അവൾ  പിന്നേം  എന്തൊക്കെയോ  പറഞ്ഞു ."ഇപ്പൊ  ടീച്ചറോട്  ഇതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോ  ഇത്തിരി  ആശ്വാസമായ  പോലെ "

 പണ്ട്  കൂട്ടു കുടുംബങ്ങളായിരുന്നു . ഒരാൾ  കിടപ്പിലായാൽ  അത്  മറ്റൊരാളെ  മാത്രമായി  ബാധിക്കില്ലായിരുന്നു .സ്ത്രീകൾ  അധികവും വീട്ടിൽത്തന്നെ  ഉണ്ടാവും .എന്നാൽ  ഇന്ന്  അതല്ല  സ്ഥിതി .ജോലിസ്ഥലത്തെ  അതികഠിനമായ  സങ്കർഷങ്ങൾ  താണ്ടിയാണ്  അവൾ  വീട്ടിലെത്തുന്നത് . ഒട്ടും മാറ്റമില്ലാത്ത സാമൂഹിക  പശ്ചാത്തലത്തിൽ  വീട്  അവൾക്ക്  വിശ്രമിക്കാനുള്ള  ഇടമല്ല  മറിച്ച്  ജോലികൾ പകലത്തേതിനേക്കാൾ  ശക്തിയോടെ  തുടരാനുള്ള  ഇടമാണ് .

ഇത്  ഇപ്പോഴത്തെ  അവസ്ഥയാണ് .വരും  കാലങ്ങളിൽ  മരുമക്കൾ  ഇങ്ങനെയൊന്നും  പ്രവര്തിക്കാൻ  സാധ്യതയില്ല .അവരെല്ലാം  പലയിടങ്ങളിലേക്ക്  ചേക്കേറിക്കഴിഞ്ഞു .മനുഷ്യരെല്ലാം  തനിച്ചാകുന്ന  വാർധക്യ  കാലങ്ങളാണ്  ഇപ്പോഴും  പലയിടങ്ങളിലും . പക്ഷേ പുറമേനിന്ന്   നോക്കുമ്പോൾ ശരിയെന്ന്  തോന്നുന്ന പലമരുമക്കളും  ആരുമറിയാതെ  ഇങ്ങനെ  കുറ്റപ്പെടുത്തലുകളിൽ  നീറി നീറി  കരിഞ്ഞുപോകുന്നു . 

ഒരാൾ  മരിച്ചാൽ  പിറവിയെടുക്കുന്ന  ധാരാളം  ബന്ധുക്കളുണ്ടാകും . അപ്പൊ  അവർ  രക്തബന്ധമുള്ളവരാകും . ഒരു  നേരത്തെ  കൂട്ടിരുപ്പിനു  പോലും  മടികാണിച്ചിരുന്നവർ  ചടങ്ങുകളിൽ  സജീവ  സാനിധ്യമാകും . മരിച്ചു  പോയയാളുടെ  മുഹബ്ബത്തുകൾ  അവർ  നിർത്താതെ  പറഞ്ഞുകൊണ്ടിരിക്കും.കുറ്റവാളികളെ പ്പോലെ  മരുമക്കൾ  തലതാഴ്ത്തിയിരിക്കുന്നുണ്ടാവും  .എനിക്ക്  സ്വന്തക്കാരോട്   പറയാനുള്ളത് .ആങ്ങളയായും .അനിയത്തിയായും  നിങ്ങൾ ഉണ്ടായിരിക്കുമ്പോൾ  തന്നെ  ആശ്രിതരെ  തേടി നിങ്ങളുടെ  പ്രിയപ്പെട്ടവരെ നോക്കാൻ  ഈ വീട്ടുകാർ  കഷ്ട്ടപ്പെട്ടിരുന്നത്  നിങ്ങൾ  ശ്രദ്ധിച്ചിരുന്നില്ലേ .ഒരു  ദിവസമെങ്കിലും ..വേണ്ട  ഒരു നേരമെങ്കിലും  ജീവിച്ചിരിക്കുമ്പോൾ  അവർക്ക്  ആശ്വാസമാവാൻ  നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ  നിങ്ങൾ  ധൈര്യമായി  കരഞ്ഞുകൊള്ളുക . അല്ലെങ്കിൽ  നിങ്ങൾ കാണിച്ചുകൂട്ടുന്ന  കോപ്രായങ്ങൾ മടക്കി  പെട്ടിയിലാക്കി  മടങ്ങിപ്പോയിക്കൊള്ളുക .മരിച്ചുകഴിഞ്ഞതിന്  ശേഷമല്ല  ജീവിച്ചിരിക്കുമ്പോളായിരുന്നു  അവർ നിങ്ങളെ  ആവശ്യപ്പെട്ടിരുന്നത്.

   



Saturday, September 6, 2025

"  തീരെ  ഉറങ്ങിയില്ലല്ലേ നിനക്കെന്താ  പ്രാന്താണോ  .അതുവരെ  എത്തണ്ടേ " റഷ്യാക്ക നീരസം  പ്രകടിപ്പിച്ചു ." അത് സാരല്ല  KSRTC  യിൽ  കയറിയാൽ  ഇഷ്ടം  പോലെ  ഉറങ്ങാലോ  .ഞാൻ  ധൃതിയിൽ  താഴേക്കിറങ്ങി .ഈ  ധൃതിവക്കൽ  തുടങ്ങിയിട്ട്  ഒരുപാട്  വർഷങ്ങളായി  .ഞാൻ  എവിടേക്കെങ്കിലും  പോകുന്നുണ്ടെന്നറിഞ്ഞാൽ  തലേന്ന്  രാത്രി  ഉമ്മ തീരെ  ഉറങ്ങിയിട്ടുണ്ടാവില്ല .ഞാൻ  പുറപ്പെടാനൊരുങ്ങുന്ന  ചെറിയ  ശബ്ദങ്ങൾക്കായി  കാത്തിരിക്കും .

പിന്നെ  ആവശ്യങ്ങളുടെ  ഒരു നീണ്ട  നിരയായിരിക്കും  .പലപ്പോഴും  തലേന്ന്  പുറപ്പെടുന്ന  കാര്യം  ഞാൻ  സംസാരിക്കാറേയില്ല  .പിന്നെ  കരച്ചിലായി  പരാതിയും  പരിഭവങ്ങളുമായി  ,ഉറക്കമില്ലായ്മയായി 

കാറിൽ  പെരിന്തൽമണ്ണ  ബസ്റ്റാണ്ടിലേക്കാകണം  .റഷ്യാക്ക  വണ്ടിയോടിക്കുന്നു  .റോഡിനിരുവശവും  നടക്കാനിറങ്ങിയവരുടെ  നീണ്ട നിര  .ശ്രദ്ധിക്കാതെ ഓടിച്ചാൽ  ആരെങ്കിലും  തട്ടിപ്പോകുമോ  എന്ന്  ഭയന്നാണ്  യാത്ര .സ്റ്റാൻഡിലേക്ക്  കയറിയ ഉടൻ  കൈകാണിച്ച  ksrtc  എന്താണെന്നറിയില്ല  നിർത്താതെ  പോയി .തൊട്ടു പിറകെ തന്നെ  കോയമ്പത്തൂർ  ബസ് വന്നു . ഇരുട്ട്  വെളിച്ചത്തിലേക്ക്  മെല്ലെ  കാലെടുത്തു  വെക്കുന്നേയുള്ളൂ .ഡ്രൈവർക്ക് തൊട്ടുപിറകിലെ  സീറ്റിലായി  ഞാനിരുന്നു . ആളുകൾ  കുറവാണ്  ബസ്സിൽ . എൻറെ  കറുത്ത  ബാഗ് ഞാൻ  സീറ്റിൽ  വിശാലമായി  വച്ചു .മുന്നിലെ  സീറ്റിലിരിക്കരുത്  അപകടമാണ്  റഷ്യാക്കാ  ഇടയ്ക്കിടെ  ഓർമ്മിപ്പിക്കുമെങ്കിലും  പിന്നിലെ  സീറ്റുകളിൽ  കാലെത്തില്ല .കാഴ്ചകിട്ടില്ല  ഈ  രണ്ടസൗകര്യങ്ങൾ  കണക്കിലെടുത്ത് ഞാനെപ്പോഴും  മുൻസീറ്റുതന്നെ  തിരഞ്ഞെടുക്കും .

ഒരു വർഷം  ഞാനീ ആനവണ്ടിയിൽ  യാത്രചെയ്തു .സ്വന്തമെന്നൊരു  തോന്നൽ എത്തുമെന്നൊരുറപ്പ്  .മതിവരുവോളം  കാറ്റ്  വെളിച്ചം .മഞ്ഞു  വകഞ്ഞുമാറ്റി  സൂര്യൻ  കയറിവരുന്നത്  ഒരുപാട്  നീളത്തിൽ  കാണാനൊക്കും  ഈ  പാലക്കാട്  കോഴിക്കോട്  റൂട്ടിൽ . മണ്ണാർക്കാടെത്തുംന്നവരെ നല്ല റോഡാണ് .റോഡുവക്കിലെ  ആൽമരങ്ങൾക്കിടയിലൂടെ  ഒളിഞ്ഞും  തെളിഞ്ഞും ചുവന്നുതുടുത്ത  സൂര്യൻറെ  സൗന്ദര്യം  ഞാനന്ന്  മതിവരുവോളം  ആസ്വദിച്ചു .ഇത്രനാൾ  കൂടെസഞ്ചരിച്ചിട്ടും  ഞാനൊട്ടുമേ  ശ്രദ്ധിച്ചതില്ലാത്ത  വശ്യമനോഹാരിത .

  ജീവിതത്തിൽ  വരുന്ന  എല്ലാ  ബുദ്ധിമുട്ടുകളെയും  എങ്ങനെ  മാനസികോല്ലാസത്തിനുള്ള  വഴികളാക്കി  മാറ്റാമെന്ന്  ഞാനെന്നോടുതന്നെ  ചോദിക്കും  ഇത്രയധികം  സമയം  ഒരുജോലിയും  ചെയ്യാതെ  ചിന്തിച്ചു  ചിന്തിച്ചു കാടുകയറാൻ  പറ്റുന്നുണ്ടല്ലോ  .അല്ലെങ്കിൽ  ജോലിക്കാരിയായൊരു  സ്ത്രീക്ക് എവിടുന്നു  കിട്ടും  ഇതുപോലെ  റീ ലാ ക്സ്  ചെയ്യാനുള്ള  സമയം

പുലർച്ചെ  എഴുന്നേൽക്കുന്നതുകൊണ്ട്  ഈ  റൂട്ടിലെത്തിയാൽ  ഉറക്കമെനിക്ക്  പതിവാണ് "മണ്ണാർക്കാടെത്തിയാൽ  എന്നെ  ഒന്നു വിളിക്കണേ " കണ്ടക്ടറോട്  ഞാൻ  പതിവുപോലെ  പറഞ്ഞേൽപ്പിച്ചു .പതിവു  ചിരിയിൽ  അയാൾ സമ്മതം  മൂളി .ഉറക്കത്തിലെപ്പോഴോ  ബസ് ഒരുസഡൻ ബ്രേക്കിട്ടു  നിന്നപോലെ  .പാതി  ഉറക്കത്തിൽ  എൻറെ  തൊട്ടടുത്ത്  ഏകദേശം  45 നു മുകളിൽ പ്രായമുള്ള  ഒരു  സ്ത്രീ  വന്നിരുന്നു .മുമ്പെപ്പോഴോ  ഞാനവരെ  കണ്ടിട്ടുണ്ട്  .അഗളി  ഏതോ ഓഫിസിൽ  വർക്ക്  ചെയ്യുന്നു .  അവർ  എൻറെ  തൊട്ടടുത്തിരുന്നു .ബേബി  പിങ്ക്  നിറത്തിലുള്ള  ചുരിദാറിനു  പിറകിൽ   തലമുടി  പെയ്തുകൊണ്ടേയിരിക്കുന്നു . പിൻഭാഗമാകെ  നനഞ്ഞു   കുതിർന്ന  അവരെക്കണ്ട്  എനിക്കെന്തോ  വല്ലാത്ത  അസ്വസ്ഥത  തോന്നി  .അവർ  ഫോണിൽ  മക്കളോട്  ദേഷ്യം  പിടിക്കുന്നു  ." ഞാനെങ്ങനെയാണ്  അതൊക്കെ  ഉണ്ടാക്കിവച്ച്  ഈ  ബസ്സിൽ  കേറിയതെന്ന്  നിങ്ങള്ക്കാര്ക്കേലും  അറിയോ . അവനോട്  ഞാനെന്നെ  ബസ്റ്റോപ്  വരെ  ആക്കാൻ  പറഞ്ഞിട്ട്  അവന്  സൗകര്യമില്ല  .രാത്രി  മുഴുവൻ  ഫോണിൽ  തോണ്ടിക്കൊണ്ടിരുന്നാ  പിന്നെങ്ങനെ  ഉണരാനൊക്കും  .അച്ഛൻ  നീട്ടിട്ടില്ലേ .ഞാനൊരുകാര്യം  പറയാം  .ഈ  പോക്കാണ്  നിങ്ങൾ  ഇനീം  തുടരാൻ  പോണെങ്കി  അമ്മ  അധികകാലം  ഉണ്ടാവുമെന്ന്  തോന്നണില്ല .അവിടെ  ഉണ്ടാക്കി  വച്ചതെടുത്ത്  കഴിച്ച്  ക്ലാസ്സിപ്പോവാൻ  നോക്ക് "

"അഗളിയാണെന്നല്ലേ  അന്ന്  പറഞ്ഞത് " ഞാനവരെ  ഒന്ന്  ശാന്തമാക്കാൻ  ശ്രമിച്ചു .അതെ  ടീച്ചറിപ്പോഴും  ഷോളയൂർ  തന്നെയാണോ 

അല്ല  ഞാൻ  ട്രാന്സ്ഫെറായിട്ട്  ഒരുവർഷമായി  .ഇന്ന്  കുട്ടികളുടെ  സെന്റോഫ്  ഓർമ്മകളൊന്നു  പൊടിതട്ടിയെടുക്കാൻ  ഇറങ്ങിയതാ .

"ഭീകരമായ  ഓർമ്മകൾ  അല്ലേ " അവരൊന്നു  ചിരിച്ചു 

"അല്ല  ഓർമ്മകൾക്ക്  നല്ല  മധുരമുണ്ട്  ,അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ  വേദനാജനകമായിരുന്ന പലതും  ഇപ്പൊ  ഓർക്കുമ്പോ വല്ലാത്ത  സുഖം  ആസ്വദിക്കാനായില്ലല്ലോ  എന്ന  കുറ്റബോധം  ..നമ്മൾ  വീടിനെക്കുറിച്ചും   ,വീട്ടുകാരെക്കുറിച്ചും  മാത്രം  ചിന്തിച്ചുകൊണ്ടിരിക്കുന്നു .വീട്  വിട്ടാൽ  തിരിച്ചെത്തും  വരെ ഒരെണ്ണത്തിനേം  ഓർക്കരുത് .ഫോണങ്  സ്വിച്ച്ഓഫ് ആക്കി  വച്ചെക്കണം ."

അവർ  ഒന്നും  മിണ്ടാതെ  പുറത്തേക്ക്  നോക്കിയിരുന്നു ." ചുരിദാറിൻറെ  ബാക്കിലാകെ  നനഞ്ഞു ല്ലേ  പെരിയഡ്‌സ്  ആയിരുന്നു  ഒന്നു  നോക്കൂ  ടീച്ചർ ." അവർ  സീറ്റിൽ  നിന്നെഴുന്നേറ്റു  .

" കൊഴപ്പമില്ല  ചേച്ചി ചുരിദാറിനു  പിറകിൽ  നല്ല  മിറർ വർക്കുണ്ടല്ലേ '

"പിറകിലോ .അയ്യോ  ഞാൻ  ചുരിദാർ  തിരിച്ചിട്ടെന്നാ  തോന്നണേ .ഇനീപ്പോ  എന്താ  ചെയ്യാ "അവരാകെ  വെപ്രാളപ്പെടാൻ  തുടങ്ങി .

"സാരല്ല  നമുക്ക്  മണ്ണാർക്കാട്  സ്റ്റാൻഡിൽ  വാഷ്‌റൂമിൽ  കയറി  മാറാം "

"ദൈവാ  ടീച്ചറെ  എന്റെ സീറ്റിനടുത്തെത്തിച്ചത് .അല്ലേൽ  ഞാനാകെ  ടെൻഷനടിച്ച്  ചത്തുപോയേനെ .ഓഫിസിൽ  ഇങ്ങനെ  ചെന്നിറങ്യാ .അല്ലേല്ത്തന്നെ  ഒരോരുത്തന്മാരുടെ  നോട്ടം  കണ്ടാ  ഒറ്റവെട്ടിന്  കൊല്ലാൻ  തോന്നും . തടി  കൂടുതലുള്ളതാ  അവർക്കിടയിൽ  എന്നെ  പരിഹാസപാത്രമാക്കിയത്  .എന്തൊക്കെ  ചെയ്തിട്ടും  തടികുറയുന്നില്ല  .ഹുസ്ബന്റിനിപ്പോ  ഞാൻ  ഒരു  കോമഡി  കഥാപാത്രം  മാത്രമാണ് . അയാളെന്നെ  ഒന്ന്  ഉമ്മവെച്ചിട്ടു  ഏഴുകൊല്ലമെങ്കിലും  ആയിക്കാണും .നമ്മളും  മനുഷ്യരല്ലേ  നമുക്കുമില്ലേ  പരിഗണിക്കപ്പെടാനുള്ള  ആഗ്രഹങ്ങൾ ." നിന്നെക്കണ്ടാൽ  എനിക്കൊന്നും  തോന്നുന്നില്ല " അയാളുടെ  സ്ഥിരം  ഡയലോഗാണിത്


  കൃത്യനിഷ്ഠ                                accidents

ഒരുപാട്  നന്മകളെ  

സമയത്തിൽ  മുക്കി 

നിർവീര്യമാക്കുന്ന  വിധം .

          രാവിലെ  ജോലിസ്ഥലത്തെത്തും  മുമ്പ്  ഒരു  സ്ത്രീ  അനുഭവിച്ചു  കൂട്ടുന്ന  യാതനകളെ  കുറിച്ച്  നിങ്ങളെപ്പോഴെങ്കിലും  ചിന്തിട്ടുണ്ടോ .നെഞ്ചിൽ  തീക്കനലായി     തീൻ  മേശയുടെ  തറക്കലുകളിലേക്ക്  സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ  സ്വയം നഷ്ടപ്പെടുന്ന  അവളുടെ  ആത്മാഭിമാനത്തെ ഏതു  ത്യാഗത്തിൻറെ  പുണ്യപുസ്തകത്തിലാണ് നിങ്ങൾ അടക്കം  ചെയ്തു  വച്ചിരിക്കുന്നത് .

   ക്ലാസ്സില്ലാത്ത ചിലർ  തമാശ  പറഞ്ഞു  ചിരിച്ചിരിക്കയാണ്  സ്റ്റാഫ്  റൂമിൽ.

 ഫെമിനിസത്തെക്കുറിച്ചും  ,സ്ത്രീ  വിരുദ്ധമായ  ചിന്താഗതികളെക്കുറിച്ചും  പുരുഷന്മാർ  വാതോരാതെ  സംസാരിക്കുന്നു .

"  നിങ്ങളൊക്കെ  ഇത്ര  മാറിയോ . വിദ്യാഭ്യാസത്തിന്റെ  ഒരു  ശക്തി "

സ്ത്രീകൾക്ക് വേണ്ടി  എപ്പോഴും  ഒച്ചവച്ചുകൊണ്ടിരിക്കുന്ന  റീന  ടീച്ചർ  തന്റെ  സഹപ്രവർത്തകരുടെ  ഉയർച്ചയിൽ  അഭിമാനം  കൊണ്ടു .

" എൻറെ  പൊന്നു  ചങ്ങാതിമാരെ  ഞങ്ങളോടൊപ്പം   ജോലി  ചെയ്തതുകൊണ്ടാ  നിങ്ങളൊക്കെ ഇത്ര  നിലവാരമുള്ളവരായി  മാറിയത് .അന്ന്  കഴിഞ്ഞയാഴ്ച  ഞാൻ  ഒരു  ട്രെയിനിങ് ന്  പോയീല്ലേ  .പകുതിയിലധികവും  സ്ത്രീകളായിരുന്നു .എന്നിട്ടും  വിരലിലെണ്ണാവുന്ന  ആണുങ്ങൾ  അവരുടെ  ചുറ്റുമുള്ള  സ്ത്രീകളെക്കുറിച്ച്  പറയുന്ന  നിലവാരം  കുറഞ്ഞ  തമാശകൾ  കേട്ട്  വല്ലാത്ത  സങ്കടം  തോന്നി .ഇവരൊക്കെ  ഇനി  എന്നു  മാറാനാ " 

" പേടികൊണ്ടാ  ടീച്ചറേ .ഇവിടെ  അങ്ങനെ  എന്തേലും  പറഞ്ഞാ  പിന്നെ  ഓൻ  ജീവനോടെ  ണ്ടാവോ " സുമേഷ്  ചെറുപ്പത്തിന്റെ നിഷ്കളങ്കത  വിരിച്ചിട്ടു .

 " ഇപ്പൊ  നമ്മൾ  പരസ്പരം  തുറന്നു  സംസാരിക്കുന്നു . കൂടെ  വർക്ക്  ചെയ്യുന്ന  സ്ത്രീ  അനുഭവിച്ചു  കൊണ്ടിരിക്കുന്ന  ശാരീരിക  മാനസിക  പ്രയാസങ്ങളെക്കുറിച്ച്  മിക്ക  ആണുങ്ങളും  ബോധവാന്മാരാണ് "

 ഉദയൻ  മാഷ്  കുറച്ച്  ആവേശം  കൊണ്ട  മട്ടാണ് .

 " കൂടെ  കിടക്കുന്ന  സ്ത്രീകളെക്കുറിച്ച്  പലവൻ മാർക്കുമറിയാത്തതാണ്  യഥാര്ത്ഥ  പ്രശ്നം "

 ഡിവേഴ്സിനു  വക്കിലെത്തി നിൽക്കുന്ന  ശാരിക  ടീച്ചർ  കലിപ്പോടെ  മുന്നിലിരിക്കുന്ന  ചോക്കു  പെട്ടിയെടുത്ത്   അതിൽ  നിന്നൊരു  ചോക്കെടുത്ത്  മേശയിലോരൊറ്റ  കുത്ത് .

ചോക്കു  പൊട്ടി  ചിതറി    തൊട്ടപ്പുറത്തിരിക്കുന്ന S 1 A  ക്ലാസ്സിന്റെ  തുറന്നു  വച്ച റെജിസ്റ്ററിൽ  ചെന്നു  വീണു .

 ഉദയൻ  മാഷ്  തുടർന്നു .

"  അന്ന്   ഹയർ  സെക്കണ്ടറിയിൽ  ഗസ്റ്റുകൾ  മാത്രമുള്ള  കാലം  .ടീച്ചർമാർക്ക് ചുരിദാറിടാനുള്ള  പെര്മിഷൻ  ഇല്ലാത്തകാലം  ഒരു  ടീച്ചർ .9 45  ന് നേരം  വൈകി  ക്ലാസ്സിലേക്കോടിക്കേറി . ആ  പീരീഡ്  കഴിഞ്ഞു  സ്റ്റാഫ്  റൂമിലേക്ക്  വന്നു  കയറിയപ്പഴാ  എല്ലാരും  കണ്ടത് സാരി  ഞൊറിഞ്ഞെടുത്തതിന്റെ  ഇടതുഭാഗത്ത്‌ കുത്തിത്തിരുകി  വച്ചിരിക്കുന്നു  അവർക്ക്  അന്നിടാനുള്ള  ജെട്ടി ."

ടീച്ചര്മാരെല്ലാം  പെട്ടെന്നു  തലതാഴ്ത്തി .

 "നിങ്ങളെ  വിഷമിപ്പിക്കാനോ  അവരെ  കളിയാക്കാനോ  അല്ല  .ജോലിക്ക്  പുറപ്പെടുന്ന  സ്ത്രീകൾ  അനുഭവിക്കുന്ന  ദയനീയാവസ്ഥകളെ   അന്നുമുതലാണ്  ഞാൻ  മനസ്സിലാക്കി  തുടങ്ങിയത് "

"  ഒരുകുടുംബം  നിലനിന്നു  പോകുന്നത്  ഒരുപരിധിവരെ  സ്ത്രീകളുടെ  ഈ  കീഴടങ്ങലുകളിലാണ്  .അവരന്ന് സ്റ്റാഫ്  റൂമിലിരുന്ന്  സങ്കടപ്പെട്ട്‌  കുറെ കരയുന്നത്  കണ്ടു  .ആളുകളെ  ഫേസ്  ചെയ്യാനാകാതെ ."

 ഈ  സംഭവ കഥ  ഒരിക്കൽ  വാല്യൂ ഷൻ  ക്യാമ്പിൽ  ലഞ്ച്  ബ്രേക്കിന്റെ  സമയത്തിരുന്നു  ഞാൻ  വിവരിച്ചു .

"നമ്മളൊക്കെ  അങ്ങനെത്തന്നെയല്ലേ  ടീച്ചറെ .സ്കൂളിന്റെ  പടിചവിട്ടുമ്പോഴാണ്  നമ്മൾ  ജീവനുള്ള  മനുഷ്യർ തന്നെയാണല്ലോ  എന്ന്  ചിന്തിച്ചു പോകുന്നത് . സത്യത്തിൽ  ജോലിയില്ലാത്ത  സ്ത്രീകളേക്കാൾ  അടിമകളല്ലേ  നമ്മൾ .സമാധാനത്തോടെ  ഒന്നുറങ്ങാൻ  പറ്റാറുണ്ടോ  നമുക്ക് .പണിക്ക്  പോകുന്ന  സ്ത്രീകളോട്  ആളുകൾക്കൊരു  സിംപതിയൊക്കെയുണ്ട്  .എന്നാ  നമ്മൾ  ജോലിക്കാരല്ലേ  .പഠിക്കുന്ന  കാലത്ത്  പട്ടിയെപ്പോലിരുന്നു  മോങ്ങി .ഇപ്പൊ  പോത്തിനെപ്പോലെ  പണിയെടുക്കുന്നു "

സോന  ടീച്ചർ  ആകെ  കലിപ്പിലാണ് 

"ഇപ്പൊ  ഉള്ള  ന്യൂ  ജെൻ  ഭർത്താക്കന്മാർ എത്ര  അണ്ടർസ്റ്റാന്ഡിങ്  ആണ് .നമ്മൾ ഈ  50 ,40 വയസ്സുകാർക്കാണ്  ഏറ്റവും  വലിയ  പ്രശ്നം .മോളീന്ന്  വീഴും  ചെയ്തു  ,കീഴോട്ട്  എത്തീട്ടൂല്ല "

'സോന  ടീച്ചർ  പറഞ്ഞത്  തന്നെയാണ്  ശരി .പഴയ  തലമുറയുടെ  ദുശ്ശാഠ്യങ്ങളും  പുതിയ  തലമുറയുടെ  സ്വാതന്ത്ര്യ  ബോധത്തിനുമിടയിൽ വീർപ്പുമുട്ടിയ  ജന്മങ്ങളാണ്  നമ്മൾ .വേഗത  കുറഞ്ഞൊരു  കാലഘട്ടത്തിൽ  പിറന്ന്  ഏറ്റവും  വേഗതകൂടിയ  യൗവ്വനങ്ങളിൽ  കിതക്കുന്നവർ "

 അമ്പിളി  ടീച്ചർ  ഇത്തിരി  സാഹിത്യം  കൂട്ടി  വിളമ്പി .

 എൻറെ  സ്കൂളിലേക്കുള്ള  മിക്ക  യാത്രകളും  ഇങ്ങനെത്തന്നെയായിരുന്നല്ലോ .

ആരൊക്കെ  എന്തൊക്കെ പറഞ്ഞാലും  എല്ലാ  ജീവവായുവും  ഊതിക്കെടുതിയാവും  ഞാൻ  രാവിലെ  സ്കൂളിലെത്തുന്നത് .നമുക്ക്  സന്തോഷത്തിനു  വേണ്ടി  ചെയ്യുന്ന എന്തോഒരു  നേരംപോക്ക്  പോലെയായിരുന്നു  ചുറ്റുമുള്ള  ആളുകളുടെ  കാഴ്ച്ചപ്പാട്‌ .വീട്ടു  ജോലിക്ക്  സ്ഥിരം  ആളുകളുള്ള ,നാലുപാടും  സ്നേഹിക്കാൻ  ആളുകളുള്ള ,പറയത്തക്ക  സാമ്പത്തിക  പ്രയാസങ്ങളില്ലാത്ത  ഞാൻ  ഇങ്ങനെയൊക്കെ  കടന്നു  പോയിട്ടുണ്ടെങ്കിൽ  ഇതെല്ലാമുള്ള  ഒരു  സ്ത്രീ  എത്ര  മാനസിക  പ്രയാസങ്ങളിലൂടെയാവും  ജോലിസ്ഥലത്ത്  എത്തിയിട്ടുണ്ടാവുക .

    അന്നും ഇതേ  തിരക്കുകളിലൂടെ   ഞാൻ  തിടുക്കപ്പെട്ടോടി . സമയം  8. 45  ഇനി  വെറും 15  മിനുറ്റ് . പുറത്തിറങ്ങാൻ  നോക്കുന്ന  നേരം  മഴ . സ്കൂട്ടേറെടുക്കാനാവില്ല  .എനിക്ക്  റൈൻ കോട്ടിട്ട്  വണ്ടിയോടിക്കാൻ  ഇഷ്ടമില്ല  .സ്കൂളിലേക്ക്  10 മിനുറ്റ്  ദൂരമേയുള്ളൂ  .കാറോടിക്കാനും  അറിയില്ല .

"റഷ്യാക്കാ  ഒന്ന്  കൊണ്ടാക്കിത്തരോ  .നല്ല  മഴ "

ഞാൻ  പതിവുപോലെ  ചോദിച്ചു 

"അഞ്ചു  മിനുറ്റ്  ഞാൻ കുളിക്കാണ്  .ഇപ്പൊ  വരാം "

റഷ്യാക്ക ബാത്റൂമിൽ  നിന്നും  വിളിച്ചുപറഞ്ഞു  .

 "അഞ്ചു  മിനുറ്റ്   വല്യേ  സമയമാണ്  റഷ്യാക്കാ  ഞാൻ  സ്കൂട്ടറിൽ  പൊയ്ക്കോളാ "

സത്യത്തിൽ  പുറത്തുള്ള  മഴയേക്കാൾ  വല്യേ  പെയ്ത്തായിരുന്നു  എൻറെ  കണ്ണിൽ  .ഹെൽമെറ്റ്  കൂടെയിട്ടപ്പോൾ  ശരിക്കും  കണ്ണു  കാണാത്ത  പോലെ .

മനസ്സു  നിറയെ  ചിന്തകളായിരുന്നു  .റഷ്യാക്കാക്ക്  പത്തു  മണി ക്കല്ലെ  ക്ലാസ്സൊള്ളൂ  .എന്നെ  കൊണ്ടാക്കീട്ട്  കുളിച്ചാ  പോരെ .

 ചിന്തകളങ്ങനെ  കാടുകയറി  .എൻറെ  ചുറ്റും  ഒരുപാട്  ജീവനുള്ള  മനുഷ്യർ . മുകളിൽ  ആകാശം  .

എൻറെ  വീട്ടിൽ  നിന്നും  വെറും  50  മീറ്റർ  ദൂരത്തിൽ  മെയിൻ  റോഡിലേക്ക്  തിരിയുമ്പോ  നേരെ  കൊണ്ടുപോയിക്കൊടുത്തത്  ഒരു വെളുത്ത  സ്വിഫ്റ്റ്  ഡിസൈർ  കാറിൽ .

 വെളുത്ത  ഷർട്ടും ,കറുത്ത പാന്റ്‌സും  ധരിച്ച  മാന്യനായൊരു  ചെറുപ്പക്കാരൻ  ഭയന്ന്  വിറങ്ങലിച്ചു  നിൽക്കുന്നു . തെറ്റു  ചെയ്തതത്  ഞാനാണെന്ന്  അവനും  അവിടെ  കൂടിയിരിക്കുന്നവർക്കുമറിയാം . എന്നിട്ടും  വല്ലാത്തോരു  കരുതലോടെ  ആരൊക്കെയോ  എന്നെ  പിടിച്ചെഴുന്നേൽപ്പിച്ചു . 

"റഷീദ്  മാഷേ  വിളിക്ക് . നിറയെ   പേടിച്ച ആളുകളുടെ  അന്വേഷണങ്ങൾ "

' വിളിക്കണ്ട  എനിക്കൊന്നും  പറ്റി ട്ടില്ല ."രാവിലത്തെ  വാശി  എന്നിൽ പകവീട്ടാൻ  സടകുടഞ്ഞെഴുന്നേറ്റു 

വിറക്കുന്ന  കാലുകളോടെ  ഞാൻ  എൻറെ  ചുവന്ന  സ്‌കൂട്ടീ  പെപ്  സ്റ്റാർട്ട്  ചെയ്തു . എവിടെയാണ്  വേദനയെന്നറിയില്ല  .എന്തോ  ഒരു  മരവിപ്പ് .കാറിൻറെ  ഒരു  സൈഡ്  മുഴുവൻ  ഞെളുങ്ങിയിട്ടും  സ്വിഫ്റ്റ് കാരൻ  എന്നോട് ഒന്നും  പറഞ്ഞില്ല  .ഞാൻ  ജീവനോടെയുണ്ടല്ലോ  എന്നാവും  അയാൾ  സമാധാനിച്ചത് .

"എനിക്ക്  ഒമ്പതുമണിക്ക്  സ്കൂളിലെത്തണം " ഞാൻ  ആരോടെന്നില്ലാതെ  പറഞ്ഞു 

"അതിന്  കുറച്ചുകൂടെ  നേരത്തെയിറങ്ങണം  . " അപ്പോൾ  മാത്രം  വെളുത്ത  കുപ്പായക്കാരൻ  അതൃപ്തി  രേഖപ്പെടുത്തി .

പെട്ടെന്നൊരു  ദുരന്തം  വരുമ്പോൾ  നമുക്ക്  എന്തെന്നില്ലാത്തോരു  ധൈര്യം  വരും .മനശ്ശാസ്ത്രപരമായി  ഈ  ഒരവസ്ഥ യിലൂടെയാണ്  ഞാൻ  കടന്നുപോയത് .

 വണ്ടി  സ്കൂൾ  മുറ്റത്ത്  നിർത്തി  .ഞാൻ  എന്റെ സീറ്റിൽ  പോയിരുന്നു  .ഒരു  പൊട്ടിക്കരച്ചിലായിരുന്നു  .രണ്ടാം  ഘട്ടം .

 

(സ്കൂട്ടർ  ആക്സിഡന്റ്  2 )


ഞാൻ  ഉറക്കത്തിലും  ഉണർച്ചയിലുമായങ്ങനെ  ചിന്തിച്ചുകൊണ്ടിരിക്കയാണ് .കുറുകെ  ചാടിയൊരു  പട്ടിയെ രക്ഷപ്പെടുത്തനുള്ള  ശ്രമത്തിൽ  MES  കോളേജിൻറെ  മുന്നിലെ  വളവിൽ  ബസ് സഡൻ  ബ്രേക്കിട്ടു . പലരും  ബസ്സിന്റെ  ബോണറ്റിൽ  ചെന്നുവീണു .അതിലൊരാൾ  എന്റെ  കൂടെയിരുന്നിരുന്ന  ആ സ്ത്രീയായിരുന്നു .അവർ  ഗാഢ നിദ്രയിലായിരുന്നു .മോങ്ങാനിരുന്ന  പട്ടിയുടെ  തലയിൽ  തേങ്ങ  വീണപോലെയായിരുന്നു  അവരുടെ   അവസ്ഥ .തലതിരിച്ചിട്ട ചുരിദാർ  മാറ്റേണ്ട  ടെൻഷൻ  പേറിയിരിക്കുമ്പോഴാണ്  ഇങ്ങനത്തെ  ഒരുദുരന്തം  കൂടി  അവരെ  തേടിയെത്തിയത്  .മൂക്ക്  ബോണറ്റിലിടിച്ച്  ചോരവീഴുന്നു .ഞാനാണെങ്കി  ഉറക്കെ  കരഞ്ഞേനെ  .അവർ  കയ്യിലുള്ള  ബ്രൗൺ നിറത്തിലുള്ള  തൂവാലയെടുത്ത്  ചോരയെല്ലാം  ഒപ്പിയെടുക്കുന്നു  .

കണ്ടക്ടർ  അവരുടെ  അടുത്തേക്കുവന്നു .

"ചേച്ചി  ഹോസ്പിറ്റലിൽ  പോണോ  .കൂടെ  ആരെങ്കിലുമുണ്ടോ ?"

"ഇല്ല  .എനിക്ക്  കുഴപ്പമൊന്നുമില്ല "

അവർ  എത്ര ശാന്തമായാണ്  കോണ്ടുക്ടറോട്  സംസാരിച്ചത്  ഞാൻ  അത്ഭുതപ്പെട്ടു .അവരുടെ  തൂവാലയാണെങ്കി  ചോരയിൽ  മുങ്ങിക്കുളിച്ചിരിക്കുന്നു  .സംസാരിക്കാൻ  നന്നേ  പ്രയാസപ്പെടുന്ന പോലെ .

" നോക്കൂ  ടീച്ചറേ  എൻറെ  ചുരിദാർ  തലത്തിരിഞ്ഞല്ലേ  ഇട്ടേക്കുന്നത് .ഞാൻ  എഴുന്നേറ്റാൽ  അത്  ഈ ബസ്സിലുള്ള  മൊത്തം  ആളുകൾ  കാണില്ലേ  അതൊന്നു  മാറ്റാൻ  എൻറെ  കൂടെ  വരണേ "

ഞാൻ  അത്ഭുതപ്പെട്ടുപോയി .ഇത്രേം  വലിയ  പ്രശ്നത്തിനിടയിലും  തന്റെ  ലു ക്കിനെക്കുറിച്ച്  അവരെത്രമാത്രം  ഭയപ്പെടുന്നു .

"നിങ്ങൾ ക്ക്  മണ്ണാർക്കാടല്ലേ  ഇറങ്ങേണ്ടത്  .എഴുന്നേറ്റോളൂ " കണ്ടക്ടർ  എന്നെ നോക്കിപ്പറഞ്ഞു .

മുകളിലെ  കമ്പിയിൽ  പിടിയെത്തില്ലെന്നുറപ്പുള്ള  ഞാൻ  സീറ്റുകളുടെ  കമ്പിയിൽ  പിടിച്ച്  ബാലൻസുചെയ്ത്  ഡോറിനടുത്തേക്കു  നീങ്ങി .എന്റെ  മറവു ചാരി  മറ്റേചേച്ചിയും 

ഇരുട്ട്  പൂർണ്ണമായും  തുടച്ചു നീക്കപ്പെട്ടിട്ടില്ല . സ്റ്റാൻഡിൽ  ബൾബുകൾ  കത്തുന്നു .വലതുവശത്തതായി  ആനക്കട്ടി ബസ്  പാർക്കുചെയ്തിട്ടുണ്ട് .ഇടതുവശത്തു  നല്ല  ചുടുചായയും  എണ്ണപ്പലഹാരവും .ആളുകൾ തണുപ്പകറ്റാൻ  ചൂടോടെ  കുടിക്കുന്നു .

" ടീച്ചർ  ഈ ബസ്സിൽ  പോണ്ടാട്ടോ  .എൻറെ  ഡ്രെസ്സുമാറ്റി  നമുക്ക്  അടുത്തബസ്സിൽ  പോകാം " അഗളിചേച്ചി  എൻറെ  സഹായം  ഉറപ്പു  വരുത്തി .

ഈ  ബസ്സിൽ  പോയാലെയുള്ളൂ  ഷോളയൂർക്കുള്ള  കണക്ഷൻ  ബസ്  കിട്ടുക .അല്ലേൽ  സമയം  11 .30  ആകും   സ്കൂളിലെത്താൻ .

 നല്ല  വൃത്തിയുള്ള  ബസ്റ്റാൻഡ്  ആണ്  മണ്ണാർക്കാട് .പലപ്പോഴും  രാവിലെ  ഒരു  പേപ്പർ  കഷ്ണം  പോലും  കാണാറില്ല .തൂത്തു  വൃത്തിയാക്കുന്ന  സ്ത്രീകൾ  വളരെ  ഭംഗിയായി  അവരുടെ  ജോലി  നിർവ്വഹിക്കുന്നു .ടോയ്‌ലറ്റ്  വൃത്തിയാക്കുന്ന  തിരക്കിലാണ്  ഞങ്ങൾ  കയറിച്ചെന്നത്  .

'ഇന്നെന്താ  കുഞ്ഞു  ബാഗുമായിട്ട് .ഇന്ന്  തന്നെ  തിരിച്ചുപോരാനാണോ ?

5  രൂപ  നീട്ടിയപ്പോൾ  അയാളെന്നോട്  ചോദിച്ചു 

മൂത്രമൊഴിച്ചില്ലേൽ  ഷോളയൂരെത്തുമ്പോഴേക്ക്  വലിയ  വിലനൽകേണ്ടിവരുമെന്നു  അറിയാവുന്നതുകൊണ്ട്  മൂത്രമൊഴിക്കാതെ  ഞാൻ ബസ്  കയറൽ  പതിവില്ലായിരുന്നു .

നമ്മുടെ  കഷ്ടപ്പാട്  കണ്ടിട്ടാവണം  അവർക്കൊക്കെ  വല്ലാത്ത  സഹാനുഭൂതിയാണ്  എന്നോട് .

ടീച്ചറെങ്ങനെയാ  ഇവരോടൊക്കെ  ഇത്രേം  കമ്പനിയായത് .ഞാൻ  4  കൊല്ലമായി  എനിക്കൊരു  പരിചയക്കാരും  ഇവിടെയെങ്ങുമില്ല .

അതൊന്നൂല്ല  ന്നേ  നമ്മളൊക്കെ  മനുഷ്യരല്ലേ .ഒരുചിരിയിൽ  അലിയാത്ത  മതിലുകളുണ്ടോ/?

" അല്ല  ഒരുപരിചയമില്ലാത്ത  എനിക്കുവേണ്ടി  ടീച്ചറിത്രേം  സമയം  ചെലവഴിക്കുന്നു . എൻറെ  വീട്ടുകാരിൽ നിന്നുപോലും  എനിക്ക്  ഇങ്ങനെയൊരു  പരിഗണന  കിട്ടിയിട്ടില്ല .ഞാനെ പ്പോഴുമോർക്കും  ടീച്ചറെ ."

 ഡ്രസ്സ്  മാറി .മൂക്കിൽ  നിന്നുവരുന്ന  രക്തമെല്ലാം  തുടച്ചു  കളഞ്ഞു  അവർ  വല്ലാത്തൊരു   നന്ദിപ്രകടനം .എനിക്കാണേൽ  നന്ദികേൾക്കുമ്പോൾ  എന്തോ  വല്ലാണ്ടായപോലെ  തോന്നും .

" ബസ്  കയറിയില്ലേ  .? 

റഷ്യക്കാന്റെ  ഫോൺ 

"താ  അടുത്ത ബസിന് പോകും "

ഡ്രൈവറുടെ  പിന്നിലെ  രണ്ടാമത്തെ  സൈഡ്  സീറ്റിൽ  ഞാനിരുന്നു 

അവർ  തൊട്ടു    പിന്നിലെ സൈഡ്  സീറ്റിലും.

 ഞാനെൻറെ  പച്ച സൈഡ്  ബാഗ്  സീറ്റിൽ കെട്ടിയിട്ടു  .അതിനുള്ളിൽ  ഒരു  ഐ ഫോൺ  ഒരു  ഓപ്പോഫോൺ  ഇയർ  പോഡ്  പൈസ  ചീപ് ,മിടായി  തലവേദനക്കൊരു   മഫ്റ്റാൽ  ഫോർട്ട്  അങ്ങനെ  പലതും .

 ഞാൻ  മാസ്‌കിറ്റു  ഇയർ പോഡ്  ചെവിയിൽ  തിരുകി 

" ഇനിയൊന്നു  തിരികെ  നടക്കണം  ,വന്ന വഴിയോർത്തോർത്തു  പോകണം " ഒരു  കവിത  പ്ലേയ്  ചെയ്തു . ഏറ്റവും  ആശ്വാസത്തിൽ  ഞാൻ  പാട്ടു കേട്ടിട്ടുള്ളത്  ഈ  യാത്രയിലാണ് .

"നാണുണ്ടേ"  ഇളം  മഞ്ഞ നിറത്തിലുള്ള  ഷിർട്ടിട്ടൊരാൾ ബസിൽ  ചാടിക്കയറി 

അയാൾ  ബസിൻറെ  ഏറ്റവും മുമ്പിലെ സൈഡ് സീറ്റിൽ  ഇരിപ്പുറപ്പിച്ചു 

"ഹേ ടീച്ചറോ  ഇന്നെന്താ  നേരം  വൈകി . ഉമ്മാന്റെ  ഒക്കെ  മാറിയോ   കുറേ  നാളായല്ലോ  ങ്ങളെ  കണ്ടിട്ട്  ഞാൻ  വിചാരിച്ച്  ട്രാൻസ്ഫെറായി  കാണും  ന്ന് 

ഉമ്മ  മരിച്ചു  ഒരു  വർഷമായി  ഞാൻ ട്രാൻസ്ഫെറായിട്ടു  വളരെ  കുറച്ചു  നാളേ ണ്ടായൊള്ളൂ

ങ്ങളെ  നാട്ടിതന്നെ  കിട്ടിയോ 

ആ  ഞാൻ  പഠിച്ച  സ്കൂൾ  തന്നാ 

അൽഹംദുലില്ലാ  ആരായാലും  ങ്ങളെ  എടങ്ങേറ്  കണ്ടിട്ട്  ഞാനും  പടച്ചോനോട്  ഡോയർന്നീര്ന്നു . " 

" ഇയാൾ  ആരാ  ടീച്ചറെ  .പിന്നിൽ  നിന്നും  അഗളി ചേച്ചി  മെല്ലെ  തോണ്ടി  ചോദിച്ചു 


 



 ( UTHARAVAADITHWANGAL

 

 

Friday, September 5, 2025

 ഇടിമുഴക്കം  പോലൊരു  ശബ്ദം  .ഞങ്ങളെ  ഉറക്കത്തിൽ നിന്നും കീറി മുറിച്ചത്  പുറത്തെടുത്തു .,ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന നവജാത ശിശുവിനെപോലെ    കണ്ണുകളടച്ചും  തുറന്നും     മെല്ലെ ഉണർവ്വിൻറെ  ഭയപ്പെടുത്തുന്ന  വിറയലുകളിലേക്ക്  ഊർന്നു വീണു    .സമയം  2.30  ആയിട്ടേയുള്ളൂ .പടിഞ്ഞാറു നിന്ന്  കുത്തൊഴുക്കോടെ   നിലാവു പെയ്യുന്നു. .ഉമ്മാക്കെന്തെങ്കിലും  അത്യാവശ്യമുള്ള ഘട്ടത്തിലാണ്  രാത്രിയിൽ  ഉ മ്മാന്റെ  റൂമിൽ നിന്നും ഞങ്ങളുടെ  റൂമിലേക്കുള്ള ഈ ബെല്ല് മുഴങ്ങാറ് .  ബെല്ലടി കേട്ടാൽ  എൻറെ  കൈകാലുകൾ  വിറക്കും .ശരീരമാകെ   വിയർക്കുമ്പോലെ തോന്നും .കുറച്ചു  കാലമായി      ഈ  ശബ്ദമങ്ങിനെ   മുഴങ്ങാറില്ല   .പകരം  ഹോംനഴ്‌സുമാരുടെ  വിളിയാണ് കേൾക്കാറ്.  ആദ്യമൊന്നും റൂമിൽ കൂടെ ആരും കിടക്കുന്നത് ഉമ്മാക്ക് ഇഷ്ടമില്ലായിരുന്നു  .അതിനാൽ തന്നെ  രാത്രിയിൽ കൂട്ടു കിടക്കാൻ  വരുന്നവർ  അപ്പുറത്തെ  റൂമിൽ  വാതിൽ തുറന്നിട്ട് കിടക്കും .ഉമ്മ  വാതിൽ അടക്കാറില്ല . ഉമ്മാന്റെ റൂമിൽ രണ്ടുഭാഗത്തായി  വീടിന്റെ  മിക്കവാറും എല്ലാ  ഭാഗങ്ങളിലും  കേൾക്കാൻ   പാകത്തിന്ബെ ല്ലുണ്ട് .ഒന്ന് ഉമ്മ നടന്നിരുന്ന കാലത്തെ ഉയരത്തിൽ   -,രണ്ട് വീൽച്ചെയറിലായ കാലത്തെ  -കിടക്കുന്നതിന്റെ തലഭാഗത്ത് .

ഞങ്ങളുടെ  ഉറക്കം  പോയാൽ പിറ്റേന്ന് സ്കൂളിലെത്താൻ  നേരം വൈകുമോ എന്ന് ടെൻഷനാവും ഉമ്മാക്ക് :."മളേ  ങ്ങളെ  ഒറക്കം പോയീല്ലേ  .നാളെ  സ്കൂളീ പോണ്ടേ . എത്ര  നേരത്തെ വരാൻ പറഞ്ഞാലും  ആ പെണ്ണ് വൈകീട്ടേ  വരൂ .അല്ല ഓളെ കുറ്റം പറഞ്ഞിട്ടും കാര്യല്ല .ഓളെ  കുടീത്തെ എല്ലാ പണീം കൈഞ്ഞിട്ടല്ലേ  ഓള് വരണത് .പോരാത്തതിന് ഓളെ മ്മാക്ക് തീരെ  വയ്യത്രേ .ങ്ങള് എറങ്ങി വന്നതൊന്നും മറ്റോള് അറിഞ്ഞിട്ടില്ലേ .ൻറെ തൊണക്ക് കടക്കാൻ വന്നോളാ .ന്നിട്ട് ഈ ഒച്ചപ്പാടൊന്നും ഓള് കേട്ടിട്ടില്ല ". ഉമ്മ  സങ്കടം  പറച്ചിൽ തുടങ്ങി ."സാരല്ല ഓല്  ഒറങ്ങിക്കോ ട്ടെ  ങ്ങക്ക്  ഒന്നും പറ്റി ട്ടില്ലല്ലോ .ഞങ്ങള് എങ്ങനെ പേടിച്ച് വിറച്ചാ വന്നത് .ഞാൻ സമാധാനിപ്പിച്ചു    "വിളിക്കൂല്ലാ ന്ന്  കൊറേ വിചാരിച്ചു .ഒന്ന് പോണം ന്ന് തോണാ .ഞ് പ്പൊ പോയോ ക്ക്യാ ചെലപ്പം വെർതെ ആവും' . ഞങ്ങളുടെ  ഉറക്കം  തടസ്സപ്പെട്ടതിലുള്ള         വേവലാതി    ഉമ്മാക്ക്   " സാരല്ല ഞ മ്മക്ക് പോയി നോക്കാം" .മ്മാൻറെ കൈപിടിച്ച് ഞങ്ങൾ ടോയ്‌ലെറ്റിലേക്കെത്തിക്കും .ഒരു മേശയുടെ അകലമേയുള്ളു  കട്ടിലും ടോയ്‌ലെറ്റും തമ്മിൽ .ഒബീസിറ്റി കാരണം ഉമ്മാക്ക് ദൂരമായി മാറിയതാണ് .എന്തിനും  എപ്പോഴും  ഒരാൾ  നമുക്ക്  താങ്ങായി  കൂടെ വേണമെന്നത്   ഉമ്മ എന്റെ ഇടം കയ്യിൽ ബലമായി  പിടിക്കും ."മ ളേ വീണാ ങ്ങള് കുടുങ്ങും  .മുർക്കി  പുടിച്ചോ ട്ടോ" . ഉമ്മ    പേടി  പുറത്തുകാണിക്കും  ."ങ്ങള് പേടിക്കണ്ട  ഞങ്ങള് രണ്ടാളുംല്ലേ   ധൈ ര്യായി  പോരീം . ങ്ങക്ക് ഒന്നും പറ്റൂല" ഞാൻ  ധൈര്യം  പകരും .   എല്ലാം  കഴിഞ്ഞു ഉമ്മയെ  കിടത്തി  പുതപ്പി ച്ച് ഞങ്ങൾ  വീണ്ടും ഉറങ്ങാൻ  പോകുമ്പോഴേക്കും  നേരം  പുലരാനായിട്ടുണ്ടാകും .സ്കൂളിലേക്ക്  വൈകിയെത്തുമ്പോഴുള്ള  ചില തുറിച്ചു  നോട്ടങ്ങൾ  ബാക്കിയുള്ള  ഉറക്കത്തെപ്പോലും  വല്ലാണ്ട്  കുത്തിനോവിക്കും  .അങ്ങനെ  ഉറക്കത്തിൽ  പെട്ടുപോയാലോ  എന്ന  പേടിയോടെ ഉണർന്നുണർന്നു  പുതിയ  ദിവസം  തുടങ്ങിയിട്ടുണ്ടാവും  .

 പക്ഷേ  ഇപ്പൊ  ഈ  ബെല്ല് ............ഉമ്മ മരിച്ച്  8  മാസം  കഴിഞ്ഞു .അപ്പൊ  ഞങ്ങൾ  രണ്ടു  പേരും  ഒന്നിച്ചു  കേട്ടത് ? ഒരുപാട്  വർഷങ്ങളായി  ഞങ്ങളുടെ  മനസ്സിൽ  വേരോടിയ  ശീലങ്ങളായിരുന്നു  ഞങ്ങൾക്ക്  ഉമ്മ  .ഞങ്ങളുടെ  ഓരോ ഹൃദയ മിടിപ്പിലും  ശ്വാസത്തിലും  കോശങ്ങളോളം  പടർന്നു   പന്തലിച്ച കരുതലിന്റെ  വൻ മരം . അതിന്റെ  തണലിലായിരുന്നു  ഞങ്ങളുടെ   വളർച്ച. ഉമ്മയുടെ  മരണത്തിനു  ശേഷം  ഇടക്കിടക്ക്   ഞങ്ങളിങ്ങനെ  പല  പല  ശബ്ദങ്ങൾ  കേൾക്കാറുണ്ട് . അതൊരു  സ്വപ്നമോ  ഭ്രമമോ  അല്ല  .  ഉമ്മയുടെ   സാനിധ്യം  ഇന്നും   ഈ  വീടിൻറെ  ഭിത്തികളിലുണ്ട്  ,വീട്ടുപകരണങ്ങളിലുണ്ട്    , നടപ്പു  വഴികളിലുണ്ട്   ,പറമ്പിൽ  ഞങ്ങളുടെ   കണ്ണിൽ  പെടാതെ  മൂത്തു  പഴുത്ത  പഴങ്ങളിലുണ്ട് .  ഉറക്കം  വരുന്നില്ല ഞങ്ങൾ  തിരിഞ്ഞും  മറിഞ്ഞും  കിടന്നു .

"പണ്ട്  ഓർമ്മയുണ്ടോ  നമ്മള്  മ്മാന്റെ  വടികുത്തി  നടക്കുന്ന  സൗണ്ട്  രാവിലെ  അടുക്കളേ ന്നു   കേട്ടത് . നമ്മൾ  പോയി  നോക്കിയപ്പോ  ഉമ്മ  കൂർക്കം വലിച്ചുറങ്ങാ .നമ്മടെ  ഉമ്മ  ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ  ......................  എൻറെ   തൊണ്ടയിൽ  വാക്കുകൾ  കുരുങ്ങി  ശ്വാസം  മുട്ടുമ്പോലെ ,കണ്ണുകൾ  നിറഞ്ഞൊഴുകുന്നു . ഇനി  ആ  കാൽച്ചുവടുകൾ  ഞങ്ങളെ  തിരയില്ല ,ശബ്ദങ്ങൾ  ഞങ്ങളെ  വിളിക്കില്ല   .ഓരോ  ദിനവും  ഒരു  ശൂന്യതയുടെ  പൂരം  പോലെ   .റഷ്യാക്ക ഉറക്കത്തിലേക്ക്  മെല്ലെ  വഴുതി  വീണെന്നു  തോന്നുന്നു. .എനിക്കെന്താണ്   സംഭവിച്ചു  കൊണ്ടിരിക്കുന്നത് .നോക്കൂ  എനിക്കെന്നെ  നഷ്ടപ്പെട്ടിരിക്കുന്നു .ഒന്നും  പഴയപോലെ  ശരിയാവാത്തപോലെ .പുതുതായി ഒന്നും എന്നിലേക്കടുക്കാൻ  കൂട്ടാക്കാത്തപോലെ .

  നിലാവിന്റെ  പെയ്ത്ത്  നിലച്ചിട്ടില്ല . ഞാൻ  മെല്ലെ  ജനൽ  തുറന്ന്  പുറത്തേക്ക്  നോക്കി .പാതി  ഇരുട്ടും  പാതി  വെളിച്ചവുമായി  ആ രാത്രി  എന്നെ  ഓർമ്മകളിലൂടെ  തിരിച്ചു  നടത്തിച്ചു .ഇനി  കിടന്നാൽ  ഉറക്കം  വരില്ലെന്ന്  മനസ്സിലാക്കിയ  ഞാൻ  കോണിപ്പടികൾ  മെല്ലെ  ഇറങ്ങി  .ചുമരിൽ  എന്റെ തന്നെ  നിഴൽ  കണ്ട്  ഞാൻ   പേടിച്ചു .നീങ്ങിയ  ജനൽ  കർട്ടനിടയിലൂടെ  അതി  വേഗത്തിൽ  ഏതോ വണ്ടി  ചീറി പ്പായുന്ന  വെട്ടം .ഒരു  പാട്   TO DO  ലിസ്റ്റു കളുള്ള  ഒരു  പ്രത്യേക തരം ജീവി ആയതിനാൽ  എൻറെ  ദിവസം  കുറച്ച്  നേരത്തെ  തുടങ്ങും .എല്ലാവരും തണുത്ത് മൂടിപ്പുതച്ച്  കിടന്നുറങ്ങുമ്പോൾ ഞാൻ മാത്രം പുലരിയുടെ  പിറവിയെ  താലോലിച്ച്  അതിൽ ആനന്ദം  കണ്ടെത്തും.ഞാൻ  എഴുന്നേറ്റില്ലെങ്കിൽ  സൂര്യനുദിക്കാത്ത  പോലെയാവും എൻറെ  പ്രകടനങ്ങൾ . 

 " മ ളേ  ആ ലൈറ്റ്  ഇടണ്ട . ൻറെ  കണ്ണി ക്കുത്തും " .ഹാളിലെ  കിഴക്കു  ഭാഗത്തെ  ലൈറ്റ്  ഞാൻ  ഇപ്പോഴും  ഇട്ടു  തുടങ്ങിയിട്ടില്ല .  എൻറെ  ഉള്ളിൽ  ഉമ്മ കയറി യിരിക്കുമ്പോലെ   . ഹാളിൽ  ഉമ്മയടിക്കുന്ന മുല്ലപ്പൂ മണമുള്ള  സ്പ്രേയുടെ ഗന്ധം .രാവിലെ  എഴുന്നേറ്റാൽ  ആദ്യം ചെയ്യുന്ന പണി ഉമ്മാക്ക് കുളിക്കാൻ ഹീറ്ററിന്റെ  സ്വിച്ചിടുക  എന്നതായിരുന്നു .കുളി  കഴിഞ്ഞില്ലെങ്കിൽ   വല്ലാത്തൊരു  വെപ്രാളമായിരുന്നു ഉമ്മാക്ക് .നിശബ്ദത  ഒരു ഭയാനകമായ  കടലാണ് .ഏതു നിമിഷവും തിരകളായത്  ആഞ്ഞടിച്ചേക്കാം  .ഈ വീടിന് അതിൻറെ  ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു .ഒരുക്കങ്ങൾ നിലച്ചിരിക്കുന്നു .ആജ്ഞകൾ ദുർബ്ബലപ്പെട്ടിരിക്കുന്നു .ഞങ്ങൾ  അനാഥരായി  മാറിയിരിക്കുന്നു .

              ഞാൻ   അടുക്കളയിലേക്ക്   നടന്നു .ഇതൊരു  പ്രത്യേക തരം അടുക്കളയാണ് .എനിക്ക് വേണ്ടി ഞാൻ നിർമ്മിച്ച മൂന്നാം അടുക്കള ."സൂര്യൻറെ ഒരു കണ്ണിറുക്കലിലേക്ക് ഇത്രമാത്രം  പ്രാണപ്പെടുന്നതിന്റെ വേദന അടുക്കളക്ക് മാത്രമേ  പേറാനാവൂ "എന്ന് കവിത എഴുതി കഴിഞ്ഞതിനു ശേഷമാണ്ആർക്കും അത്രമേൽ പ്രണയിക്കാൻ  തോന്നുന്നൊരു  അടുക്കള ഞാൻ  പണികഴിപ്പിച്ചത് 

ഇരുട്ടിൽ  കിളികളുടെ  ശബ്ദമല്ലാതെ മറ്റൊന്നും മുന്തി നിൽക്കാത്ത പുലരിയിൽ അവൾ  എനിക്ക്  അത്രമേൽ  പ്രിയപ്പെട്ടവളാകും .നിറയെ  ചില്ലുജനാലകളുള്ള അവളുടെ  കണ്ണുകൾ  എന്നെ പ്രകൃതിയുടെ സൗന്ദ ര്യത്തിലേക്ക്  കൂട്ടിക്കൊണ്ടു പോകും .ഉദിച്ചു വരുന്ന സൂര്യൻ കിഴക്കു ഭാഗത്തുള്ള മണി പ്ലാന്റിന്റെ ഇലക്കൊരു വജ്രക്ക മ്മൽ     തൂക്കിയിട്ടുണ്ടാകും    .അതിൽ സൂര്യൻറെ ഏഴു വർണ്ണങ്ങളും  നിറഞ്ഞാടും .. വടക്കും തെക്കും നല്ലൊരു പൂന്തോട്ടമുണ്ട് .പക്ഷേ  അടുക്കും  ചിട്ടയും പണ്ടേ ഇഷ്ടമില്ലാത്ത  ഞാൻ  കിഴക്ക് ഭാഗത്തേക്ക് കൂടുതൽ കണ്ണോടിക്കും .അവിടെ   പലരൂപത്തിലും ഭാവത്തിലുമുള്ള മരങ്ങൾ  ഒരു മനോഹരമായ  കാടായി  വളർന്നിരിക്കുന്നു . തേക്ക് ,ഈട്ടി ,മഹാഗണി ,പ്ലാവ് ,മാവ് ,അത്തി ,മട്ടി ,പന ,പതിമുഖം തൊട്ട് പേരറിയുന്നതും അറിയാത്തതുമായ( ബോട്ടണി ടീച്ചർ ഇങ്ങനെ പറയാൻ പാടില്ല എന്നാലും ) കുറെ മരങ്ങൾ. .അതിൻറെ  വന്യതയും  ഇരുട്ടും  തണുപ്പുമാവും  വവ്വാലുകളുടെ  പ്രിയപ്പെട്ട ഇടമായി  അതിനെ മാറ്റിയത് .നിപ്പ വന്നതിനു ശേഷം ഇവരുടെ സാന്നിധ്യം എല്ലാവ ർക്കും വല്ലാത്ത ഭയമാണ് . അതി രാവിലെ ഇവരുടെ ഉയർന്ന ആവൃത്തിയുള്ള  ശബ്ദം ആളുകളെ അരിശം കൊള്ളിക്കും .ഉച്ചയാവുമ്പോഴേക്ക് ഇവയുടെ തൂങ്ങിയാടുന്ന  ശരീരം കൊത്തിപ്പറിക്കാൻ വന്ന കാക്കകൾ  ഇവരുമായി  കലപില കൂട്ടും   ".ആ ടീച്ചർക്ക് പ്രാന്താ .ഒരു ഉപകാരോല്ലാത്ത ഈ മരങ്ങൾ ഒന്ന് വെട്ടിക്കളഞ്ഞാലെന്താ "  പറമ്പിൽ പണിക്ക് വരുന്ന  ആളുകൾ  പരസ്പരം  പറയും . 'അവറ്റകൾക്ക്  എവിടേലും പാർക്കണ്ടേ .ഈ ചുണ്ടമ്പറ്റയിൽ  ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന മറ്റൊരിടം ങ്ങള് കാണിച്ചു താ" .ഞാൻ   വിട്ടു  കൊടുക്കാതെ  പൊരുതിക്കൊണ്ടേയിരിക്കും  ."ങ്ങക്ക് അറിയോ വാഴയില് പരാഗണം നടത്തണമെങ്കിൽ  വവ്വാലുകൾ  വേണം. അപ്പൊ  ഇവരില്ലെങ്കിൽ   വാഴയില്ല . വാഴയില്ലെങ്കിൽ  നമ്മളും "ഇങ്ങനെയൊക്കെ  പറയുമെങ്കിലും മരം വെട്ടാതെ ഇവറ്റകളെ എങ്ങനെ തുരത്താമെന്ന ഗവേഷണത്തിലാണ് ഞാനും റഷ്യാക്കയും  .

            മുത്തുവേട്ടൻ  ജീവികളെ  ഉപദ്രവിക്കുന്നതിനോട് വല്യേ താല്പര്യമില്ലാത്ത ആളായതിനാൽ ഈ കുതന്ത്രങ്ങളിലൊന്നും ഇടപെട്ടില്ല. .പ്രത്യേക തരം ഡ്രമ്മിൽ കല്ലിട്ട് അവറ്റകളെ പായിക്കാമെന്നു അശോകേട്ടൻ പറഞ്ഞു .പഠിച്ച പണി  പതിനെട്ടും  നോക്കിയിട്ടും സ്വന്തം ഇടം ഉപേക്ഷിക്കാൻ വവ്വാലുകൾ തയ്യാറായില്ല .ഞാനാണെങ്കിൽ  "ആളുകൾ കോടാലിയുമായെത്തുന്നു  പൊള്ളുന്ന വെയിലിനെ മടിയിലിട്ട് കൊഞ്ചിക്കുന്നു"എന്ന്  വവ്വാൽ കവിത അവസാനിപ്പിച്ച് ഒന്ന് നെടുവീർപ്പിട്ടു .

ഇനി  പടക്കം തന്നെ ശരണം .റഷ്യാക്ക പലതരം പടക്കങ്ങളുമായെത്തി. .ഓലപ്പടക്കം ,ഗുണ്ട് ,വാണം .ശത്രു വിനെ ഏതു വിധേനയും തുരത്തിയേ തീരൂ .കാഴ്ച്ചയില്ലാത്ത  ശബ്ദങ്ങളെ ഞങ്ങളുടെ അതിർത്തിയിൽ നിന്നും ആട്ടിപ്പായിക്കുക . ആളുകളെ           കൊണ്ട് അതുമിതും പറയിപ്പിക്കാതെ  ഞങ്ങളുടെ മരങ്ങളെ കാക്കുക  . ധൈ ര്യശാലിയെന്നു  പുറത്തുള്ളവർ  പറയുമെങ്കിലും പേടിത്തൊണ്ടി യായ ഞാൻ  ഈ  പടയിൽ   മുൻപോരാളിയാവാതെ   യുദ്ധത്തി ന്ഐ ക്യദാർഢ്യം  പ്രഖ്യാപിച്ചു .   . താഴെ  ഓലപ്പടക്കം ,ഗുണ്ട്  ഗര്ജ്ജിച്ചു തീതുപ്പി .  മുകളിൽ  വാണം ശത്രുവിനെ  ലക്ഷ്യമാക്കി  കുതിച്ചു .  വല്ലാത്തൊരു    പറക്കലായിരുന്നു .വവ്വാലുകളുടേത്  . ഏതോ  പ്രേത സിനിമ  കണ്ട പ്രതീതി , .ആകാശം  നിറയെ  വിടർന്നു  നിൽക്കുന്ന   ചിറകുകൾ  .ഒന്നിച്ച്  വീശിയടിക്കുന്നതിന്റെ ഒരുപ്രത്യേകതരം അലർച്ച .   കുറച്ച്   കഴിഞ്ഞപ്പോളുണ്ട്  അപ്പുറത്തെ  വീടിന്റെ  അടുക്കള  ഭാഗത്ത്ഒരു  പുക  ,ഒരു വാണം  അവിടെപ്പോയി  പൊട്ടിയെന്ന് .ഭാഗ്യത്തിന്  അനിഷ്ടമൊന്നും  സംഭവിച്ചില്ല     ത  ൽക്കാലത്തേക്ക്  വവ്വാലുകളുടെ  ശല്യമില്ല .അവരിനിയും വരും .വരാതെമറ്റെവിടെ   പോവാൻ? .ഞങ്ങളിനിയും  തുരത്തും .തോറ്റുകൊടുക്കാൻ ഞങ്ങൾക്ക്  മനസ്സില്ല ..അല്ല പിന്നെ .

     കിഴക്കു ഭാഗത്തു തന്നെയാണ്  ഞങ്ങളുടെ  ചതുരക്കിണർ .പണ്ട് ഇത്  തറവാട്ടിലെ  വല്യേ  കുളമായിരുന്നത്രേ .പാറയിടുക്കിൽ  തെളിഞ്ഞ തണുത്ത വെള്ളം .ആർക്കു കണ്ടാലും  ഒന്ന് കോരിക്കുടിക്കാൻ  തോന്നുന്ന പ്രകൃതം .ഇവിടം  ഇപ്പോൾ  മാമ്പഴക്കാലമാണ് .മൂവാണ്ടൻ  മാവിനേക്കാൾ  എല്ലാവർക്കും ഇഷ്ടം കുലുങ്ങിയാടുന്ന  ഈ  തേന്മുട്ടി മാവിനോടാണ് .മാമ്പഴ പ്പുളി ശ്ശേരിക്ക് ഇത്രേം ചേരുന്നൊരു രസം വേറെയില്ലെന്നു എല്ലാവരും പറയും .പ്ലാവുകളാണെങ്കിൽ  മത്സരിച്ച് മത്സരിച്ച് ആളുകളെ ആകർഷിക്കുന്നു .ഉമ്മാക്ക്  ചക്കകളോട്  എന്തെന്നില്ലാത്ത  സ്നേഹമായിരുന്നു .മണമുള്ള മധുരമുള്ള ഓർമ്മകളുടെ  നിറവുകൾ .

           എന്നാ  ഇനി  പടിഞ്ഞാറോട്ട്  നോക്കാം .മലബാർ  ഓഡിറ്റോറിയത്തിന്  തൊട്ടുമുമ്പുള്ള  കട്ടയിട്ട  റോഡ്  അവസാനിക്കുന്നത്  ഈ  അടുക്കളയുടെ പടിഞ്ഞാറ്  ഭാഗത്താണ് .ഉമ്മാക്ക്  വീൽ ചെയർ  ഇറക്കാൻ പാകത്തിന്  ഒഴുകിയാണ്  അടുക്കളയിലേക്കുള്ള  അതിന്റെ  കയറ്റം .ആളുകളെല്ലാം  വീടിന്റെ   മുൻവശം  മറന്ന  മട്ടാണ് .ഇതുവഴി  എപ്പോഴും ഇടതടവില്ലാതെ    ആരെങ്കിലുമൊക്കെ  സഞ്ചരിച്ചു കൊണ്ടിരുന്നു  ഉമ്മയുള്ളപ്പോൾ .

 ഇവിടെയിരുന്ന്  ഞാൻ  എന്നിലെ  കവിയോട്  എപ്പോഴും  സംസാരിച്ചു കൊണ്ടിരിക്കും .സമീറാ ..നീ  എന്തിനാണിങ്ങനെ  മുൾമുനയുള്ള  കവിതകളെഴുതുന്നത് .നിനക്ക്  ചുറ്റും  നിന്നെ സ്നേഹിക്കുന്നവരാണ്  കൂടുതൽ .നീ എത്രമാത്രം അനുഗ്രഹീത യാണെന്ന് വല്ല ബോധവുമുണ്ടോ നിനക്ക് .നിന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരുപാട്  സംവിധാനങ്ങളുടെ നടുക്കിരുന്ന്  നാണമില്ലാതെ  കവിതയുടെ കല്ലുകൾ കൂർപ്പിച്ചു  മൂർപ്പിച്ചു  കൊണ്ടിരിക്കുന്നു .

'ഞാനൊരു  കണ്ണാടി കവിത .ആർക്കും പൂരിപ്പിക്കാവുന്ന  നിശ്ശബ്ദത .എനിക്കാവില്ല സത്യം  പറയാതിരിക്കാൻ .നിനക്കാവില്ല  മുഖം മിനുക്കാതിരിക്കാൻ'    സത്യത്തിൽ  എഴുത്ത്‌  ആരുടെയൊക്കെയോ  മാത്രമാണെന്ന  ചിന്തകൾക്കൊരു  പൊളിച്ചെഴുത്ത് മാത്രമാണ് ഞാൻ  ഉദ്ദേശിച്ചത്‌ .ഇപ്പൊ ഇതെന്റെ  ആത്മാവായ് മാറിയിരിക്കുന്നു .എഴുത്ത് കാരനായി  അഭിനയിക്കാതെയും  ബുദ്ധിജീവിയായി  അകന്നു നിൽക്കാതെയും ,എഴുതുന്നുണ്ടെന്ന്  ആരേയും  തോന്നിപ്പിക്കാതെയും  മൂർച്ചയുള്ള  കവിതകളെഴുതാമെന്ന്  ആളുകൾക്കു    ബോധ്യപ്പെട്ടു  തുടങ്ങിയിരിക്കുന്നു . മനസ്സിലായില്ലേ ഇതൊക്കെ  ഇത്രേ  ഉള്ളൂ വെന്ന് .  എനിക്ക്  കൂടെക്കൂട്ടാനുള്ള  ഏറ്റവും വിശ്വസനീയമായ   എന്തോ ഒന്ന് .ദുഃഖം വരുമ്പോഴും  സന്തോഷം  വരുമ്പോഴും എന്നെ കേൾക്കുന്ന ,എന്നെ കാക്കുന്ന ...എനിക്കായി  വഴക്കിടുന്ന - പ്രണയിക്കുന്ന -എന്റെ  സ്വന്തം  ."ഗർഭിണിക്ക്  പ്രസവം എന്നപോൽ  എഴുത്ത് എനിക്കും" അതാണ് എനിക്കെൻറെ കവിതകൾ .മക്കളെപ്പോലെ ഇങ്ങോട്ടൊന്നും പ്രതീക്ഷിക്കാതെ വേണം അവരെ സംരക്ഷിക്കാൻ .എന്റെ  സന്തോഷങ്ങളാണ് ഓരോ കവിതക്കുഞ്ഞുങ്ങളും .

       ഈ കവിത  എന്നെ ഉദ്ദേശിച്ചാണ് .......എന്നെത്ത ന്നെ ഉദ്ദേശിച്ചാണ് .........എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നു  മറ്റുള്ളവരിൽ  നിന്നും  കേൾക്കുമ്പോഴത്തെ  ഒരു മനസ്സുഖമുണ്ടല്ലോ ...അതാണ് ഏറ്റവും വലിയ അവാർഡുകൾ .

ച്ചെ  നമ്മളിപ്പോ അടുക്കളയെക്കുറിച്ചല്ലേ  സംസാരിച്ചു കൊണ്ടിരിക്കുന്നത് .അപ്പൊ കവി എവിടുന്ന് വന്നു . ഇതാണ്        എന്റെ  പ്രശ്നം   തുടങ്ങിയിടത്ത് നിന്നും   ഒഴുകി ഒഴുകി മറ്റെവിടെയെങ്കിലും  എത്തി ച്ചേരുക  . അടുക്കളയുടെ  പടിഞ്ഞാറുഭാഗത്ത് തൂങ്ങിയാടുന്ന ഒരു ചെടിച്ചട്ടിയിൽ   അന്ന്മെ ല്ലെ ഒരു അനക്കം . സമൃദ്ധമായി  വളരുന്ന  ടർ റ്റിൽ  വൈൻ  ചെടി  ഒന്നു  നാണിച്ചു  ചിരിച്ച  പോലെ  .ബുൾ ബുൾ കിളികൾ മുട്ടയിടാൻ  വന്നതാണ് .മുട്ടയിട്ടു.അച്ഛൻ പോകുമ്പോൾ  അമ്മ -അമ്മ  പോകുമ്പോൾ  അച്ഛൻ  മുട്ടകൾക്ക്   സ്നേഹത്തോടെ  ചൂടുനൽകുന്നു  .മുട്ടവിരിഞ്ഞു ..അമ്മക്കിളിയും അച്ഛൻ കിളിയും പറന്നെത്തുമ്പോൾ   ചുവന്ന കൊക്കുകൾ മുകളിലേക്ക് തുറന്നു. കൊക്ക് കൊക്കോട് സ്നേഹപൂർവ്വം  അന്നം കൈമാറുന്ന സുന്ദരമായ  കാഴ്ച 

.എല്ലാ ദിവസവും  ഞാൻ വീഡിയോ പകർത്തും . ഇത് വല്ലാണ്ടങ്  അമ്മക്കിളിക്ക് ദഹിച്ചില്ല .എന്നേം എന്റെ മൊബൈലും കൊത്തി താഴെ യിട്ട് അവൾ അരിശത്തോടെ എന്തോ ചിലക്കുന്നു .ഞാൻ  ഓടിരക്ഷപ്പെട്ടതിന്റെ  കിതപ്പ്  ഇപ്പോഴും  നെഞ്ചിൽ  കുരുങ്ങിക്കിടക്കുന്നപോലെ . അമ്മയല്ലേ   ഇരപിടിയന്മാരെ അവർ  അത്രമേൽ  ഭയക്കുന്നുണ്ടാവുമല്ലോ .പ്രോബ്ലം അതല്ല  പിന്നെ വീട്ടിൽ വരുന്ന ആരുടെ കയ്യിൽ മൊബൈൽ കണ്ടാലും അവൾ മണ്ട ക്കി ട്ടു   കൊത്തും  .ഒടുക്കം കുഞ്ഞുങ്ങൾ മെല്ലെ പറന്നു അപ്പുറത്തെ കുരുമുളക് വള്ളിയിലിരുന്നപ്പോൾ  തലയിൽ ഹെൽമെറ്റ് ഇട്ട് ഞങ്ങൾ ആ ചട്ടി യോടൊപ്പം  കുട്ടികളേം   തൂക്കിയെടുത്ത്  മറ്റൊരു മരത്തിലേക്ക് പതിയെ  മാറ്റി  . പറക്കാറായ  ആ മക്കളേം  കൊണ്ട്അവർ  മുറ്റത്തെ  കറുവപ്പട്ട  മരത്തിന്റെ  ഇലകൾക്കുള്ളിൽ  ഒളിച്ച്ചിരിക്കുന്നത്   കണ്ടു        .ആരുടേയും  ജീവിതത്തിലേക്ക്  വല്ലാണ്ടങ്ങ്  ഒളിഞ്ഞു  നോക്കരുത് .ഇതാവും  അവസ്ഥ .ഞാൻ എന്നെ  താക്കീതു  ചെയ്തു.

      ഒരു റിസോർട് മോഡലിൽ ഓടിട്ടാണ്  ഈ അടുക്കളയുടെ  രൂപം .വടക്ക് പടിഞ്ഞാറ് ഭാഗത്ത്  ഒരു മൂവാണ്ടൻ മാവുണ്ടായിരുന്നു .നിറയെ മാങ്ങയും.  .മുറിച്ചില്ലെങ്കിൽ അപകടമെന്ന്  പലരും മുന്നറിയിപ്പ് തന്നിട്ടും അതിന്റെ ശരീരത്തിൽ കത്തി വക്കാൻ  ഞാൻ സമ്മതിച്ചില്ല . ഇരുമ്പ്  കമ്പികൾക്കിടയിൽ അതിന്  ജീവിച്ചു പോവാനൊരു  വിടവ് ഞാൻ പണികഴി പ്പിച്ചു .  അതങ്ങനെ  പതിവിലും  കൂടുതൽ   മാമ്പഴങ്ങളുമായി    ആ  വർഷം  വല്ലാണ്ടങ്ങ്  നന്ദി കാണിച്ചു 2018 ൽ ഇരുട്ടും മഴയും ആളുകളെ വിഴുങ്ങിയപ്പോൾ മാവും അതിന്റെ ഉഗ്ര രൂപം പുറത്തെടുത്തു .ആടി ..ആടി  അത് ഞങ്ങളെ ഭയപ്പെടുത്തി .ഒടുക്കം ഒരുപാടാളുകൾ ചേർന്ന്   എന്നെ പ്രാകി -പ്രാകി  അതിനെ  അവിടെ നിന്നും മുറിച്ചൊഴിവാക്കി.അന്നു  മുതൽ  ഞാൻ  മരങ്ങളെ  അതിരുവിട്ടു  പ്രണിയിക്കുന്നതങ്ങു  നിർത്തി .   പുതിയ  ജീവിത  പാഠം 

 

Wednesday, August 27, 2025

 "ടീച്ചർടെ  അമ്മയാണോ  മാഷ്ടെ  അമ്മയാണോ " ഈ  ചോദ്യം  ഇതിനു  തൊട്ടു മുമ്പ്  കേട്ടത്  വെറ്റിലപ്പാറയിൽ  നിന്നാണ് .ആകെ  രണ്ടു   ബിയോളജി സയൻസ്  ബാച്ച്  മാത്രമുള്ള  നല്ല കെട്ടിടങ്ങളുള്ള  സ്കൂൾ  . പൊതു  വിദ്യാഭ്യാസ  സംരക്ഷണ  യജ്ഞം എല്ലാ  ക്ലാസ്റൂമുകളെയും  പ്രോജെക്ടറുകൾ  കൊണ്ട്  സമ്പന്നമാക്കിയിരിക്കുന്നു .വൃത്തിയുള്ള  ബാത്റൂമുകൾ .സ്റ്റാഫ് റൂം ,പ്രിൻസിപ്പൽ റൂം ,ലൈബ്രറി റൂം  എന്ന് വേണ്ട  എല്ലാവിധ  സൗകര്യങ്ങളും .സുവോളജിക്ക്  വിശാലമായ  ലാബുണ്ട് . പക്ഷേ  ബോട്ടണിക്ക്  ഇവിടേം  തഥൈവ .

 ഒഴിഞ്ഞു  കിടക്കുന്നൊരു  റൂം  .പഴയ  സാധനങ്ങളെന്തൊക്കെയോ  കുത്തി  നിറച്ചു  വച്ചിരിക്കുന്നു  .

"ടീച്ചറേ   ആ റൂം  വെറുതെ  കിടക്കല്ലേ  .അതെന്താ  ബോട്ടണി  ലാബാക്കിയാൽ "

വൈകുന്നേരം  സുലോചന  ടീച്ചറോട്  ഞാൻ  ചോദിച്ചു .

ടീച്ചർ  ഇടുക്കി ക്കാരിയാണ്  .ഹൈ സ്കൂളിൽ  നിന്നും  പ്രൊമോഷനായി  HSST  ജൂനിയർ  ആയി  വന്ന താണ് . രണ്ടു  മക്ക ളുമായി  ഇവിടെ  താമസിക്കുന്നു .

"ഞാൻ  വന്നിട്ട്  അഞ്ചു  മാസമായിട്ടല്ലേയുള്ളൂ  .എനിക്ക്  ഇവിടത്തെ  രീതികളൊന്നും  അറിയില്ല  ടീച്ചറേ  .അല്ല  അതു  ശരിയാണല്ലോ .ആ റൂം  ടീച്ചർക്ക്  അടിപൊളിയായി സെറ്റാക്കിയെടുക്കാം . ഇതിപ്പോ  ഡിസംബറായില്ലേ  ടീച്ചറേ .ഇപ്പൊ  തുടങ്ങിയാലല്ലേ  പ്രാക്ടിക്കൽ  പരീക്ഷയാവുമ്പോഴേക്ക്  തീരൂ .അല്ല  നിങ്ങളൊക്കെ  കുറേ  കാലമായി  ഹയർ  സെക്കന്ഡറിയിൽ  ഇല്ലേ .ഞാൻ പുതിയ  ആളല്ലേ .എന്നേക്കാൾ  നന്നായി  നിങ്ങൾക്കൊക്കെ  അറിയാമല്ലോ  ആ  രശ്മിയെ  വിളിച്ചാ  മതി  ടീച്ചർ  .ഒരു  പാവാ  .എല്ലാ  പണീം എത്ര  വേഗാ തീർക്കാന്ന്  അറിയോ .ഇവിടെ  ദിവസവും  വരും .ധൃതികൂടി  പണിയെടുത്ത്  പോകും ."

ഞാൻ  കാണാറുണ്ട്  രശ്മിയെ  .കാണാൻ  നല്ല  ഭംഗിയുണ്ട് .ഇരു  നിറം ,ഇടതൂർന്ന  നീളം  കുറഞ്ഞ മുടി ,തടിച്ച  ശരീര  പ്രകൃതം .ഒരാഴ്ചയല്ലേ  ആയുള്ളൂ  ഞാൻ  ജോയിൻ  ചെയ്തിട്ട്  .ഒന്നു  രണ്ടു  പ്രാവശ്യം ഞങ്ങൾ  സംസാരിച്ചിട്ടുണ്ട് .അവർക്ക്  ഓട്ടമാണ് ,ഓട്ടം ,വീടിനുമുമ്പിൽ  ഒരു  ചെറിയ ഹോട്ടൽ നടത്തുന്നുണ്ട് .മൂന്ന്  മഞ്ഞ  നിറമുള്ള ടേബിളുകൾ ,അതിനു  ചുറ്റും  നാലു  വീതം  സ്റ്റൂളുകൾ  .എല്ലാം  വെയിലടിച്ച്  വെള്ള യാവാൻ  ശ്രമിക്കുന്നത് .

എല്ലാ  സ്ഥലത്തേം  പോലെ  ഇവിടെയും  പെൺ  ടീച്ചർമാർ  ചായ കുടി  കുറവാണ്  .പ്ലസ്  ടു  വിൽ  ആണുങ്ങൾ ഇല്ലായിരുന്നു .ഹൈസ്കൂളിലെ  മാഷമ്മാര്   സ്കൂളിന് തൊട്ടടുത്തുള്ള  മറ്റൊരു  ചെറിയ  ഹോട്ടലിൽ  നിന്നാണ്  കഴിക്കുന്നത് 

വൈകുന്നേരം  രശ്മി  ലാബ്  വൃത്തിയാക്കാൻ  വന്നു .ആദ്യമായി  വീടുവിട്ടുനിൽ ക്കുന്നതിൻറെ  സങ്കടം  എൻറെ  വാക്കുകളിൽ  ഒഴുകി  ഒലിച്ചു .എൻറെ  സംസാരത്തിൽ  അധികവും  ഉമ്മയായിരുന്നു .

"സ്കൂൾ വിട്ടു  ചെന്നാൽ  ഞാൻ  ഉമ്മാന്റെ  റൂമിലിരിക്കും  ഹീറ്ററിന്റെ  സ്വിച്ചിടും .വെള്ളം  ചൂടാവും  വരെ  ഉമ്മ  ഒരുപാടു  കാര്യങ്ങൾ  സംസാരിക്കും .പണിക്ക്  വരുന്ന  ചേച്ചിയെക്കുറിച്ചുള്ള  പരിഭവങ്ങളാകും  മുഴുവനും .ഞാൻ  കേട്ടിരിക്കും  .കേൾക്കാനൊരാളുണ്ടാവുക  ഒരു  വല്യേ കാര്യല്ലേ  ചേച്ചീ .ഇപ്പൊ ഉമ്മ  എല്ലാം  ഉള്ളിലൊതുക്കി  നിക്കാവും .നടക്കാൻ  വയ്യാതാവുമ്പോ  നമ്മുടെ  ലോകം നമ്മെ  അന്വേഷിച്ചു  വരുന്നവരുടെ  മാത്രമായിരിക്കില്ലേ "

ഞാൻ  ഉമ്മയെക്കുറിച്ചുള്ള  കുറേ  രസകരമായ ഓർമ്മകൾ  പങ്കു  വച്ചു .

"ഉമ്മാനെ  നോക്കാൻ  ഇവിടെ  എവിടേലും  നല്ലൊരാളെ  കിട്ടുമോ  ചേച്ചി വീട്ടിൽ  സ്ഥിരം  നിക്കണം   .ഇപ്പൊ  രാവിലൊരാളും  വൈകീട്ടൊരാളുമാണ്  നിക്കണത് .ഒരാൾ  പോയി  മറ്റൊരാൾ  വരുന്ന ഗ്യാപ്പിൽ ഉമ്മ  ചിലപ്പോൾ  ഒറ്റക്കാവും .ഹോംനഴ്‌സുമാരെ  കൊണ്ടുവരാൻ  ഉമ്മ  സമ്മതിക്കണില്ല .എവിടെയൊക്കെയോ  ഹോംനഴ്സുമാര്  പ്രായമായവരെ  കഴുത്തുഞരി ച്ച് കൊന്നെന്ന് ഇപ്പൊ  പണിക്ക്  നിക്കണ  താത്ത  പറഞ്ഞു  പേടിപ്പിച്ച്  വച്ചിരിക്കാ

"ടീച്ചർടെ  അമ്മയാണോ  .അതോ  ഭർത്താവിന്റെ  അമ്മയാണോ "?രശ്മി  കുനിഞ്ഞുനിന്ന്  തലയുയർത്തി  ചോദിച്ചു .

'ഭർത്താവിന്റെ  'അമ്മ  .ഇരുപതു  വർഷത്തിലേറെയായി  അവരുടെ  ചിട്ടകളുമായി  ഞാൻ ഇഴചേർന്നു  ജീവിക്കയാണ് .ഉമ്മാക്ക്  കുറച്ചു  OCD  ഉണ്ട് .നമ്മൾ  ഈ  കഴുകിയത്  തന്നെ  കഴുകാ .തുടച്ചത്  തന്നെ  തുടക്കാ  .ആരെങ്കിലും  അടുത്തുവന്നാൽ  അസുഖം  പിടിക്കുമോ  എന്ന്  ഭയക്കാ .അ ങ്ങന ങ്ങനെ .സത്യം  പറയാലോ  ഒരു  സാധാരണ  പെൺകുട്ടിക്ക്  അഡ്ജസ്റ്റ്  ചെയ്യാൻ ഇത്തിരി  പ്രയാസാവും .ഞാൻ  പിന്നെ  ഒരു  അസാധാരണ  പെൺകുട്ടിയാണല്ലോ .ഇതിനെയൊക്കെ  ഒരു  തമാശയായിക്കണ്ട്  അങ്ങ്  വണ്ടിയോടിച്ചു .ഞാനല്ലാതെ  മറ്റാരും  തൊട്ട  പാത്രം  പോലും  ഉപയോഗിക്കാൻ  ഉമ്മാക്ക്  ബുദ്ധിമുട്ടാണ് .വീട്  വിട്ടു നിന്നപ്പോഴാണ് --ആളുകളെ  കൂടെ  നിർത്തേണ്ടി  വന്നപ്പോഴാണ്  ആകെക്കൂടി  ഞങ്ങൾക്ക്  പ്രയാസമായത് .എൻറെ  ചേച്ചീ  എൻറെ  മാഷ്  ഉമ്മാനെ  കെയർ  ചെയ്യുന്നത്  കണ്ടാൽ  നമ്മൾ  അത്ഭുതപ്പെട്ടു  പോവും .ഉമ്മാടെ  നാല്പതുകളിലാവും  ഞാൻ  ആവീട്ടിലേക്ക് വന്നു  കയറിയത് .അന്നും ഉമ്മാക്ക് കഴിക്കാനുള്ള  ഗുളികകൾ ഒരുനേരത്തിനും ഉള്ളതെടുത്ത് മാഷ്കൊ ടുക്കുന്നത് .ഇങ്ങനെയൊക്കെ  ഉമ്മമാരെ ശ്രദ്ധിക്കാൻ  പറ്റുമെന്ന്  ഞാൻ  അങ്ങനെയാ മനസ്സിലാക്കിയത് .എൻറെ ധാരണയിൽ അടുക്കളേൽ  നിറയെ  ഭക്ഷണമുണ്ടാക്കി  വീട്ടിലുള്ളവർക്കെല്ലാം  വച്ചു വിളമ്പുന്ന ക്ഷീണമില്ലാത്ത എന്തോ ഒന്നായിരുന്നു  ഉമ്മ  എന്ന  സങ്കല്പം .അമ്മമാർ  നമ്മുടെ കരുതലും ,സ്നേഹവും ആവശ്യപ്പെടുന്നുണ്ടെന്ന്  എനിക്ക്  ശരിക്കു  മനസ്സിലായത്  ഇങ്ങനെയാണ് .വീട്ടിൽ  സഹായത്തിനു  വരുന്ന  ചേച്ചി  ലീവായാൽ ഉമ്മാക്ക്  വല്ലാത്തോരു ക്ഷീണമാണ് .എവിടെനിന്നെങ്കിലും  പുതിയൊരാളെ തപ്പിപ്പിടിച്ച്  ഉമ്മാന്റെ  അടുത്തെത്തിക്കൽ  അന്നുതന്നെ  വല്ലാത്തോരു  ടാസ്‌കായിരുന്നു .

  ഞാൻ  നിർത്താതെ  ഉമ്മാന്റെ കഥകൾ  തമാശകൂട്ടി  പറഞ്ഞുകൊണ്ടേയിരുന്നു .രശ്മി പെട്ടെന്ന് വല്ലാത്തോരു  തേങ്ങലോടെ  ഒരുബെഞ്ചിന്റെ അറ്റത്തിരുന്നു .

" എന്തുപറ്റി  ചേച്ചീ ?"

ഞാൻ  പേടിച്ചുപോയി 

പൊൻ  നിറത്തിലുള്ള  വെയിൽ  ജനൽ പാളികൾക്കിടയിലൂടെ രശ്മിയുടെ  പാറിപ്പറന്ന മുടിയിഴകളിലൂടെ  ഒരു കണ്ണുനീർ  തുള്ളിയിൽ  തട്ടി ചിതറിത്തെറിച്ചു .

"എന്തേ  വയ്യേ  എന്നാ  ബാക്കി  പിന്നെ  ചെയ്യാം . നമുക്ക്  സ്കൂൾ  പൂട്ടി  വീട്ടിലേക്ക്  പോവാം "

വേണ്ട  ടീച്ചർ  നിക്ക് കൊഴപ്പോന്നൂല്ല . ഞാനെൻറെ  അമ്മേനെപ്പറ്റി ആലോയിച്ചതാ .ടീച്ചർ എത്ര  സ്നേഹത്തോടെയാ  അമ്മയെപ്പറ്റി സംസാരിക്കുന്നത് .ഞാനൊരു  നാശംപിടിച്ച  മോളാ  ടീച്ചർ  .എൻറെ  അമ്മേനെ എനിക്ക് ശരിക്കൊന്നു  നോക്കാൻ പറ്റണില്ല .ചെലപ്പം തോന്നും മക്കളേം കുട്ട്യോളേം ഒക്കെ ഒഴിവാക്കി  അമ്മെന്റടുത്തോട്ടു പോയാലോ ന്ന് .എന്നാ നിക്കതും പറ്റണില്ല ......അവിടെ പ്പോയാൽ  ങ്ങളേം  നാത്തൂനും  അവിടെ  നിക്കാൻ  സമ്മതിക്കൂല  ..ആരേം  സങ്കടപ്പെടുത്തൻ നിക്കാവില്ല .

ഓയിൽ  പ്ലാന്റേഷനിലൂടെ  അതിവേഗത്തിലടിച്ചൊരു  കാറ്റ്  രശ്മി  നേരത്തെ ബ്രിക്കിട്ട  മുറ്റത്ത്  അടിച്ചുവാരിക്കൂട്ടിയ  കരിയിലകളെ  വരാന്തയിലേക്ക്  ആട്ടിപ്പായിച്ചു .

" അയ്യോ  ദിപ്പോ എവിടുന്നാ  ഈ  കാറ്റ് . നേരത്തേ കോരിയിട്ടാൽ  മതിയായിരുന്നു ."രശ്മി  സങ്കടപ്പെട്ടു 

"സാരല്യ  നമുക്ക്  രണ്ടാൾക്കും  കൂടെ  ചെയ്യാം "

ഞാൻ  സമാധാനിപ്പിച്ചു .

"ടീച്ചറേ  ന്റമ്മക്ക്‌  ക്യാൻസറാ  .അതിനെ  കണ്ടങ്ങക്ക്   മനസ്സിലാവും  .ഒരാങ്ങളണ്ട്  ള്ളതും  ഇല്ലാത്തതും  കണക്കാ . ഓൻ ന്റമ്മേനെ  നോക്കാണ്ട്  പോലീസ്‌കേസായി  പോലീസ്  അമ്മേനെ  ൻറെ  വീട്ടിൽ  കൊണ്ടന്നാക്കി .ഒരു മാസത്തിലേറെയായി   .ഇന്ന്  അമ്മേനെ തിരിച്ചു  അങ്ങോട്ടുതന്നെ കൊണ്ടോയാക്കണം .അങ്ങനെ ചെയ്തില്ലേൽ  അമ്മേനെ കൊന്നുകളയുന്നാ  ൻറെ  കെട്ട്യോൻ  പറേണത് .അയാളത്  ചെയ്യും ടീച്ചറേ .കള്ള്  തലേക്കയറിയാ  പിന്നെ എന്ത് ചെയ്യുമെന്ന് ആർക്കും  മനസ്സിലാവൂല്ല ..ഇന്ന്  ഹോസ്പിറ്റലിൽ പോയി റേഡിയേഷനെടുത്ത് വന്നിട്ടേയുള്ളൂ .പാവത്തിന്  വായേക്കൂടി  തുള്ളി വള്ളം പോലും അറങ്ങണില്ല.ഇന്ന്  അവസാനത്തെ   KSRTC  ക്ക് അമ്മേനെ  തിരിച്ചു  പറഞ്ഞയക്കണം  .അല്ലെങ്കിൽ  നാട്ടുകാർക്കാർക്കും  ഇവിടെ  പാർക്കാൻ  പറ്റൂല്ല .

     അയാളൊരു  വല്ലാത്ത  മാന്യനാണ്  വെള്ളമടിയില്ലാത്തപ്പോൾ  .തട്ടമിട്ടവർ  നന്നേകുറവായ  അവിടെ  എന്നെക്കണ്ടതും  ഒരിക്കൽ  അയാൾ  എഴുന്നേറ്റു  നിന്നു ."അസ്സലാമു  അലൈകും .ടീച്ചർ  ഇവിടിന്നാ  .നിക്ക്  തട്ടമിട്ടവരെ  വല്ലാത്ത  ബഹുമാനാ .ഞാനാ  ഈ  ഹോട്ടലിൻറെ  മൊതലാളി  .ൻറെ  ഭാര്യ  ഒരുപാവാ .അവളാ  എല്ലാം  നടത്തികൊണ്ട്  പോണത് .ടീച്ചർ ചായ  കുടിക്ക് .എന്തെങ്കിലും  കുറവുണ്ടെ  പറയണം "അവരുടെ  വീടിൻറെ  തൊട്ടടുത്തായിരുന്നു  ഞാൻ  പേയിങ്  ഗസ്റ്റ്  ആയി  താമസിച്ചിരുന്നത് . രാത്രിയായാൽ  അയാൾ  വളർത്തുന്ന  പട്ടികളും  അയാൾ  കുടിക്കുന്ന  പാനീയങ്ങളും  വല്ലാത്തോരു  ബഹളമായിരിക്കും . വീടു  വീട്ടു  താമസിക്കുന്ന  എനിക്ക്  ഉറക്കം  വരാത്ത  പേടിപ്പെടുത്തുന്ന  രാത്രികളായിരുന്നു  ഇവയൊക്കെ  സമ്മാനിച്ചത് .

  "ടീച്ചറേ  കഴിഞ്ഞില്ലേ  ഇനി  ബാക്കി  നാളെ  ചെയ്യാം .ഇന്നലേം  കൂടി  കൊമ്പനിറങ്ങി  ഈ  റോഡിലൂടെ  നടന്നിരുന്നു .അധികം  വൈകുന്നത് അപകടമാ .മക്കളെ  വീട്ടിലാക്കിയിട്ടാ  ഞാൻ  വരുന്നത് .മതിലില്ലാത്തോണ്ട്  വല്ലാത്ത  പേടിയാ  .നല്ലൊരു  വീടുകിട്ടിയാൽ  അങ്ങോട്ട്  മാറണം .ട്രാൻസ്ഫർ  എന്നുകിട്ടുമെന്ന്  പറയാൻ  പറ്റില്ലല്ലോ ." സുലോചന  ടീച്ചർ  വിളിക്കാൻ  വന്നതാ .ഞങ്ങൾ  അന്നത്തെ  പണികളെല്ലാം  അവസാനിപ്പിച്ച്  ഗേറ്റ്  അടച്ച്  റോഡിലേക്കിറങ്ങി .

"ഈ  പനയിലാ  അവന്മാരെ  കളി  .ഓയിൽ  പ്ലാനറ്റേഷനെ  ചൂണ്ടി  ടീച്ചർ  തുടർന്നു .ഇന്നലെ  ഒരെണ്ണം  കുത്തിമറിച്ചിട്ടിട്ടുണ്ട്  ,ഇന്ന്  അത്  തിന്നാനിറങ്ങും .ഇതൊക്കെ  പോരാഞ്ഞു  ആ  കുന്നിനു  മുകളിൽ  ഒരു  പുലി  പ്രസവിച്ചു  കിടക്കുന്നുണ്ടത്രേ .സ്കൂളിൽ  കുട്ടികള്  കുറയുന്നതും  ബാച്ച്  പോകുന്നതും  ഇതൊ ക്കെക്കൊണ്ടുതന്നെയാ .എല്ലാരും  മക്കളെ  ദൂരെ  സ്കൂളുകളിൽ  സുരക്ഷതമായി  അയക്കുന്നു .

"ടീച്ചറേ  ഒരു  ചായ  കുടിച്ചിട്ട്  പോകാം " രശ്മി  ഞങ്ങളെ  ക്ഷണിച്ചു .ചായക്കടയിലെ  ബെഞ്ചിൽ    ഒരു  രൂപമിരിക്കുന്നു . കയ്യിലും  കാലിലും  ഞരമ്പുകൾ  പെറുക്കിയെടുക്കാൻ   പാകത്തിന്     പുറത്തേക്ക്  തള്ളിനിൽക്കുന്നു  .കണ്ണുകളിൽ  നിസ്സഹായതയുടെ  ഒരു  കടൽ  ഇരമ്പുന്നു    കണ്ണുകളിൽ   നിസ്സഹായതയുടെ  ഒരു  കടൽ  ഇരമ്പുന്നു . വയറ്റ ത്ത്  ഒരു  കൈ  അമർത്തിപ്പിടിച്ചിട്ടുണ്ട്   .ആരുടെയോ  ഇളം  നീലനിറത്തിലുള്ള  ഒരു  ചുരിദാർ അവർ  ധരിച്ചിരിക്കുന്നു  ,അതിനുള്ളിൽ  ഒരു  ചുള്ളിക്കമ്പുപോലെ  ഒരു  ശരീരം  

," ടീച്ചറേ  അമ്മക്കിന്ന്  അഞ്ചാമത്തെ  കീമോയാ .ഇവിടെ  നിർത്തണം ന്നുണ്ട്  .അങ്ങേരു സമ്മതിക്കൂല .ഇങ്ങനെ  വയ്യാ ത്തീ നെ  ആ ങ്ങളെ അടുത്ത്ക്ക്  വിട്ടാ ഓൻ  തിരിഞ്ഞു  നോക്കൂല .തുള്ളി  വള്ളം  കൊടുത്താമതി  .ഭക്ഷണം ഒന്നും  വേണ്ടിവരില്ല  ക്ഷീണിച്ചു  കിടന്നോളും .ഉള്ളാകെ  പൊള്ളിയിരിക്കല്ലേ  എന്തു  തിന്നാനാ "

എന്തൊരു  വല്ലാത്ത  ദുർവിധിയാണിത് .ജീവിതം  മുഴുവൻ  മക്കൾക്കു  വേണ്ടി  ഇടതടവില്ലാതെ  ഓടി  നടന്നവർ ,പരിഭവങ്ങൾ  പറഞ്ഞുപറഞ്ഞു  അവനവനെ  മറന്നു  കളഞ്ഞവൾ ,പുകയായൊഴുകിയവൾ  ..എരിഞ്ഞു  നീറിയവൾ ഇപ്പോൾ .

" ഇവിടെ  നിർത്ത്യാ  എന്റമ്മേനെ  അയാൾ  കൊല്ലും ." രശ്മി  തൻ്റെ  നിസ്സഹായത  ആവർത്തിച്ചുകൊണ്ടേയിരുന്നു .

"ഇതിലും  ഭേദം  അതാ " സുലോചന ടീച്ചർ  കട്ടക്കലിപ്പിലാണ് .

"അയാളുടെ  അമ്മയല്ലല്ലോ  നിങ്ങടെ  അമ്മയല്ലേ  .ഈ  പണിയായ  പണിയൊക്കെ എടുത്ത്  കുടുംബം  പോറ്റുന്നത്  നിങ്ങൾ . സ്വന്തം  അമ്മേനെ യിങ്ങനെ  തട്ടിക്കളിക്കാൻ  നാണമില്ലേ .പോയി  ചത്തൂടെ  നിങ്ങക്ക് "സുലോചന  ടീച്ചർ ദേഷ്യം കടിച്ചമർത്താൻ  പ്രയാസപ്പെടുന്ന  പോലെ 

" ടീച്ചറേ  ഈ  പാവത്തിനെയിങ്ങനെ  കഷ്ടപ്പെടുത്താണ്  മക്കൾ  .ഇവൾക്കെന്തിന്റെ  കേടാ  .ഇവളൊക്കെ  ഏതുകാലഘട്ടത്തിലാ  ജീവിക്കുന്നെ .അത്രേം  പറ്റില്ലേൽ  ഭര്ത്താവിനെയങ്  ഒഴിവാക്കണം  .എത്രയെത്ര  കൊലപാതകങ്ങൾ  -ഒഴിവാക്കലുകൾ -ഒറ്റപ്പെടുത്തലുകൾ  -കുറ്റപ്പെടുത്തലുകൾ .ജീവിതത്തിന്റെ അവസാന  ഘട്ടത്തിൽ  നമ്മുടെ  മാതാ പിതാക്കൾ  അനുഭവിച്ചുകൊണ്ടിരിക്കുന്നത്  എന്തൊക്കെയാണ് .ഏതു  സംവിധാനങ്ങൾക്കാണ്  അവർക്ക്  സുരക്ഷിതമായ  സന്തോഷകരമായ  ഒരു വാർദ്ധക്യം വാഗ്ദാനം  ചെയ്യാനാവുന്നത് .നാളെ  നമുക്കും  വയസ്സാകും .നമ്മുടെ കൈകാലുകളും  ശുഷ്‌കിക്കും .ഓർമ്മകൾ  മാഞ്ഞുപോകും  ,ഒന്ന്  ശ്വസിക്കാൻ -മൂത്രമൊഴിക്കാൻ  യന്ത്രങ്ങളുടെ  സഹായം  വേണ്ടിവരും .വരും  നാളുകളിൽ  നമ്മുടെ  അവസ്ഥ  ഇതിനേക്കാൾ  ഭീകരമാവും " ടീച്ചർ  പറഞ്ഞുകൊണ്ടേയിരുന്നു  .അവരുടെ  മുഖം  ദേഷ്യംകൊണ്ട്  ചുവന്നു  തുടുത്തു .

സമയം  12 .40 ആയി  നീ  ഇതുവരെയും  ഉറങ്ങിയില്ലേ .നാളെ  ഷോളയൂർക്ക്  പോണ്ടതല്ലേ .ഇനി  ഇന്നലത്തെ  പോലെ  ഉറങ്ങാതിരുന്നാൽ  രാവിലെ  ഉണരില്ല .വെറുതെ  ഓരോന്നാലോചിച്ചു  ഉറക്കം  കളയണ്ട  .സത്യം ഇന്നലെ  നമുക്കെന്താണ്  സംഭവിച്ചത്  .


Sunday, August 24, 2025

മടക്ക  യാത്ര 

 എനിക്കൊറ്റക്ക്  KSRTC  യിൽ  വീണ്ടും   ആ   ചുരം  കയറണം . കുറെ  ഓർമ്മകൾ   വേരോടെ  പിഴുതെടുക്കണം .ചിലത്  നട്ടുവളർത്തണം  ,മറ്റു ചിലത്    ദൂരെ  വലിച്ചെറിയണം  .ജീവിത  പ്രാരാബ്ധങ്ങളിൽ  എനിക്കൊട്ടുമേ  ആസ്വദിക്കാൻ  കഴിയാതിരുന്ന  അതിൻറെ  കയറ്റിറക്കങ്ങളിൽ  തങ്ങിയും തട്ടിത്തെറിച്ചും . ; മറ്റാർക്കും അവകാശപ്പെടാനില്ലാത്ത  ആസ്വാദനത്തിൻറെ  എന്റേതു   മാത്രമായ പുതിയ  തലത്തിൽ .ഒരിക്കൽ  എവിടെയോ  നഷ്ടപ്പെട്ട  എന്നെ ഒരു  ചെറുപുഞ്ചിരിയോടെ പിറന്നുവീണ  കുഞ്ഞിനോടെന്നപോലെ  ഒത്തിരി  കരുതലോടെ ,കരുണയോടെ  വരവേൽക്കണം . ഈ  യാത്രയിൽ  ഞാനൊട്ടും  ധൃ തി  വക്കില്ല  . ഇതുവഴി  ഞാൻ  സഞ്ചരിച്ചിരുന്നു  വെന്നും ഇവിടം  അത്രകണ്ട്  മനോഹാരമായിരുന്നെന്നും   എനിക്കെന്നോടുതന്നെ  ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു .

ഷോളയൂരിലെ  സെന്റ് ഓഫ്  പരിപാടിയാണ്  " .വരില്ലേ   ടീച്ചർ  ............വരില്ലേ  ടീച്ചർ ." കുട്ടികൾ   ഒന്നിനു  പിറകെ  ഒന്നായി   ഫോൺ  ചെയ്തു  ചോദിക്കുന്നു  .സ്നേഹത്താൽ  നമ്മെ  അത്രമാത്രം  കൊത്തിവലിക്കുന്നൊരു  കുട്ടിക്കൂട്ടം

 " നാളെ പോയി  നാളെത്തന്നെ  തിരിച്ചെത്താൻ ബുദ്ധിമുട്ടാകും .ഞാൻ  ലീവാക്കി  കൂടെ വരാം "റഷ്യാക്ക ആശങ്കയറിയിച്ചു . 

 സത്യത്തിൽ  അവിടെ നിന്നും  രക്ഷപ്പെട്ടതിൻറെ  ആശ്വാസമാണ്  റഷ്യയ്ക്കയുടെ  വാക്കുകളിൽ .

" വേണ്ട ....എനിക്കൊറ്റക്ക്  പോണം . ഞാൻ  പോയി  തിരിച്ചു വരാം . അവിടെ  നിൽക്കുമ്പോഴെല്ലാം  ഞാൻ  ഇവിടത്തെക്കുറിച്ച്  മാത്രമാണ്  ചിന്തിച്ചത് . എന്നെ  ഫോൺ  ചെയ്യരുത്  .എത്ര  പാതിരാത്രിയായാലും  ഞാൻ  തിരിച്ചെത്തും "

നഷ്ട ബോധമായിരുന്നു  എനിക്ക്  .ഒരു  വർഷം  അവിടെ നിന്നിട്ടും  ഒരു  നിമിഷം പോലും വീടിനെക്കുറിച്ച്  ചിന്തിക്കാതെ  ജീവിച്ചില്ലല്ലോ  എന്ന  നഷ്ടബോധം . കുടുംബ  ബന്ധങ്ങളിൽ  ഞാനിത്രമേൽ  അടിമയാക്കപ്പെട്ടല്ലോ  എന്ന  കുറ്റ ബോധം

 സത്യത്തിൽ  ആരായിരുന്നു  ഞാൻ  .എന്തായിരുന്നു  എൻറെ  നിയോഗം .

ശരിക്കും  ഒരു  വർഷമായി  ഷോളയൂരിലെത്തിയിട്ട് .ഒട്ടും  താല്പര്യമില്ലാതെ  അഡ്ജസ്റ്മെന്റ്  ട്രാൻസ്ഫെറിൽ  തെറിച്ചു  വന്നതാണ് . ഉമ്മക്ക് ഞാനില്ലാതെ പറ്റില്ല എന്നത്  എന്നെ  നീറിപ്പിച്ചോരു  വാസ്തുതയായിരുന്നു . വെറ്റിലപ്പാറയിൽ  നിന്നും  ഉറക്കം  വരാത്ത രാത്രിയിൽ  മറ്റൊരിടത്ത്  ഹോസ്റ്റൽ വാസത്തിനായി  നിറച്ചു  വച്ച  പെട്ടിയും  സാധനങ്ങളും  എന്നെ  നോക്കി  പല്ലിളിക്കുന്നു . അഡ്ജസ്റ്റ് മെന്റ്  ട്രാൻസ്ഫെറിൽ  വീടിനടുത്തെത്തുമെന്നാണ്  ഞങ്ങൾ  വിചാരിച്ചത്‌  .ഇതിപ്പോ  സ്വന്തം മാതൃ ജില്ലയിൽ  ഏറ്റവും  അറ്റത്ത് . .കോയമ്പത്തൂറിനോട്  ചേർന്ന് 

 ജോയിൻ  ചെയ്യാൻ  പോയപ്പോൾ ഒരേ  ഒരു  ചിന്ത  മാത്രമേ  ഉണ്ടായിരുന്നുള്ളു . എന്ന്  ജനറൽ  ട്രാൻസ്ഫർ  വിളിക്കും .കിടപ്പിലായ  അമ്മായിയമ്മ  ഒരു വശത്ത് ,പത്താം  ക്ലാസ്സിലെത്തിയ  മകൾ ,സിവിൽ  പഠിക്കുന്ന  മകൻ  മറ്റൊരു വശത്ത് .

ഫെബ്രുവരിയുടെ  ചുരം  എന്തു മാത്രം  നരക  വേദനയായിരുന്നു  എനിക്കന്നു സമ്മാനിച്ചത് . എന്നാൽ  ഇന്നിപ്പോൾ  എത്രപ്രണയത്തോടെയാണ്  ഞാനത്  കയറാൻ  പോകുന്നത് .നാം  കാണുന്നതും  അനുഭവിക്കുന്നതുമെല്ലാം  ആപേക്ഷി കമാണ്  .അനുഭവിച്ചു  കൊണ്ടിരിക്കുമ്പോഴത്തെ  വേദന  എത്രപെട്ടെന്നാണ്  മധുരമുള്ള  ഓർമ്മകളായി  പടർന്നു  പന്തലിച്ചത് . ഇവിടം  എത്തപ്പെട്ടില്ലായിരുന്നെങ്കിൽ  ഞാൻ  എൻറെ  സത്വത്തെ  തിരിച്ചറിയാത്ത  വളായി  മാറിയേനെ .ഇലപൊഴിഞ്ഞ  മരങ്ങൾക്കിടയിൽ  തിളിര്ത്തുവരുന്ന  തളിരിലകൾ  .ആകാശം  മുട്ടി  നിൽക്കുന്ന  പാറക്കൂട്ടങ്ങൾ .നമ്മെ  വിഴുങ്ങാൻ  ഒന്നിച്ച്  വാ പൊളിച്ചു  വരുമെന്ന്  തോന്നിപ്പിക്കുന്നവ .ദാഹജലത്തിനായ്  കേഴുന്ന  മരങ്ങളിൽ  ആരോ  കൊണ്ടിട്ട  തീ  പൊരി  അങ്ങ് ദൂരെ  ആളിക്കത്തുന്നു .അതിൻറെ  കറുത്ത  പുക  എന്റെ  ഭയപ്പാടുകളെ  പുഷ്ടിപ്പെടുത്തുന്നു .

 ചാര  നിറത്തിലുള്ള  ചുവന്ന  റോസാപ്പൂക്കൾ  നിറഞ്ഞ  എന്റെ  ചുരിദാറിന്റെ  ഒട്ടും  കനമില്ലാത്ത  കണ്ണാടിപോലത്തെ  ഷോളെടുത്ത് ഞാൻ മുഖം  മറച്ചു  .എങ്ങോട്ടാണീ  യാത്ര  കയറ്റിറക്കങ്ങളുടെ  ഈ  ജീവിത  പാത ," "അട്ടപ്പാടി വൈബ്  ..ഷോളയൂർ  വൈബ് " ഈ  അടുത്ത കാലത്തു്  കണ്ട യു ട്യൂബ്  തംബ്  നൈലുകളൊന്നും  എന്നെ  ആശ്വസിപ്പിച്ചില്ല .

ആളുകൾ  ആശ്വസിപ്പിച്ചുകൊണ്ടിരുന്നു ."പേടിക്കേണ്ട  സമീറ  .അവിടുന്ന്  പോ ന്നു കഴിയുമ്പോഴാ  നമ്മളെത്രമാത്രം  സന്തോഷത്തിലായിരുന്നു  എന്നറിയുന്നത്  . ഒരു  പ്രശ്നോല്ല  പാവം  കുട്ടികളാ ' മുൻപ്  അവിടെ  ജോലി  ചെയ്ത  ടീച്ചർമാരിൽ  പലരും  പറഞ്ഞതിങ്ങനെയായിരുന്നു  . "

ഇപ്പൊ  ഞാനും  അങ്ങനെത്തന്നെയാണ്  പറയാറുള്ളത്  . ട്രാൻസ്ഫർ  കിട്ടിയിടത്ത്  ഏതുപാതിരാത്രിയായാലും  പരമാവധി  വേഗത്തിൽ  ജോലിചെയ്യുന്നതിൽ  നിന്നും  വ്യത്യസ്തമായി  ജോയ്‌നിങ്  ടൈം എടുത്ത് മെല്ലെയാണ്  അവിടെ  എല്ലാവരും   ജോയിൻ  ചെയ്തത് . ഓരോ  ട്രാൻസ്ഫെറിലും  നാടുകൊതിക്കുന്നവർ  തുടച്ചു നീക്കപ്പെടുമെന്നതിനാൽ  പുതിയ  ആളുകൾ ഏറ്റവും  കൂടുതൽ  പേർ  വന്നു  ജോയിൻ  ചെയ്യുന്ന  ഇടം .കയറിയ  വഴികളോ ഇറങ്ങിയ  ഇറക്കങ്ങളോ  എൻറെ  കണ്ണിൽ  പെട്ടില്ല .

" റഷ്യാക്കാ  ജനറൽ  ട്രാൻസ്ഫർ  വിളിക്കില്ലേ " ഇതു  മാത്രമായിരുന്നു  എൻറെ  ചോദ്യം 

ആകാശം  നീല  വിരിച്ച്  പഞ്ഞിക്കെട്ടു  പോലുള്ള   മേഘങ്ങൾ  അതിൽ  നീന്തിത്തുടിക്കുന്നു .ദൂരെ  കാറ്റാടിയന്ത്രത്തിന്റെ  ചിറകുകൾ  കുന്നിൻ  മുകളിൽ കുത്തിമറിയുന്നു  .പടർന്നു  പന്തലിച്ച  ഞാവൽ മരത്തിന്റെ  ഇടതൂർന്ന  പച്ചപ്പിലൂടെ  സൂര്യൻ  ഭൂമിയെ  ഉമ്മവെക്കുന്നു . കരച്ചിൽ  അടക്കാൻ  കഴിയാതെ  ശ്രീലാൽ  സ്റ്റാഫ്  റൂമിനു  മുമ്പിലുള്ള  തൂണിൽ  മുഖം  ചേർത്ത്  നിൽക്കുന്നു .

അവൻറെ  നിൽപ്പും  ഭാവവും  കണ്ട്  എനിക്കെന്റെ  അനിയനെയാണ്  ഓർമവന്നത് .

"ഇന്ന്  ജോയിൻ  ചെയ്തതാണോ"

റഷ്യാക്ക  അവനോടു  ചോദിച്ചു  .

"അതെ  ങ്ങള്  എവിടുന്നാ "

അവൻ  മറുചോദ്യമെറിഞ്ഞു .

"ഞങ്ങൾ  പെരിന്തൽമണ്ണ  "

ഞാൻ  മറുപടി  പറഞ്ഞു 

ആണോ 

"ഞാൻ  മലപ്പുറം  കാരനാ തെറിച്ചു  വന്നതാ  ടീച്ചറേ  . ജോലികിട്ടീട്ട്  കുറച്ചേ ആയുള്ളൂ  . വീടിനടുത്തായിരുന്നു .ഇവിടൊക്കെ  എങ്ങനെ  യാണോ  ആവോ  .നിക്ക്  വല്ലാത്ത  പേടിയാവു ണു "

" ങ്ങളെ സബ്ജെക്ട്  "? അവൻ  ചോദിച്ചു

ബോട്ടണി 

"ഞാൻ  മലയാളാ '

ചോദിക്കാതെ  തന്നെ  അവൻ  ഉത്തരം  തന്നു .

ഹയർ  സെകണ്ടറിയിൽ  വ്യക്തിയേക്കാൾ  പ്രധാനമാണ്  വിഷയങ്ങൾ .ഓരോ  വിഷയത്തിനും  ഓരോരോ  അളവുകോലുകൾ

മുമ്പ്  ജോലി ചെയ്ത  സ്കൂളിൽ  നിന്നും  ഒരുപാട് പേർ  ചേർന്ന്  ഒരു  കൊച്ചുകുഞ്ഞിനെപ്പോലെയാണവൻ ജോയിൻ ചെയ്യാൻ  വന്നതെന്നും  .കണ്ണു  നിറഞ്ഞു  ഒപ്പുവെക്കേണ്ട  കോളം  മാറിയാണ്  ഒപ്പുവച്ചതെന്നും  എല്ലാവരും തമാശയോടെ  പിന്നീട്  പറയാറുണ്ടായിരുന്നു .

"ജോയിൻ  ചെയ്യാൻ  വന്നതാണോ"? 

ആരോ  വാതിലിൽ  വന്നു  ചോദിച്ചു .

:"അതെ" 

പ്രിൻസിപ്പൽ  വിളിക്കുന്നു .

ഞങ്ങൾ  ഇരുട്ടു  നിറഞ്ഞ  ഒരു  കുടുസ്സു  റൂമിലേക്ക്  പ്രവേശിച്ചു 

ജനൽ  ചില്ലകൾ  അടർന്നു  വീണ  വിടവുകൾ . അലമാരകൾ  കൊണ്ട്  ശ്വാസം  മുട്ടുന്ന  ചുമരുകൾ

പ്രിൻസിപ്പാൾ  രജിസ്റ്റർ  എന്റെ നേരെ നീട്ടി 

"ലീവെടുക്കാൻ  പ്ലാനുണ്ടോ "?

ഇല്ല 

"അല്ല  സാധാരണ  ആളുകൾ  ഇവിടെക്കിട്ടിയാൽ ലീവെടുക്കാറാണ്  പതിവ്

ഞാൻ കണ്ണൂർ കാരിയാണ്  .കഴിഞ്ഞവർഷമാണ് ഇവിടെ ജോയിൻ  ചെയ്തത് .

യാത്ര കുറച്ചു  റിസ്കാണ് . ആദ്യമൊക്കെ  എത്താൻ  നല്ല പാടായിരുന്നു .ഇപ്പൊ 

കോയമ്പത്തൂർ  വഴി  സുഖാണ് "

മോഡൽ  എ ക്സാമിന്റെ  ദിവസങ്ങളായിരുന്നു .

" ടീച്ചർ  സമീറ ടീച്ചർക്കുള്ള  എക്സാം ഡ്യൂട്ടി ഇട്ടോ "

പ്രിൻസിപ്പൽ ഏതോ ഒരു ടീച്ചറെ വിളിച്ചു  പറഞ്ഞു 

"ഇന്നിവിടെ  സെൻറ്‌ ഓഫാ .എല്ലാരും  ഭക്ഷണം കഴിച്ചിട്ട്  പോയാ  മതി "

പ്രിൻസിപ്പൽ  പറഞ്ഞു 

ആകാശത്ത്  ചിത്രം  വരച്ചപോലൊരു  വീട്ടി  മരം .ദൂരെ  മലയിടുക്കുകളുടെ  പരന്ന  ഭംഗി , റിസോർട്ടുകളുടെ  നീണ്ട നിര ,അതെ  ഞാനൊരു സ്വപ്നലോകത്തെത്തപ്പെട്ടിരിക്കുന്നു . സ്കൂൾ  ഇറക്കത്തിലാണ് . 

കുറച്ചു  മുകളിലേക്ക്  കയറിയപ്പോൾ  കുട്ടികളുടെ  കലാപരിപാടികൾ  .പാട്ടിലും  ഡാൻസിലും  മുഴുകിയ  അവർ  വരുന്നവരേം  പോകുന്നവരേം ഒന്നും ശ്രദ്ധിക്കുന്നേയില്ല . കലകളോട്  അ ത്രമാത്രം  ഇഴുകിച്ചേരാൻ  കാടിന്റെ  മക്കൾക്ക്  വല്ലാത്തൊരു  കഴിവുണ്ട്  .ഇവരുടെ  കലകളെല്ലാം  ജീവിതം കൊണ്ട് തുന്നി ചേർത്തതാണ് .

 പച്ചയുടുപ്പിട്ട്  കുറേ  കുട്ടികൾ  സിനിമാറ്റിക്  ഡാൻസ്  കളിക്കുന്നു . 

'അപ്പടി  പോടെ .പോടെ  പോടെ '

എത്ര  എനെർജിറ്റിക്  ആയ  സ്റ്റെപ്പുകൾ 

ഈ  ഡ്രെസ്സുകളെല്ലാം  അവര്  മീഷോയിൽ  നിന്നും  വാങ്ങിച്ചതാണെത്രെ  .ആരോ ആരോടോ  പറയുന്നത്  കേട്ടു 

കുമ്മിയാട്ടം  ഞാൻ  ആദ്യമായി  കാണുന്നത്  അപ്പോഴാണ് 

ആൺകുട്ടികളും  പെൺകുട്ടികളും  ഒന്നിച്ച്  എത്ര താളഭംഗിയോടെയാണ്  ഓരോ  ചുവടുകളും  ഒരു  ആഘോഷമാക്കി  മാറ്റുന്നത് .

വീട്ടിലെ  എല്ലാ  പ്രശ്നങ്ങളും  ഒരു  നിമിഷം  അലിഞ്ഞില്ലയതാ യെനിക്ക്  തോന്നി  .

ജോലി ഉള്ളതുകൊണ്ടല്ലേ  ഞാനിന്ന്  ഇവിടെ  നിൽക്കുന്നത് .അല്ലേൽ  വീടിൻറെ  അകത്തളങ്ങളിൽ  ചുമ്മാ  റീൽസും  നോക്കി  കിടക്കുകയാവും  .ഞാൻ  എന്നെ  മോട്ടിവേറ്റ്  ചെയ്യാൻ  ശ്രമിച്ചു .

നല്ല  ബിൽഡിംഗ് .നല്ല  ഹാൾ  മുൻ വശത്ത്  ഒരു  കൈവരി .ദൂരെ  വരി വരിയായി  മലനിരകൾ . എല്ലാറ്റിനും  മുകളിൽ  കുത്തി മറിയുന്ന കാറ്റാടിയന്ത്രങ്ങൾ  ,നട്ടുച്ചക്കും  കുളിര് ,കുഞ്ഞു  കാറ്റ് .കുട്ടികളുടെ  കലാ  പരിപാടികളുടെ  കുറേ  വിശ്വൽസ്  ഒപ്പിയെടുത്ത്  ഞാൻ  പുറത്തിറങ്ങി .

" ചിക്കൻ  ബിരിയാണിയാ  .കഴിക്കണില്ലേ   കഴിച്ച്  പൊയ്‌ക്കോളൂട്ടോ " 

പിന്നിൽ  നിന്നും  ശബ്ദം  കേട്ട  ഭാഗത്തേക്ക്  ഞാൻ  തിരിഞ്ഞു  നോക്കി .

"ഞാനും  പുതിയതാ  .രണ്ടു  ദിവസം  മുമ്പാ  ജോയിൻ  ചെയ്തേ .നല്ല  സങ്കടണ്ടല്ലേ  അപ്പൊ  എൻറെ  കാര്യം  ആലോചിച്ചു  നോക്കൂ  .L P  യിൽ  നിന്നും പ്രൊമോഷനായതാ  .മര്യാദക്ക്  കുട്ടികളെ  പഠിപ്പിച്ചു  പോയ  മതിയായിരുന്നു .അവിടെ  ഉണ്ണിയപ്പം  ണ്ടാർന്നു  .അതു  കഴിച്ചില്ലേ  ഞാൻ  കൊണ്ടോന്നതാ "

നിങ്ങടെ  പേര് 

"ജയശ്രീ  കോഴിക്കോട്ട് ന്നാ  പട്ടാമ്പിയില്  ൻറെ  ബന്ധുക്കളൊക്കെണ്ട "

ടീച്ചറെ  കണ്ടതും  എത്രയോ കാലമായി  പരിചയമുള്ള  ഒരാളെ  കണ്ട  ഫീൽ 

"നിങ്ങൾ   എവിടാ  താമസിക്കുന്നെ "

റഷ്യാക്ക ആശങ്ക  പങ്കു  വച്ചു .

" അന്ന്  ജോയിൻ  ചെയ്ത്  പോയേയുള്ളൂ . ഇവിടെ  ഒരു  കോൺവെന്റുണ്ടാത്രേ .വേറെ  എവിടേം  നില്ക്കാൻ  പറ്റില്ലെന്നാ  പറേ ണ് .ആന  വരുന്ന  സ്ഥലമാത്രേ .നമ്മടെ  ഓഫീസ്  റൂമിന്റെ  മുമ്പിൽ  ചുമരിൽ  കണ്ടോ  കാട്ടാന  ഉറഞ്ഞ  പാട്  .നമുക്കൊന്നിച്ച്  റൂം  പോയി  നോക്കാം  പറ്റാച്ചാ  ഒരു  റൂമിൽ കിടക്കാലോ .എല്ലാ  ടീച്ചർമാരും  അവിടെത്തന്നെ യാത്രെ  നിക്കണേ "

എന്തോ  ഒരാശ്വാസം  ഹൃദ്യമായ  ചിരി ,തല കുലുക്കി  കുലുക്കിയുള്ള  സംസാരം   "സത്യം ഒരുപാട് നാളായി  പരിചയമുള്ള  ആളെപ്പോലെ "

ഒന്നടുപ്പം  കൂട്ടാൻ ഞാൻ  കയറിപ്പറഞ്ഞു .

" ഈ  കയറ്റം  കയറി  കുറച്ചങ്ങോട്ടു  നടക്കണംത്രെ "

ജയശ്രീ  ടീച്ചർ  വഴി  പറഞ്ഞു 

"ഞാൻ  വരണ വഴിക്ക്  ഒരു  നോക്ക്  കണ്ടു .അപ്പൊ  ഇറങ്ങി നോക്കാൻ  പറ്റിയി ല്ല .അതെന്തായാലും  നന്നായി  ഇപ്പൊ  കൂടെ  ഒരാളായല്ലോ '"

മക്കൾ  ചെറുതാണോ  ഇത്രേം  സങ്കടം 

"മക്കളെ  കാര്യല്ല  ടീച്ചർ  .ഉമ്മ  കിടപ്പിലാ ,ഉമ്മാക്ക്  ഞാനില്ലാതെ  പറ്റില്ല " 

" ടീച്ചർടെ  ഉമ്മയാണോ  ,മാഷ്ടെ  ഉമ്മയാണോ "

"മാഷ്ടെ  " ഞാൻ  മറുപടി  പറഞ്ഞു

  ടീച്ചർടെ  ഉമ്മയാണോ  ,മാഷ്ടെ  ഉമ്മയാണോ " ഈ  ചോദ്യം  ഞാൻ  മുമ്പെവിടെയോ  കേട്ടിട്ടുണ്ടല്ലോ


 

Saturday, August 2, 2025

 "കവിത്വം  ഒരു  പുഴുവാണ് .

പൂമ്പാറ്റയായ്  വിരിയാനങ്ങനെ

ചൊറിഞ്ഞും  ഉറങ്ങിയും ".

നിഴലായി  കവിതകൾ  കൂടെ  നടക്കുന്നതുകൊണ്ട്  എനിക്ക് അനീതികൾ കണ്ടാൽ  പ്രതികരിക്കണമെന്നൊരുൾ വിളി  ഉടലെടുക്കും .വാക്കുചുഴറ്റി  ഞാൻ ശത്രുവിനു  നേരെ  ചീറിയടുക്കും .എൻറെ  ചിന്തകൾ  അവർക്കുകൂടി  വേണ്ടിയുള്ള  വലിയ  ശരികളായിരുന്നെന്ന് അവർക്ക്  ബോധ്യപ്പെടുന്നത് വരെ യുദ്ധം നീണ്ടുനിൽക്കും .പയ്യെ ..പയ്യെ  ഒരുകവിതയായത് പുനർജജനിക്കും .ഓർമ്മകളങ്ങനെ കവിതയുടെ കുഞ്ഞു പെട്ടികളിലാക്കി ഇടയ്ക്കിടെ ഞാൻ വലിച്ചുകേ റ്റും .എന്തെന്നില്ലാത്തൊരനുഭൂതി  എന്നെ ആസകലം വന്നുപൊതിയും .യുദ്ധത്തിൽ അന്ന് ശത്രുപക്ഷത്തിലിരുന്നവർ അപ്പോഴേക്കും എന്റെ  ഏറ്റവും പ്രിയപ്പെട്ടവനായി  മാറിയിട്ടുണ്ടാകും .

                 അങ്ങനെ എന്നിലെ  കവിക്കൊരു  സപ്പോർട്ട്  സിസ്റ്റം  എന്ന രീതിയിലാണ്  ഞാൻ  സൈക്കോളജി യിൽ  മാസ്റ്റർ  ബിരുദമെടുത്തത് . psc  കിട്ടി  ഹയർ സെക്കണ്ടറി യിൽ  ഒരു ജോലി  ഉണ്ടായിട്ടും   പിന്നേം  പഠിക്കാനുള്ള  എന്റെ ഒരു ഇത് .ഹയർ സെക്കന്ററി യിൽ  കരിയർ  ഗൈഡൻസ്  ആൻഡ്  അഡലൈസെന്റ്  കൗൺസിലിങ്  സെൽ  സൗഹൃദ  ക്ലബ്ബിന്  രൂപം  നൽകിയതു  തൊട്ടു  സൗഹൃദ  കോർഡിനേറ്ററായി  ഞാൻ  പ്രവർത്തിച്ചുതുടങ്ങി  . .സത്യത്തിൽ  എന്നിലെ യഥാര്ത്ഥ  മനുഷ്യ സ്നേഹിപിറവിയെടുത്തത്   ഇവിടം തൊട്ടാണ് . ഭാരമായോ  ബാധ്യതയായോ  തോന്നാതെ  ഞാനെന്ന  വ്യക്തിയെ   മറ്റുള്ളവർക്കുകൂടെ  പ്രയോജനപ്പെടുന്നൊരു   സംവിധാനമാക്കി  മാറ്റിയത് ഈ ഇടപെടലുകളാണ്  .ക്ലാസ്സിലിരിക്കുന്ന  കുട്ടി  പല കാരണങ്ങൾ  കൊണ്ടാകും   അസ്വസ്ഥത  പ്രകടിപ്പിക്കുന്നത് .ഒന്ന്  അടുത്ത് ചെന്നു  സംസാരിച്ചാൽ  കാണാം  അവന്റെ കണ്ണിൽ നിന്നും നമ്മളറിയാത്ത  ജീവിത യാഥാർഥ്യങ്ങൾ  ഒഴുകി -ഒഴുകി പ്പോകുന്നത് .

           ഞാനും  സൗഹൃദക്കൊപ്പം  വളർന്നു . നിംഹാൻസ്  ബാംഗ്ളൂർ  ..ചൈൽഡ് ഡെവല പ്മെൻറ്  സെന്റർ  തിരുവനന്തപുരം  എന്നിവിടങ്ങളിൽ നിന്നും  ട്രെയ്നിങ്  പൂർത്തിയാക്കിയ  ആദ്യ  സ്റ്റേറ്റ്  ഫാക്കൽറ്റി മാരിൽ  ഒരാളായി .അങ്ങനെ  എൻറെ  ഇടം  മറ്റു  സ്കൂളുകളിലേക്ക് കൂടി  പടർന്നു പന്തലിച്ചു . .മെന്റൽ ഹെൽത്ത്  ക്ലാസ്സ് ,റീപ്രൊഡക്ടിവ്  ഹെൽത്ത് ക്ലാസ്സ് ,ലൈഫ് സ്കിൽ  ട്രെയിനിങ്. .കുട്ടികളുടെ  ലോകത്തിന്റെ മുതിർന്നവരറിയാത്ത  ദുഖങ്ങളിലൂടെ -സ്വപ്നങ്ങളിലൂടെ   ഞാൻ  യാത്ര തുടർന്നു .നമ്മൾ  മുതിർന്നവർ  എത്രയൊക്കെ  വലിയവരെന്നഹങ്കരിച്ചാലും   വരും  തലമുറ നമ്മെ  ഏറെദൂരം  പിന്നിലാക്കി  അതിവേഗം  കുതിച്ചുകൊണ്ടേയിരിക്കും  .  പലതും    പുതു തലമുറക്ക്    വിട്ടുകൊടുക്കാനുള്ള  മനസ്സില്ലായ്മയാണ്    നമ്മളിലുള്ള      ഏറ്റവും  വലിയ വീഴ്ച്ചയെന്ന്  തോന്നിയിട്ടുണ്ട്  .  ന മ്മളിലൂടെയാണ്   അവർ   വളർന്നു   വലുതാകുന്നത് .അവർക്ക്   സംഭവിക്കുന്ന  ഒരോ പിഴവുകൾക്കും    ഒരു പരിധിവരെ   നമ്മൾ തന്നെയാണ്   ഉത്തര വാദികൾ  .

 പ ഴയ തലമുറക്ക്സന്തോഷങ്ങളോട്  വല്ലാത്ത ഭയമാണ് .അതുകൊണ്ടുതന്നെയാണ്    പുതിയ തലമുറക്ക്    അവരോടൊപ്പം   കഴിയാൻ  തീരെ താല്പര്യമില്ലാത്തത്  .   വിശാലമായ    പുതിയലോകത്ത്   ആളുകൾക്ക്    സ്വന്തം  വ്യക്തിത്വത്തെ   അതിൻറെ  വൈവിധ്യമായ  തലങ്ങളിലൂടെ   തേച്ചുമിനുക്കാനുള്ള    അവസരങ്ങളേറെയാണ്.  പുതിയ തലമുറ വളരെ  ഫ്ലെക്സിബിൾ  ആണ്    ,മാറ്റങ്ങളോടൊപ്പം  വളരെ പെട്ടെന്ന്   മാറാൻ  കഴിവുള്ളവർ .   കടും പിടുത്തങ്ങളുടെ കൂട്ടിൽ അവരെ തളച്ചിടാൻ നമുക്കാവില്ല   അപ്പൊ ആകെക്കൂടി  ചെയ്യാനാവുന്നത്   അവരോടൊപ്പം   നമ്മളും വളരുക എന്നതാണ്   . അതായത്  എന്ത് വന്നാലും മാറ്റില്ല എന്നുപറഞ്ഞു  മുറുകെ പിടിച്ചിരിക്കുന്ന കുറെ ശീലങ്ങളെ അങ്ങ്  ചുട്ടെരിച്ചേക്കുക .മറ്റുള്ളവരെ  ബോധ്യപ്പെടുത്താൻ  കുട്ടികളിൽ   പലതും   അടിച്ചെല്പിക്കുന്നതിനു   പകരം   ശരിയെന്ന്    ബോധ്യ മുള്ള    കാര്യങ്ങളിലേക്ക്     ചു റ്റുമു ള്ളവരെക്കൂടി       പാകപ്പെടുത്താൻ   അവരെ   പരിശീലിപ്പിക്കുക .  അതുമല്ലെങ്കിൽ    വഴിമാറി നടക്കാൻ  ധൈര്യം  കൊടുക്കുക  

"ടീച്ചറെ..........ക്ലാസ്സ്  മരണ മാസ്സാട്ടോ  " എന്ന്  മോട്ടിവേഷൻ ക്ലാസ്സുകളിൽ  ഫീഡ് ബാക്ക്  നിറഞ്ഞപ്പോൾ  ഞാൻ  എന്നോട്  പറഞ്ഞു "സമീറാ ...നിനക്കിനിയും  ഒരുപാട് ദൂരം  സഞ്ചരിക്കാനുണ്ട് .നിന്നെപ്പോലുള്ളവരെ  പുതു സമൂഹം ആവശ്യപ്പെടുന്നുണ്ട്   .ജീവിച്ചു വെന്ന്  എനിക്ക്  തോന്നി എന്നതിനപ്പുറം  പലരുടേം  ജീവൻ  പിടിച്ചുനിർത്താൻ  എനിക്കായി  എന്നത്: ,.കൊട്ടി ഘോഷങ്ങളില്ലാതെ  അതീ വ  രഹസ്യമായി  പച്ച മനുഷ്യരിലേക്കിറങ്ങി എന്നത്  ,, ചിലയിടങ്ങളിൽ   ഭയമായും    ചിലയിടങ്ങളിൽ   ബലമായും   പ്രത്യക്ഷപ്പെട്ടത്.      , ഒരു വരണ്ട മരുഭൂമി കണക്കെ സൈക്കോളജി  യുടെ  പല തരം   കോഴ്‌സുകൾ    ആർത്തിയോടെ  കുടിച്ചു തീർത്തത്    . .ആരെയും ഒന്നും ബോധിപ്പിക്കാനില്ലാതെ  പലർക്കും     ജീവിതം തിരിച്ചുപിടിക്കാനുള്ള ഊർജ്ജമായത്  . ഒരു വാക്കുകൊണ്ട് ശക്തി പകരുന്നൊരു  നോട്ടം കൊണ്ട്   ചിലപ്പോഴൊക്കെ  ദൈവത്തോളം  കരുണയായത്  .

                അന്ന്    ഒരു വൈകുന്നേരം 4 .30 .ഞായറാഴ്ചയായതിനാൽ  ഉച്ചയുറക്കം  കഴിഞ്ഞു    ഞാൻ എഴുന്നേറ്റിട്ടേ  യുള്ളൂ  .വീട്ടിലെ  കാളിങ് ബെൽ രണ്ടു മൂന്നുവട്ടം  ശബ്ദിച്ചു .ആരാവുമിങ്ങനെ  നിർത്താതെ ..........   എ പ്പോഴും എവിടെയൊക്കെയോ  ഒളിച്ചിരിക്കുന്ന  തട്ടം  തപ്പിപ്പിടിച്ചെടുത്ത്  ഞാൻ  മെല്ലെ  വാതിൽ  തുറന്നു .അവളാണ്  .വീട്ടിലും  സ്കൂളിലും  എന്നും  പ്രശ്നക്കാരി ."ഞങ്ങക്കിവിടെ  വേറേം  കുറേ  പണീണ്ട്  കുട്ട്യേ .നിന്നെത്തന്നെ  നോക്കിയിരുന്നാ  പോരാ ." ഇടക്കിടക്ക്  ആത്മഹത്യാ  ഭീഷണി  മുഴക്കി  'അമ്മ സ്കൂളിൽ  സ്ഥിരമായി  വരാൻ  തുടങ്ങിയപ്പോ  ക്ലാസ്  ടീച്ചർക്കും  വല്ലാതെ  മടുത്ത  മട്ടാണ് .മൊബൈൽ  ഫോൺ  ഇത്ര  സുലഭമല്ലാത്ത  കാലമാണ് .

അവളുടെ  പ്രണയമാണ്  അമ്മയുടെ  പ്രശ്നം ."ഇതിന്റെ  താഴെ  ഒന്നുണ്ട് .അയ്‌നെക്കൊണ്ട്  ഒരു  പ്രശ്നോല്ല .ങ്ങളൊന്നു  ഹൈസ്കൂളി  ചോയ്ച്ചോക്കിം .ഓള്  ക്ലാസ്സില്  ഫസ്റ്റാ .അയിന്റെ  ഏഴയലത്ത്ക്ക്  എത്തോ  ബൾ .അയിന്റെ കളർ  ങ്ങള്  കണ്ടുക്കണോ .ടീച്ചറേ  ദേ  ങ്ങട്ടു  നോക്ക് .ആ നിക്കണ  ടീച്ചർടെ കളറാ ." ഇത്രേം  കേട്ടപ്പോൾ തന്നെ  അമ്മയും  മകളും തമ്മിലുള്ള  പ്രശ്നങ്ങളുടെ  ഒരു ഏകദേശ രൂപം കിട്ടി .ഓളെ  തന്തനെ  ങ്ങക്ക്  അറീലെ  .ഏതെങ്കിലും  ഒരു രാത്രി ഞാൻ  സമാധാനത്തോടെ  ഒറങ്ങീട്ടുണ്ടോ .ഈ നാലെണ്ണത്തിനേം  പെർക്കി  ഞാൻ നബീസൂന്റെ  പെരടെ  പിന്നി പ്പോയി  ഒളിക്കും .കുടിച്ച്  വെളിവില്ലാത്ത  ആളല്ലേ  ന്റെ കുട്ട്യോളെ  എന്തേലും  കാട്ട്യാലോ  .അങ്ങനെ  വളത്തിണ്ടാക്കിതാണ്  ന്നാലും   കള്ള്  തലേന്നങ്ങട്ട്  അറ ങ്ങ്യ എന്താ  സ്നേഹം .പിന്നെങ്ങനാ  ഒയിവാക്കി  പോവാ .

കള്ളുകുടിയന്റെ  ഭാര്യമാരുടെ  ഈ സൈക്കോളജി   സൈക്കിയാട്രിസ്റ്അ രുൺ .ബി .നായർ  സർ മിക്ക  ട്രൈനിങ്ങു കളിലും  പറയാറുള്ളത്  ഞാൻ ഓർത്തു .LEARNED HELPLESSNESS .അതെ  കുറെ കഴിയുമ്പോ പല വേദനകളും  നമുക്ക്  ഹരമായി മാറും .തുടർച്ചയായ  തോൽവികൾ കൊണ്ട്  മടുപ്പു  ബാധിച്ച മനസ്സ്. .ഇനി ഒന്നും  ചെയാൻ ശ്രമിച്ചാലും  ഒരു മാറ്റവുമുണ്ടാവില്ലെന്ന വിശ്വാസം അത്രമേൽ  ആഴത്തിൽ  അവരിൽ  വേരോടിയിരിക്കും . പ്രതികരണ  ശേഷിയില്ലാതെ  -പ്രതീക്ഷയില്ലാതെ    ഒച്ചപ്പാടുകൾക്കിടയിൽ  വിഷാദത്തിൻറെ  ഒറ്റപ്പെട്ട തുരുത്തിൽ  അവർ  അവരെത്തന്നെ  സ്വയം  ശിക്ഷിക്കുന്നുണ്ടാവും. 

  . "ടീച്ചറേ  ഒരു 50  ഉറുപ്പ്യ  തരൂ "      അവളുടെ  ശബ്ദം  എന്നെ  കുലുക്കി  വിളിച്ചു.മുറ്റത്തുള്ള  റോസാച്ചെടിയിലേക്ക്   ഒരു ലക്ഷ്യവുമില്ലാതെ  അവൾ  കണ്ണ് പായിച്ചു . , "ഈ   സമയത്ത്  എന്തിനാപ്പൊ 50  ഉറുപ്പ്യ" എനിക്കെന്തോ  സംശയം തോന്നി . അവൾക്ക്ക്   എന്തൊക്കെയോ   എന്നോട്  പറയാനില്ലേ  . അതെന്തായാലും    പതിവു  പരിഭവങ്ങളല്ല  . .പതിവായി  കാണുന്ന  ധിക്കാര  ഭാവം  എങ്ങോ  ചോർന്നു  പോയ പോലെ ."നീ  ഇങ്ങോട്ട് കേറി വാ...ടീച്ചറ്  നോക്കട്ടെ " അവൾ  അകത്തേക്ക്  കേറിയതും  മണ്ണെണ്ണയുടെ  മണം  വീടാകെ  പരന്നു. മേലാകെ  മണ്ണെണ്ണയൊഴിച്ച്   നടക്കുകയാണവൾ  ..ജീവിതം  അത്രക്ക് നരകതുല്യമായി  തോന്നിക്കാണണം  അവൾക്ക് .എന്നിട്ടും  ജീവിക്കാനുള്ള  അവസാന  ശ്രമമാണ്  അവളിപ്പോൾ  നടത്തിക്കൊണ്ടിരിക്കുന്നത് .

 ."ഉച്ചക്കെന്തേലും  കഴിച്ചോ  മക്കളേ ,ടീച്ചർ  ചോറെടുക്കട്ടെ ".ഞാൻ  അവളെക്കൊണ്ട്  മെല്ലെ  സംസാരിപ്പിക്കാൻ    ശ്രമിച്ചു ."വെള്ളയാഴ്ച്ചമുതൽ  ഒന്നും  കഴിച്ചിട്ടില്ല  ടീച്ചറേ .ഇനിക്ക്  മരിച്ചാ മതി ."   അച്ഛനടിച്ച      മുറിവുകൾ     അവളുടെ    മുഖത്ത്  വരയായും   തടിപ്പായും   നിഴലിച്ചു   നിന്നു . അവളുടെ  കാര്യത്തിൽ  കാര്യമായി  ഇടപെട്ടപ്പോൾ  എന്നെ സ്നേഹിക്കുന്ന  സഹപ്രവർത്തകരിൽ  പലരും  ഉപദേശിച്ചു ." വെറുതേ  വയ്യാ വേലി  പിടിക്കണ്ട  സമീറ .അവരൊന്നും  ഒരിക്കലും  നന്നാവില്ല  ,നമ്മളെക്കൊണ്ട്  ഒന്നും  ചെയ്യാനാവില്ല ."   കുടിയനായ  അച്ഛൻറെ   മക്കൾ  ഒരിക്കലും  നന്നാവില്ലെന്ന  മുൻധാരണയാണ്  ഇതിനു പിന്നിൽ   . 

  എന്തായാലും  ചൈൽഡ്‌ലൈനും  മറ്റും  ഇടപെട്ട്  പ്രശ്നം  ഏറെക്കുറെ  സോൾവാക്കി . അവളെ  ആ വീട്ടിൽ  നിന്നും   മാറ്റിപ്പാർപ്പിച്ചു  .കാലം  സഞ്ചരിച്ചുകൊണ്ടേയിരുന്നു  .പിന്നീടൊരിക്കൽ   പെരിന്തൽമണ്ണയിൽ   വെച്ച് ഞാനവളെ   കണ്ടു  .അ  വളിപ്പോ  രണ്ടു കുട്ടികളുടെ  അമ്മയാണ് .സ്വന്തമായി  വരുമാനമുണ്ട് . സ്നേഹ സമ്പന്നനായൊരു   ഭർത്താവുണ്ട്.      ഞാൻ  ചിന്തിച്ചു   സമാധാനത്തോടെ   ഒരു   രാത്രി  കിടന്നുറങ്ങണമെന്ന്  ആഗ്രഹിക്കാനുള്ള  അവകാശം  പോലും   അന്ന്അ വൾക്കില്ലായിരുന്നല്ലോ . താനൊരു  ഭദ്രതയില്ലാത്ത  ലോകത്താണ്  പിറന്നതെന്ന്  സമൂഹം  അവളെ  ഇടക്കിടെ  ഓർമ്മിപ്പിച്ചിരുന്നത്  എന്തിനായിരുന്നു  .ഒരു  നിമിഷം  കൊണ്ട്  തിരിച്ചു പിടിച്ച  ജീവിതം എത്ര  ആഘോഷമായാണവൾ  കൊണ്ടാടുന്നത് .

    ഒരാളുടെ  ജീവിതം  അയാളുടെ  മാത്രമാണ് .വെല്ലുവിളികൾ  ചുറ്റും  നിന്ന്  കൊലവിളി  നടത്തും  ചിലപ്പോൾ .ജീവിത  സാഹചര്യങ്ങൾ  പലർക്കും  പലതാവാം . തോറ്റുകൊടുക്കില്ലെന്നും  എനിക്ക് ഞാൻ മാത്രമേയുള്ളൂവെന്നും  എപ്പോൾ  ചിന്തിച്ചു  തുടങ്ങുന്നുവോ  അപ്പോൾ  മാറ്റങ്ങളുടെ  മഴവില്ല്  നമുക്കുമുമ്പിൽ പ്രത്യക്ഷപ്പെടും .അവനവനെ  സ്നേഹിക്കുക ,സ്വന്തം  കഴിവുകളെ  സ്വയം  പ്രോത്സാഹിപ്പിക്കുക .ഒറ്റപ്പെട്ടുവെന്ന്  തോന്നുമ്പോൾ  ഒരു ബട്ടർഫ്‌ളൈ   ഹഗുകൊണ്ട് .പേടിക്കേണ്ട -നിനക്ക്  ഞാനുണ്ടെടാ  എന്ന് സ്വയം  ധൈര്യം  പകരുക . ഓർക്കുക  ജീവിതം  ഒരിക്കലേയുള്ളൂ .അതി  മനോഹരമായ  ഭൂമി     ഒരുപാട്  സന്തോഷങ്ങൾ  നിറച്ച്  എവിടെയൊക്കെയോ നിങ്ങൾക്കായി  കാത്തിരിപ്പാണ് 

          

 

Tuesday, March 25, 2025

 നീ  ജയിച്ചു .............ഞാൻ  തോറ്റു 

നമ്മൾ  തോറ്റു തൊപ്പിയിട്ടു .

 

എനിക്കറിയാം  നിന്റെകയ്യിൽ 

തുണ്ടുണ്ടെന്ന് .

ഇന്നലെ  ഫോട്ടോസ്റ്റാറ്റ് കടയിൽ 

തിക്കി  തിരക്കി 

പലരൂപത്തിൽ -ഭാവത്തിൽ 

നീ 

ഉരുട്ടിയും  പരത്തിയുമെടുത്തത് .

 

നിനക്കറിയാം 

ഞാൻ 

ഇമവെട്ടാതെ  നോക്കുന്നുണ്ടെന്ന് .

ഒരു  നല്ലകാര്യത്തിനും സമ്മതിക്കാത്ത 

തന്ത വൈബ് 

നിശ്ശബ്ദതയുടെ  മുൾമുനകൾ  കൂർപ്പിച്ച് .

 

നിന്നെ  പിടിച്ചാലും 

പിടിച്ചില്ലേലും 

ഞാൻ  പിടിക്കപ്പെടും .

നിനക്കറിയാത്ത -ഞാൻ 

നിസ്സഹായതയുടെ  ഒടിഞ്ഞ 

ചൂരൽ  വടി .

 

ഞാനറിയാതെ  നീ 

തുണ്ട്  പുറത്തെടുക്കണം  .

ഞാൻ  കാണാതെ  നീ 

അത് 

പകർത്തിയെഴുതണം .

ഒരു കള്ളലക്ഷണവുമില്ലാതെ 

പറ്റിച്ചും -പറ്റിക്കപ്പെട്ടും  

വളരുന്ന  മലയാളിക്കൊരു 

മാതൃകയാണ് നീ.

 

എ പ്ലസിലെത്തുക   -വിജയശതമാനം കൂട്ടുക 

നിനക്ക്  സാമൂഹത്തോടുള്ള 

ഒരേയൊരു  ബാധ്യത .

ഞങ്ങൾ  ആവർത്തിച്ചുറപ്പിച്ചത് ;

ആഴത്തിൽ  വേരോടിയത് .

നിന്നെ  ഇന്നത്തെ നീയാക്കിയത് .

 

തടയാനുള്ള  പലശ്രമങ്ങളും 

എൻറെ  ഭാഗത്തു നിന്നുണ്ടാവും .

തോറ്റു പിന്മാറരുത് .

അമ്മയുടെ  തലക്കടിച്ചപ്പോൾ 

മരവിച്ച  മനസ്സാക്ഷി 

നിന്റെയീ ചെറിയതെറ്റിനായി

ഉണർന്നു പ്രവർത്തി ക്കാൻ 

ഇടയില്ല .

 

ധൈര്യമായി 

തെറ്റു  ചെയ്ത് 

ശീലിക്കൂ .

ആർക്കും  നമ്മളെ  ഒന്നും  ചെയ്യാനാവില്ലെന്ന് 

സുഹൃത്തിന്റെ  പ്രാണനെടുത്ത് 

പതിനാലുകാരൻ ആക്രോശിച്ചപോൽ 

കണ്ണുനീർ -കിനിയാതെ 

കണ്ണുനീരിലലിയാതെ 

ആരോടും -ഒന്നിനോടും 

ഒന്നും ---------------

 

കിട്ടിയത്  

സുഹൃത്തുക്കൾക്കു കൂടി 

കൈമാറൂ .

ഒരു ചെറിയ സൂചന പോലും 

പുറം ലോകത്തിനു നൽകാതെ 

ലഹരി കൈമാറുന്ന 

അതേ വേഗത്തിൽ 

കരുതലിൽ 

പടർന്നു -പന്തലിച്ച് 

അതിരുകൾ 

ലംഘിച്ച് .

 

കുത്തിയും -

കൊലവിളി  നടത്തിയും  

ജയിച്ചു  വന്നതാണ്  നീ .

ജീവിക്കാൻ  മറ്റു മാർഗ്ഗമറിയായ്കയാൽ 

തോറ്റു  വന്നതാണ് ഞാൻ .

 

ഞാൻ  സമൂഹത്തിന്റെ  

പൊതു ശത്രു .

ബെല്ലടിച്ചാൽ 

പേപ്പർ  കെട്ടിയാൽ 

പിന്നെ 

നിനക്ക് -നിന്റെ  വഴി 

എനിക്ക് -എന്റെ വഴി 


                                       

                             സമീറ .പി .പി