Wednesday, July 31, 2019

കവിയുടെ  ഭർത്താവ്  കവിതയുടെ  അച്ഛനല്ല

.

കവിയുടെ   ഭർത്താവാവുകയെന്നാൽ
ഏതുനിമിഷയും
യുദ്ധം  പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന
ഒരതിർത്തിയിൽ
നിയോഗിക്കപ്പെടുക
എന്നതാണ് .

അതിർത്തി  ലംഘനങ്ങൾക്കും 
നുഴഞ്ഞുകയറ്റങ്ങൾക്കുമെതിരെ 
സദാ ജാഗരൂകനാവുക 
എന്നതാണ് .

മൗനത്തെയും
അട്ടഹാസത്തേയും
ഒരേകുപ്പിക്കുള്ളിൽ
ഒട്ടും  കലരാതെ
മൂടിവക്കാൻ  നിർബന്ധിതനാവുക 
എന്നതാണ് .

നിന്നനില്പിൽ
ഒരുകടൽ
മരുഭൂമിയാകുന്നതും ;
മരുഭൂമി 
മറ്റൊരുഗ്രഹമായി
ഉ രുണ്ടൊതുങ്ങുന്നതും
ഒട്ടും
അതിശയോക്തിയില്ലാതെ
നോക്കിനിൽക്കുക 
എന്നതാണ് ..

ലോകത്തെ
തലകുത്തനെ  നിന്ന്  
കാണലാണ് .

പാതിരാത്രി 
പട്ടാപകലെന്നു 
സമ്മതിച്ചു കൊടുക്കലാണ് 

ഒരു  നല്ല  മനുഷ്യനാകാൻ 
പാകപ്പെടലാണ്   .

 

അതാണ് ഞാൻ പറഞ്ഞത് 
കവിയുടെ  ഭർത്താവ് 
കവിതയുടെ 
അച്ഛനല്ലെന്ന്; 

ഇനി  അങ്ങനെ  തോന്നുന്നെങ്കിൽ  
അതിനുത്തരവാദി 
നിങ്ങൾതന്നെയാണ്  .


 . 




മഴപ്പീലി  പ്രണയം 


മഴക്ക്  മാത്രം 
തുറക്കാനാവുന്നൊരു  പ്രണയം 
എന്നിൽ 
പീലിവിടർത്തുന്നു .

ചിലഭയങ്ങൾ  കൊണ്ടതിന്റെ 
നനഞ്ഞകൈകളെ 
ഞാൻ 
ആട്ടിയോടിക്കുന്നു .

തൊട്ടുനോക്കാൻ 
വിസമ്മതിച്ച  ഇഷ്ടത്തെ 
മഴ 
താരാട്ടി  രസിക്കുന്നു .

ഞാനാ പ്രണയത്തെ 
വാത്സല്യമെന്ന് 
നുണഞ്ഞുറങ്ങുന്നു .

ഭ്രാന്തി 

ക്ഷമിക്കുന്നതിനുമൊരു  പരിധിയുണ്ടെന്നൊരേറ് 
എന്നിൽ 
ചിലപ്പോൾ 
ഏറിവരാറുണ്ട് .

"ഭ്രാന്തി '"യെന്നു നിങ്ങൾ 
തോൽപ്പിച്ചു  കളഞ്ഞല്ലോ 
ആ ചെറു 
ചെറുത്തു നിൽപ്പിനെ .
വേരുകൾ 

നമ്മൾ  പരസ്പരം 
സന്തോഷം  തേടി 
വഴിപിരിയുന്നു .

വേരുകൾ 
സ്വാതന്ത്ര്യത്തെ 
വലിഞ്ഞു  മുറുക്കുന്നു .

നമുക്ക് 
ശ്വാസം 
മുട്ടുന്നു .

Thursday, July 25, 2019

പറയൂ 

ആർക്കൊക്കെയറിയാം 
ആണാവുന്നിടത്ത് 
ആളാവാൻ 
എനിക്കാവാത്തത് 
ഞാനായിരിക്കാൻ 
ശേഷിയുള്ളതു  കൊണ്ടാണെന്ന് .
എന്നെ  വിട്ടേക്ക്  മച്ചാനേ 

എഴുത്തിൻറെ  മിക്കയിടങ്ങളിലും
എന്തെന്നില്ല്ലാത്തൊരു
വീർപ്പുമുട്ടലാണെനിക്ക് .

നാട്യങ്ങളും
മൂടുപടങ്ങളും
വെളുക്കനെ  ചിരിക്കുന്ന തലയോട്ടികളും
തൂക്കിയിട്ടൊരു  ഗുഹക്കുള്ളിൽ
അകപ്പെട്ടപോലെ  തോന്നും .

ബഹുമാനം 
ചീഞ്ഞതിന്റെ
നനവും
നാറ്റവും
തലയ്ക്കു മുകളിലൂടെ
ഊർന്നിറങ്ങും .

മൂക്കുപൊത്തൽ
അനുസരണക്കേടാകുമോ
എന്നുഞാൻ
വെറുതെ
ശങ്കിക്കും .

പുകഴ്ത്തലുകളും
പുകഴ്ത്തലുകളിൽ  ധ്വനിച്ച  ഇകഴ്ത്തലുകളും
എന്നെത്തന്നെ  ഞാൻ  കേൾക്കുന്നൊരു
ഭീതി  ജനിപ്പിക്കും .

തുരുമ്പിച്ച
ഇരുമ്പിന്റെ  ഗന്ധമുള്ള
പഴയ  പ്രതാപങ്ങൾ
കോന്തലകളിൽ
നിന്നും
കോന്തലകളിലേക്ക്
ഏന്തുന്നത്  കണ്ട് 
എനിക്കപ്പോൾ
ചിരിപൊട്ടും .

വായപൊത്തൽ
താഴ്ത്തിക്കെട്ടലാകുമോ
എന്നുഞാൻ
വെറുതെ
ശങ്കിച്ചെന്നു
വരുത്തും .

ഞാൻ  വായിച്ചതൊന്നും
ആരും  വായിച്ചതില്ലല്ലോ
എന്നൊരു
വായനാക്കാറ്റ്
ആഞ്ഞുവീശും .
കാൽപാദങ്ങളിലൂടെ
ഒരു
നിസ്സാരമാക്കൽ
ഇഴഞ്ഞു
വലിഞ്ഞു
കയറും .


സാഹിത്യലോകം
നിർത്താതെ  പോകുന്നൊരു
ബസ്സാണത്രെ .
ഇടിച്ചു
കയറണമെന്ന്
ആളിറങ്ങുന്നതും
സീറ്റൊഴിയുന്നതും
നോക്കി  നോക്കി   കാത്തു  നിൽക്കണമെന്ന് .

ഞാനൊരു
ഓട്ടോപിടിച്ചങ്ങെത്തിയേക്കാം
എന്നെ
വിട്ടേക്ക്
മച്ചാനേ .