സമീറ പീ .പി ചുണ്ടമ്പറ്റ പ്രണയത്തിന്റെ കാൽപ്പാടുകൾ
പ്രഭാതം ഇരുട്ടിനെ തൂത്തുവാരാനെത്തും മുമ്പ്
നമുക്കൊരുമിച്ചാ പുഴക്കരയിലെത്തണം .
ചുടുനിശ്വാസം കൊണ്ടു നീയെന്നെ -തൊടാതെ തൊടുമ്പോൾ
നിറമൗനംകൊണ്ട് ഞാൻ നിന്നെ മുറുകെ പുണരും .
ഓമനിക്കാനൊരു കവിത നമുക്കുമുന്നിലപ്പോൾ
നിലാവുമായൊഴുകും.
കൊതി പെരുത്തൊരു പൂച്ചപോൽ-
നമ്മളാ ഇരുട്ടിന്റെ പതുങ്ങലാകും .
ഇരുണ്ടിരുണ്ട് തമ്മിൽ കാണാമെന്നാവുമ്പോൾ,
ഒരുസ്വപ്നത്തിലേതുപോലെ ഉണർന്നകലണം .
കാത്തിരിപ്പുണ്ട് ഞാനിന്നും ;
നിന്റെ -
കാൽപ്പാടായുള്ളിൽ പ്രണയം നിറച്ച് .