ഉമ്മയോളം
ഞാൻ കാണേണ്ടതെല്ലാം
കണ്ടിരുന്ന കണ്ണ് ;
കേൾക്കേണ്ടതെല്ലാം
കേട്ടിരുന്ന കാത്
അറിയേണ്ടതെല്ലാം
നിറച്ചിരുന്ന മനസ്സ് .
എന്നോളം നിങ്ങൾ മറ്റൊന്നിലും
വിശ്വസിച്ചില്ലായിരുന്നു
നിങ്ങളോളം ഞാൻ മറ്റൊരാജ്ഞക്കും
അടിമപ്പെട്ടില്ലായിരുന്നു .
എൻ്റെ ശബ്ദങ്ങളിലെ ശൂന്യത
മൗനങ്ങളിലെ ഗാഢത
എത്ര വിദഗ്ധ മായാണ്
നിങ്ങൾ അരിച്ചു വേർതിരിച്ചെടുത്തത് .
നിങ്ങളുടെ നിശ്ചലതയുടെ പ്രതീക്ഷയായിരുന്ന
എൻ്റെ വേഗതകളെങ്ങിനെയാണ്
ഒറ്റശ്വാസത്തിൽ ഒരപായച്ചങ്ങലയിൽ
ഞാൻ പിടിച്ചു വലിച്ചു നിർത്തുക
ഞാനില്ലെങ്കിൽ നിങ്ങളെങ്ങനെ
എന്ന ധൃതിപ്പെടൽ
നിങ്ങളില്ലെങ്കിൽ ഞാനെന്ത് എന്ന
ചോദ്യ ചിഹ്നമായി പരിണമിച്ചിരിക്കുന്നു .
നെറ്റിത്തടത്തിൽ നിന്നേറ്റൊരു തണുപ്പ്
എന്നെയാകെ മരവിപ്പിച്ചിരിക്കുന്നു .
കണ്ണുകളിലൂടത് ഓർമ്മകളായി
ഉരുകിയൊലിക്കുന്നു .
ഇവിടം ഇപ്പോൾ തരിശുഭൂമിയായിരിക്കുന്നു .
നിശബ്ദമായ വൈകുന്നേരങ്ങ ളെങ്ങിനെയാണ്
എൻ്റെ ചിന്തകൾക്ക് വളമാവുക ?
കടുകുമണിയോളം പരിഭവങ്ങളിൽ മുങ്ങിത്തപ്പി
കടലോളം കവിതയാവുക .