Sunday, February 4, 2018

കളഞ്ഞു പോയ  കവിത .


റെയിൽവേ  ഗേറ്റിന്റെ
തൊട്ടുമുമ്പത്തെവളവിൽ
റംബുട്ടാൻ  കായ്ച്ചുനിൽക്കുന്ന
നീലച്ചായം  പൂശിയ  വീടിന്റെ
പടിഞ്ഞാറേ  മൂലയിലെ ;
പൊടിപിടിച്ച  -കുറ്റിമുല്ലയുടെ 
കഷണ്ടിത്തലയിലേക്കായിരിക്കും 
ചിലപ്പോൾ  അത്  തെറിച്ചുവീണിട്ടുണ്ടാവുക .

നേരം വൈകുന്നെന്നു 
പൊടുന്നനെയോർമ്മിപ്പിച്ച 
രെജിസ്റ്ററിൽ  വീഴാൻപോന്നൊരു 
ചുവപ്പുകുത്തിന്റെ -
ഭയമടിഞ്ഞ  ആഴത്തിലേക്കായിരിക്കും 
ചിലപ്പോളത്  ആണ്ടുപോയിട്ടുണ്ടാവുക .


ഒട്ടും  പ്രതീക്ഷിക്കാത്തൊരു  പ്രണയത്തിന്റെ 
നോക്കുപാലത്തിലിടിച്ചായിരിക്കും 
ചിലപ്പോളത്  തകർന്നടിഞ്ഞിട്ടുണ്ടാവുക  .


ആദ്യത്തെമഴയെ  പൂവിട്ടാഘോഷിക്കുന്ന 
കാട്ടുനാരകത്തിന്റെ 
ശാസ്ത്രീയനാമത്തിലായിരിക്കും 
ചിലപ്പോളത്  ഉടക്കിനിന്നിട്ടുണ്ടാവുക .


എന്തായാലും 
കളഞ്ഞുപോയ  കവിതയെ  വീണ്ടെക്കുകയെന്നാൽ 
പിരിഞ്ഞുപോയ  പ്രാണനെ  
തിരിച്ചു  വിളിക്കുക  -എന്നാണ് .