Wednesday, August 27, 2025

 "ടീച്ചർടെ  അമ്മയാണോ  മാഷ്ടെ  അമ്മയാണോ " ഈ  ചോദ്യം  ഇതിനു  തൊട്ടു മുമ്പ്  കേട്ടത്  വെറ്റിലപ്പാറയിൽ  നിന്നാണ് .ആകെ  രണ്ടു   ബിയോളജി സയൻസ്  ബാച്ച്  മാത്രമുള്ള  നല്ല കെട്ടിടങ്ങളുള്ള  സ്കൂൾ  . പൊതു  വിദ്യാഭ്യാസ  സംരക്ഷണ  യജ്ഞം എല്ലാ  ക്ലാസ്റൂമുകളെയും  പ്രോജെക്ടറുകൾ  കൊണ്ട്  സമ്പന്നമാക്കിയിരിക്കുന്നു .വൃത്തിയുള്ള  ബാത്റൂമുകൾ .സ്റ്റാഫ് റൂം ,പ്രിൻസിപ്പൽ റൂം ,ലൈബ്രറി റൂം  എന്ന് വേണ്ട  എല്ലാവിധ  സൗകര്യങ്ങളും .സുവോളജിക്ക്  വിശാലമായ  ലാബുണ്ട് . പക്ഷേ  ബോട്ടണിക്ക്  ഇവിടേം  തഥൈവ .

 ഒഴിഞ്ഞു  കിടക്കുന്നൊരു  റൂം  .പഴയ  സാധനങ്ങളെന്തൊക്കെയോ  കുത്തി  നിറച്ചു  വച്ചിരിക്കുന്നു  .

"ടീച്ചറേ   ആ റൂം  വെറുതെ  കിടക്കല്ലേ  .അതെന്താ  ബോട്ടണി  ലാബാക്കിയാൽ "

വൈകുന്നേരം  സുലോചന  ടീച്ചറോട്  ഞാൻ  ചോദിച്ചു .

ടീച്ചർ  ഇടുക്കി ക്കാരിയാണ്  .ഹൈ സ്കൂളിൽ  നിന്നും  പ്രൊമോഷനായി  HSST  ജൂനിയർ  ആയി  വന്ന താണ് . രണ്ടു  മക്ക ളുമായി  ഇവിടെ  താമസിക്കുന്നു .

"ഞാൻ  വന്നിട്ട്  അഞ്ചു  മാസമായിട്ടല്ലേയുള്ളൂ  .എനിക്ക്  ഇവിടത്തെ  രീതികളൊന്നും  അറിയില്ല  ടീച്ചറേ  .അല്ല  അതു  ശരിയാണല്ലോ .ആ റൂം  ടീച്ചർക്ക്  അടിപൊളിയായി സെറ്റാക്കിയെടുക്കാം . ഇതിപ്പോ  ഡിസംബറായില്ലേ  ടീച്ചറേ .ഇപ്പൊ  തുടങ്ങിയാലല്ലേ  പ്രാക്ടിക്കൽ  പരീക്ഷയാവുമ്പോഴേക്ക്  തീരൂ .അല്ല  നിങ്ങളൊക്കെ  കുറേ  കാലമായി  ഹയർ  സെക്കന്ഡറിയിൽ  ഇല്ലേ .ഞാൻ പുതിയ  ആളല്ലേ .എന്നേക്കാൾ  നന്നായി  നിങ്ങൾക്കൊക്കെ  അറിയാമല്ലോ  ആ  രശ്മിയെ  വിളിച്ചാ  മതി  ടീച്ചർ  .ഒരു  പാവാ  .എല്ലാ  പണീം എത്ര  വേഗാ തീർക്കാന്ന്  അറിയോ .ഇവിടെ  ദിവസവും  വരും .ധൃതികൂടി  പണിയെടുത്ത്  പോകും ."

ഞാൻ  കാണാറുണ്ട്  രശ്മിയെ  .കാണാൻ  നല്ല  ഭംഗിയുണ്ട് .ഇരു  നിറം ,ഇടതൂർന്ന  നീളം  കുറഞ്ഞ മുടി ,തടിച്ച  ശരീര  പ്രകൃതം .ഒരാഴ്ചയല്ലേ  ആയുള്ളൂ  ഞാൻ  ജോയിൻ  ചെയ്തിട്ട്  .ഒന്നു  രണ്ടു  പ്രാവശ്യം ഞങ്ങൾ  സംസാരിച്ചിട്ടുണ്ട് .അവർക്ക്  ഓട്ടമാണ് ,ഓട്ടം ,വീടിനുമുമ്പിൽ  ഒരു  ചെറിയ ഹോട്ടൽ നടത്തുന്നുണ്ട് .മൂന്ന്  മഞ്ഞ  നിറമുള്ള ടേബിളുകൾ ,അതിനു  ചുറ്റും  നാലു  വീതം  സ്റ്റൂളുകൾ  .എല്ലാം  വെയിലടിച്ച്  വെള്ള യാവാൻ  ശ്രമിക്കുന്നത് .

എല്ലാ  സ്ഥലത്തേം  പോലെ  ഇവിടെയും  പെൺ  ടീച്ചർമാർ  ചായ കുടി  കുറവാണ്  .പ്ലസ്  ടു  വിൽ  ആണുങ്ങൾ ഇല്ലായിരുന്നു .ഹൈസ്കൂളിലെ  മാഷമ്മാര്   സ്കൂളിന് തൊട്ടടുത്തുള്ള  മറ്റൊരു  ചെറിയ  ഹോട്ടലിൽ  നിന്നാണ്  കഴിക്കുന്നത് 

വൈകുന്നേരം  രശ്മി  ലാബ്  വൃത്തിയാക്കാൻ  വന്നു .ആദ്യമായി  വീടുവിട്ടുനിൽ ക്കുന്നതിൻറെ  സങ്കടം  എൻറെ  വാക്കുകളിൽ  ഒഴുകി  ഒലിച്ചു .എൻറെ  സംസാരത്തിൽ  അധികവും  ഉമ്മയായിരുന്നു .

"സ്കൂൾ വിട്ടു  ചെന്നാൽ  ഞാൻ  ഉമ്മാന്റെ  റൂമിലിരിക്കും  ഹീറ്ററിന്റെ  സ്വിച്ചിടും .വെള്ളം  ചൂടാവും  വരെ  ഉമ്മ  ഒരുപാടു  കാര്യങ്ങൾ  സംസാരിക്കും .പണിക്ക്  വരുന്ന  ചേച്ചിയെക്കുറിച്ചുള്ള  പരിഭവങ്ങളാകും  മുഴുവനും .ഞാൻ  കേട്ടിരിക്കും  .കേൾക്കാനൊരാളുണ്ടാവുക  ഒരു  വല്യേ കാര്യല്ലേ  ചേച്ചീ .ഇപ്പൊ ഉമ്മ  എല്ലാം  ഉള്ളിലൊതുക്കി  നിക്കാവും .നടക്കാൻ  വയ്യാതാവുമ്പോ  നമ്മുടെ  ലോകം നമ്മെ  അന്വേഷിച്ചു  വരുന്നവരുടെ  മാത്രമായിരിക്കില്ലേ "

ഞാൻ  ഉമ്മയെക്കുറിച്ചുള്ള  കുറേ  രസകരമായ ഓർമ്മകൾ  പങ്കു  വച്ചു .

"ഉമ്മാനെ  നോക്കാൻ  ഇവിടെ  എവിടേലും  നല്ലൊരാളെ  കിട്ടുമോ  ചേച്ചി വീട്ടിൽ  സ്ഥിരം  നിക്കണം   .ഇപ്പൊ  രാവിലൊരാളും  വൈകീട്ടൊരാളുമാണ്  നിക്കണത് .ഒരാൾ  പോയി  മറ്റൊരാൾ  വരുന്ന ഗ്യാപ്പിൽ ഉമ്മ  ചിലപ്പോൾ  ഒറ്റക്കാവും .ഹോംനഴ്‌സുമാരെ  കൊണ്ടുവരാൻ  ഉമ്മ  സമ്മതിക്കണില്ല .എവിടെയൊക്കെയോ  ഹോംനഴ്സുമാര്  പ്രായമായവരെ  കഴുത്തുഞരി ച്ച് കൊന്നെന്ന് ഇപ്പൊ  പണിക്ക്  നിക്കണ  താത്ത  പറഞ്ഞു  പേടിപ്പിച്ച്  വച്ചിരിക്കാ

"ടീച്ചർടെ  അമ്മയാണോ  .അതോ  ഭർത്താവിന്റെ  അമ്മയാണോ "?രശ്മി  കുനിഞ്ഞുനിന്ന്  തലയുയർത്തി  ചോദിച്ചു .

'ഭർത്താവിന്റെ  'അമ്മ  .ഇരുപതു  വർഷത്തിലേറെയായി  അവരുടെ  ചിട്ടകളുമായി  ഞാൻ ഇഴചേർന്നു  ജീവിക്കയാണ് .ഉമ്മാക്ക്  കുറച്ചു  OCD  ഉണ്ട് .നമ്മൾ  ഈ  കഴുകിയത്  തന്നെ  കഴുകാ .തുടച്ചത്  തന്നെ  തുടക്കാ  .ആരെങ്കിലും  അടുത്തുവന്നാൽ  അസുഖം  പിടിക്കുമോ  എന്ന്  ഭയക്കാ .അ ങ്ങന ങ്ങനെ .സത്യം  പറയാലോ  ഒരു  സാധാരണ  പെൺകുട്ടിക്ക്  അഡ്ജസ്റ്റ്  ചെയ്യാൻ ഇത്തിരി  പ്രയാസാവും .ഞാൻ  പിന്നെ  ഒരു  അസാധാരണ  പെൺകുട്ടിയാണല്ലോ .ഇതിനെയൊക്കെ  ഒരു  തമാശയായിക്കണ്ട്  അങ്ങ്  വണ്ടിയോടിച്ചു .ഞാനല്ലാതെ  മറ്റാരും  തൊട്ട  പാത്രം  പോലും  ഉപയോഗിക്കാൻ  ഉമ്മാക്ക്  ബുദ്ധിമുട്ടാണ് .വീട്  വിട്ടു നിന്നപ്പോഴാണ് --ആളുകളെ  കൂടെ  നിർത്തേണ്ടി  വന്നപ്പോഴാണ്  ആകെക്കൂടി  ഞങ്ങൾക്ക്  പ്രയാസമായത് .എൻറെ  ചേച്ചീ  എൻറെ  മാഷ്  ഉമ്മാനെ  കെയർ  ചെയ്യുന്നത്  കണ്ടാൽ  നമ്മൾ  അത്ഭുതപ്പെട്ടു  പോവും .ഉമ്മാടെ  നാല്പതുകളിലാവും  ഞാൻ  ആവീട്ടിലേക്ക് വന്നു  കയറിയത് .അന്നും ഉമ്മാക്ക് കഴിക്കാനുള്ള  ഗുളികകൾ ഒരുനേരത്തിനും ഉള്ളതെടുത്ത് മാഷ്കൊ ടുക്കുന്നത് .ഇങ്ങനെയൊക്കെ  ഉമ്മമാരെ ശ്രദ്ധിക്കാൻ  പറ്റുമെന്ന്  ഞാൻ  അങ്ങനെയാ മനസ്സിലാക്കിയത് .എൻറെ ധാരണയിൽ അടുക്കളേൽ  നിറയെ  ഭക്ഷണമുണ്ടാക്കി  വീട്ടിലുള്ളവർക്കെല്ലാം  വച്ചു വിളമ്പുന്ന ക്ഷീണമില്ലാത്ത എന്തോ ഒന്നായിരുന്നു  ഉമ്മ  എന്ന  സങ്കല്പം .അമ്മമാർ  നമ്മുടെ കരുതലും ,സ്നേഹവും ആവശ്യപ്പെടുന്നുണ്ടെന്ന്  എനിക്ക്  ശരിക്കു  മനസ്സിലായത്  ഇങ്ങനെയാണ് .വീട്ടിൽ  സഹായത്തിനു  വരുന്ന  ചേച്ചി  ലീവായാൽ ഉമ്മാക്ക്  വല്ലാത്തോരു ക്ഷീണമാണ് .എവിടെനിന്നെങ്കിലും  പുതിയൊരാളെ തപ്പിപ്പിടിച്ച്  ഉമ്മാന്റെ  അടുത്തെത്തിക്കൽ  അന്നുതന്നെ  വല്ലാത്തോരു  ടാസ്‌കായിരുന്നു .

  ഞാൻ  നിർത്താതെ  ഉമ്മാന്റെ കഥകൾ  തമാശകൂട്ടി  പറഞ്ഞുകൊണ്ടേയിരുന്നു .രശ്മി പെട്ടെന്ന് വല്ലാത്തോരു  തേങ്ങലോടെ  ഒരുബെഞ്ചിന്റെ അറ്റത്തിരുന്നു .

" എന്തുപറ്റി  ചേച്ചീ ?"

ഞാൻ  പേടിച്ചുപോയി 

പൊൻ  നിറത്തിലുള്ള  വെയിൽ  ജനൽ പാളികൾക്കിടയിലൂടെ രശ്മിയുടെ  പാറിപ്പറന്ന മുടിയിഴകളിലൂടെ  ഒരു കണ്ണുനീർ  തുള്ളിയിൽ  തട്ടി ചിതറിത്തെറിച്ചു .

"എന്തേ  വയ്യേ  എന്നാ  ബാക്കി  പിന്നെ  ചെയ്യാം . നമുക്ക്  സ്കൂൾ  പൂട്ടി  വീട്ടിലേക്ക്  പോവാം "

വേണ്ട  ടീച്ചർ  നിക്ക് കൊഴപ്പോന്നൂല്ല . ഞാനെൻറെ  അമ്മേനെപ്പറ്റി ആലോയിച്ചതാ .ടീച്ചർ എത്ര  സ്നേഹത്തോടെയാ  അമ്മയെപ്പറ്റി സംസാരിക്കുന്നത് .ഞാനൊരു  നാശംപിടിച്ച  മോളാ  ടീച്ചർ  .എൻറെ  അമ്മേനെ എനിക്ക് ശരിക്കൊന്നു  നോക്കാൻ പറ്റണില്ല .ചെലപ്പം തോന്നും മക്കളേം കുട്ട്യോളേം ഒക്കെ ഒഴിവാക്കി  അമ്മെന്റടുത്തോട്ടു പോയാലോ ന്ന് .എന്നാ നിക്കതും പറ്റണില്ല ......അവിടെ പ്പോയാൽ  ങ്ങളേം  നാത്തൂനും  അവിടെ  നിക്കാൻ  സമ്മതിക്കൂല  ..ആരേം  സങ്കടപ്പെടുത്തൻ നിക്കാവില്ല .

ഓയിൽ  പ്ലാന്റേഷനിലൂടെ  അതിവേഗത്തിലടിച്ചൊരു  കാറ്റ്  രശ്മി  നേരത്തെ ബ്രിക്കിട്ട  മുറ്റത്ത്  അടിച്ചുവാരിക്കൂട്ടിയ  കരിയിലകളെ  വരാന്തയിലേക്ക്  ആട്ടിപ്പായിച്ചു .

" അയ്യോ  ദിപ്പോ എവിടുന്നാ  ഈ  കാറ്റ് . നേരത്തേ കോരിയിട്ടാൽ  മതിയായിരുന്നു ."രശ്മി  സങ്കടപ്പെട്ടു 

"സാരല്യ  നമുക്ക്  രണ്ടാൾക്കും  കൂടെ  ചെയ്യാം "

ഞാൻ  സമാധാനിപ്പിച്ചു .

"ടീച്ചറേ  ന്റമ്മക്ക്‌  ക്യാൻസറാ  .അതിനെ  കണ്ടങ്ങക്ക്   മനസ്സിലാവും  .ഒരാങ്ങളണ്ട്  ള്ളതും  ഇല്ലാത്തതും  കണക്കാ . ഓൻ ന്റമ്മേനെ  നോക്കാണ്ട്  പോലീസ്‌കേസായി  പോലീസ്  അമ്മേനെ  ൻറെ  വീട്ടിൽ  കൊണ്ടന്നാക്കി .ഒരു മാസത്തിലേറെയായി   .ഇന്ന്  അമ്മേനെ തിരിച്ചു  അങ്ങോട്ടുതന്നെ കൊണ്ടോയാക്കണം .അങ്ങനെ ചെയ്തില്ലേൽ  അമ്മേനെ കൊന്നുകളയുന്നാ  ൻറെ  കെട്ട്യോൻ  പറേണത് .അയാളത്  ചെയ്യും ടീച്ചറേ .കള്ള്  തലേക്കയറിയാ  പിന്നെ എന്ത് ചെയ്യുമെന്ന് ആർക്കും  മനസ്സിലാവൂല്ല ..ഇന്ന്  ഹോസ്പിറ്റലിൽ പോയി റേഡിയേഷനെടുത്ത് വന്നിട്ടേയുള്ളൂ .പാവത്തിന്  വായേക്കൂടി  തുള്ളി വള്ളം പോലും അറങ്ങണില്ല.ഇന്ന്  അവസാനത്തെ   KSRTC  ക്ക് അമ്മേനെ  തിരിച്ചു  പറഞ്ഞയക്കണം  .അല്ലെങ്കിൽ  നാട്ടുകാർക്കാർക്കും  ഇവിടെ  പാർക്കാൻ  പറ്റൂല്ല .

     അയാളൊരു  വല്ലാത്ത  മാന്യനാണ്  വെള്ളമടിയില്ലാത്തപ്പോൾ  .തട്ടമിട്ടവർ  നന്നേകുറവായ  അവിടെ  എന്നെക്കണ്ടതും  ഒരിക്കൽ  അയാൾ  എഴുന്നേറ്റു  നിന്നു ."അസ്സലാമു  അലൈകും .ടീച്ചർ  ഇവിടിന്നാ  .നിക്ക്  തട്ടമിട്ടവരെ  വല്ലാത്ത  ബഹുമാനാ .ഞാനാ  ഈ  ഹോട്ടലിൻറെ  മൊതലാളി  .ൻറെ  ഭാര്യ  ഒരുപാവാ .അവളാ  എല്ലാം  നടത്തികൊണ്ട്  പോണത് .ടീച്ചർ ചായ  കുടിക്ക് .എന്തെങ്കിലും  കുറവുണ്ടെ  പറയണം "അവരുടെ  വീടിൻറെ  തൊട്ടടുത്തായിരുന്നു  ഞാൻ  പേയിങ്  ഗസ്റ്റ്  ആയി  താമസിച്ചിരുന്നത് . രാത്രിയായാൽ  അയാൾ  വളർത്തുന്ന  പട്ടികളും  അയാൾ  കുടിക്കുന്ന  പാനീയങ്ങളും  വല്ലാത്തോരു  ബഹളമായിരിക്കും . വീടു  വീട്ടു  താമസിക്കുന്ന  എനിക്ക്  ഉറക്കം  വരാത്ത  പേടിപ്പെടുത്തുന്ന  രാത്രികളായിരുന്നു  ഇവയൊക്കെ  സമ്മാനിച്ചത് .

  "ടീച്ചറേ  കഴിഞ്ഞില്ലേ  ഇനി  ബാക്കി  നാളെ  ചെയ്യാം .ഇന്നലേം  കൂടി  കൊമ്പനിറങ്ങി  ഈ  റോഡിലൂടെ  നടന്നിരുന്നു .അധികം  വൈകുന്നത് അപകടമാ .മക്കളെ  വീട്ടിലാക്കിയിട്ടാ  ഞാൻ  വരുന്നത് .മതിലില്ലാത്തോണ്ട്  വല്ലാത്ത  പേടിയാ  .നല്ലൊരു  വീടുകിട്ടിയാൽ  അങ്ങോട്ട്  മാറണം .ട്രാൻസ്ഫർ  എന്നുകിട്ടുമെന്ന്  പറയാൻ  പറ്റില്ലല്ലോ ." സുലോചന  ടീച്ചർ  വിളിക്കാൻ  വന്നതാ .ഞങ്ങൾ  അന്നത്തെ  പണികളെല്ലാം  അവസാനിപ്പിച്ച്  ഗേറ്റ്  അടച്ച്  റോഡിലേക്കിറങ്ങി .

"ഈ  പനയിലാ  അവന്മാരെ  കളി  .ഓയിൽ  പ്ലാനറ്റേഷനെ  ചൂണ്ടി  ടീച്ചർ  തുടർന്നു .ഇന്നലെ  ഒരെണ്ണം  കുത്തിമറിച്ചിട്ടിട്ടുണ്ട്  ,ഇന്ന്  അത്  തിന്നാനിറങ്ങും .ഇതൊക്കെ  പോരാഞ്ഞു  ആ  കുന്നിനു  മുകളിൽ  ഒരു  പുലി  പ്രസവിച്ചു  കിടക്കുന്നുണ്ടത്രേ .സ്കൂളിൽ  കുട്ടികള്  കുറയുന്നതും  ബാച്ച്  പോകുന്നതും  ഇതൊ ക്കെക്കൊണ്ടുതന്നെയാ .എല്ലാരും  മക്കളെ  ദൂരെ  സ്കൂളുകളിൽ  സുരക്ഷതമായി  അയക്കുന്നു .

"ടീച്ചറേ  ഒരു  ചായ  കുടിച്ചിട്ട്  പോകാം " രശ്മി  ഞങ്ങളെ  ക്ഷണിച്ചു .ചായക്കടയിലെ  ബെഞ്ചിൽ    ഒരു  രൂപമിരിക്കുന്നു . കയ്യിലും  കാലിലും  ഞരമ്പുകൾ  പെറുക്കിയെടുക്കാൻ   പാകത്തിന്     പുറത്തേക്ക്  തള്ളിനിൽക്കുന്നു  .കണ്ണുകളിൽ  നിസ്സഹായതയുടെ  ഒരു  കടൽ  ഇരമ്പുന്നു    കണ്ണുകളിൽ   നിസ്സഹായതയുടെ  ഒരു  കടൽ  ഇരമ്പുന്നു . വയറ്റ ത്ത്  ഒരു  കൈ  അമർത്തിപ്പിടിച്ചിട്ടുണ്ട്   .ആരുടെയോ  ഇളം  നീലനിറത്തിലുള്ള  ഒരു  ചുരിദാർ അവർ  ധരിച്ചിരിക്കുന്നു  ,അതിനുള്ളിൽ  ഒരു  ചുള്ളിക്കമ്പുപോലെ  ഒരു  ശരീരം  

," ടീച്ചറേ  അമ്മക്കിന്ന്  അഞ്ചാമത്തെ  കീമോയാ .ഇവിടെ  നിർത്തണം ന്നുണ്ട്  .അങ്ങേരു സമ്മതിക്കൂല .ഇങ്ങനെ  വയ്യാ ത്തീ നെ  ആ ങ്ങളെ അടുത്ത്ക്ക്  വിട്ടാ ഓൻ  തിരിഞ്ഞു  നോക്കൂല .തുള്ളി  വള്ളം  കൊടുത്താമതി  .ഭക്ഷണം ഒന്നും  വേണ്ടിവരില്ല  ക്ഷീണിച്ചു  കിടന്നോളും .ഉള്ളാകെ  പൊള്ളിയിരിക്കല്ലേ  എന്തു  തിന്നാനാ "

എന്തൊരു  വല്ലാത്ത  ദുർവിധിയാണിത് .ജീവിതം  മുഴുവൻ  മക്കൾക്കു  വേണ്ടി  ഇടതടവില്ലാതെ  ഓടി  നടന്നവർ ,പരിഭവങ്ങൾ  പറഞ്ഞുപറഞ്ഞു  അവനവനെ  മറന്നു  കളഞ്ഞവൾ ,പുകയായൊഴുകിയവൾ  ..എരിഞ്ഞു  നീറിയവൾ ഇപ്പോൾ .

" ഇവിടെ  നിർത്ത്യാ  എന്റമ്മേനെ  അയാൾ  കൊല്ലും ." രശ്മി  തൻ്റെ  നിസ്സഹായത  ആവർത്തിച്ചുകൊണ്ടേയിരുന്നു .

"ഇതിലും  ഭേദം  അതാ " സുലോചന ടീച്ചർ  കട്ടക്കലിപ്പിലാണ് .

"അയാളുടെ  അമ്മയല്ലല്ലോ  നിങ്ങടെ  അമ്മയല്ലേ  .ഈ  പണിയായ  പണിയൊക്കെ എടുത്ത്  കുടുംബം  പോറ്റുന്നത്  നിങ്ങൾ . സ്വന്തം  അമ്മേനെ യിങ്ങനെ  തട്ടിക്കളിക്കാൻ  നാണമില്ലേ .പോയി  ചത്തൂടെ  നിങ്ങക്ക് "സുലോചന  ടീച്ചർ ദേഷ്യം കടിച്ചമർത്താൻ  പ്രയാസപ്പെടുന്ന  പോലെ 

" ടീച്ചറേ  ഈ  പാവത്തിനെയിങ്ങനെ  കഷ്ടപ്പെടുത്താണ്  മക്കൾ  .ഇവൾക്കെന്തിന്റെ  കേടാ  .ഇവളൊക്കെ  ഏതുകാലഘട്ടത്തിലാ  ജീവിക്കുന്നെ .അത്രേം  പറ്റില്ലേൽ  ഭര്ത്താവിനെയങ്  ഒഴിവാക്കണം  .എത്രയെത്ര  കൊലപാതകങ്ങൾ  -ഒഴിവാക്കലുകൾ -ഒറ്റപ്പെടുത്തലുകൾ  -കുറ്റപ്പെടുത്തലുകൾ .ജീവിതത്തിന്റെ അവസാന  ഘട്ടത്തിൽ  നമ്മുടെ  മാതാ പിതാക്കൾ  അനുഭവിച്ചുകൊണ്ടിരിക്കുന്നത്  എന്തൊക്കെയാണ് .ഏതു  സംവിധാനങ്ങൾക്കാണ്  അവർക്ക്  സുരക്ഷിതമായ  സന്തോഷകരമായ  ഒരു വാർദ്ധക്യം വാഗ്ദാനം  ചെയ്യാനാവുന്നത് .നാളെ  നമുക്കും  വയസ്സാകും .നമ്മുടെ കൈകാലുകളും  ശുഷ്‌കിക്കും .ഓർമ്മകൾ  മാഞ്ഞുപോകും  ,ഒന്ന്  ശ്വസിക്കാൻ -മൂത്രമൊഴിക്കാൻ  യന്ത്രങ്ങളുടെ  സഹായം  വേണ്ടിവരും .വരും  നാളുകളിൽ  നമ്മുടെ  അവസ്ഥ  ഇതിനേക്കാൾ  ഭീകരമാവും " ടീച്ചർ  പറഞ്ഞുകൊണ്ടേയിരുന്നു  .അവരുടെ  മുഖം  ദേഷ്യംകൊണ്ട്  ചുവന്നു  തുടുത്തു .

സമയം  12 .40 ആയി  നീ  ഇതുവരെയും  ഉറങ്ങിയില്ലേ .നാളെ  ഷോളയൂർക്ക്  പോണ്ടതല്ലേ .ഇനി  ഇന്നലത്തെ  പോലെ  ഉറങ്ങാതിരുന്നാൽ  രാവിലെ  ഉണരില്ല .വെറുതെ  ഓരോന്നാലോചിച്ചു  ഉറക്കം  കളയണ്ട  .സത്യം ഇന്നലെ  നമുക്കെന്താണ്  സംഭവിച്ചത്  .


Sunday, August 24, 2025

മടക്ക  യാത്ര 

 എനിക്കൊറ്റക്ക്  KSRTC  യിൽ  വീണ്ടും   ആ   ചുരം  കയറണം . കുറെ  ഓർമ്മകൾ   വേരോടെ  പിഴുതെടുക്കണം .ചിലത്  നട്ടുവളർത്തണം  ,മറ്റു ചിലത്    ദൂരെ  വലിച്ചെറിയണം  .ജീവിത  പ്രാരാബ്ധങ്ങളിൽ  എനിക്കൊട്ടുമേ  ആസ്വദിക്കാൻ  കഴിയാതിരുന്ന  അതിൻറെ  കയറ്റിറക്കങ്ങളിൽ  തങ്ങിയും തട്ടിത്തെറിച്ചും . ; മറ്റാർക്കും അവകാശപ്പെടാനില്ലാത്ത  ആസ്വാദനത്തിൻറെ  എന്റേതു   മാത്രമായ പുതിയ  തലത്തിൽ .ഒരിക്കൽ  എവിടെയോ  നഷ്ടപ്പെട്ട  എന്നെ ഒരു  ചെറുപുഞ്ചിരിയോടെ പിറന്നുവീണ  കുഞ്ഞിനോടെന്നപോലെ  ഒത്തിരി  കരുതലോടെ ,കരുണയോടെ  വരവേൽക്കണം . ഈ  യാത്രയിൽ  ഞാനൊട്ടും  ധൃ തി  വക്കില്ല  . ഇതുവഴി  ഞാൻ  സഞ്ചരിച്ചിരുന്നു  വെന്നും ഇവിടം  അത്രകണ്ട്  മനോഹാരമായിരുന്നെന്നും   എനിക്കെന്നോടുതന്നെ  ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു .

ഷോളയൂരിലെ  സെന്റ് ഓഫ്  പരിപാടിയാണ്  " .വരില്ലേ   ടീച്ചർ  ............വരില്ലേ  ടീച്ചർ ." കുട്ടികൾ   ഒന്നിനു  പിറകെ  ഒന്നായി   ഫോൺ  ചെയ്തു  ചോദിക്കുന്നു  .സ്നേഹത്താൽ  നമ്മെ  അത്രമാത്രം  കൊത്തിവലിക്കുന്നൊരു  കുട്ടിക്കൂട്ടം

 " നാളെ പോയി  നാളെത്തന്നെ  തിരിച്ചെത്താൻ ബുദ്ധിമുട്ടാകും .ഞാൻ  ലീവാക്കി  കൂടെ വരാം "റഷ്യാക്ക ആശങ്കയറിയിച്ചു . 

 സത്യത്തിൽ  അവിടെ നിന്നും  രക്ഷപ്പെട്ടതിൻറെ  ആശ്വാസമാണ്  റഷ്യയ്ക്കയുടെ  വാക്കുകളിൽ .

" വേണ്ട ....എനിക്കൊറ്റക്ക്  പോണം . ഞാൻ  പോയി  തിരിച്ചു വരാം . അവിടെ  നിൽക്കുമ്പോഴെല്ലാം  ഞാൻ  ഇവിടത്തെക്കുറിച്ച്  മാത്രമാണ്  ചിന്തിച്ചത് . എന്നെ  ഫോൺ  ചെയ്യരുത്  .എത്ര  പാതിരാത്രിയായാലും  ഞാൻ  തിരിച്ചെത്തും "

നഷ്ട ബോധമായിരുന്നു  എനിക്ക്  .ഒരു  വർഷം  അവിടെ നിന്നിട്ടും  ഒരു  നിമിഷം പോലും വീടിനെക്കുറിച്ച്  ചിന്തിക്കാതെ  ജീവിച്ചില്ലല്ലോ  എന്ന  നഷ്ടബോധം . കുടുംബ  ബന്ധങ്ങളിൽ  ഞാനിത്രമേൽ  അടിമയാക്കപ്പെട്ടല്ലോ  എന്ന  കുറ്റ ബോധം

 സത്യത്തിൽ  ആരായിരുന്നു  ഞാൻ  .എന്തായിരുന്നു  എൻറെ  നിയോഗം .

ശരിക്കും  ഒരു  വർഷമായി  ഷോളയൂരിലെത്തിയിട്ട് .ഒട്ടും  താല്പര്യമില്ലാതെ  അഡ്ജസ്റ്മെന്റ്  ട്രാൻസ്ഫെറിൽ  തെറിച്ചു  വന്നതാണ് . ഉമ്മക്ക് ഞാനില്ലാതെ പറ്റില്ല എന്നത്  എന്നെ  നീറിപ്പിച്ചോരു  വാസ്തുതയായിരുന്നു . വെറ്റിലപ്പാറയിൽ  നിന്നും  ഉറക്കം  വരാത്ത രാത്രിയിൽ  മറ്റൊരിടത്ത്  ഹോസ്റ്റൽ വാസത്തിനായി  നിറച്ചു  വച്ച  പെട്ടിയും  സാധനങ്ങളും  എന്നെ  നോക്കി  പല്ലിളിക്കുന്നു . അഡ്ജസ്റ്റ് മെന്റ്  ട്രാൻസ്ഫെറിൽ  വീടിനടുത്തെത്തുമെന്നാണ്  ഞങ്ങൾ  വിചാരിച്ചത്‌  .ഇതിപ്പോ  സ്വന്തം മാതൃ ജില്ലയിൽ  ഏറ്റവും  അറ്റത്ത് . .കോയമ്പത്തൂറിനോട്  ചേർന്ന് 

 ജോയിൻ  ചെയ്യാൻ  പോയപ്പോൾ ഒരേ  ഒരു  ചിന്ത  മാത്രമേ  ഉണ്ടായിരുന്നുള്ളു . എന്ന്  ജനറൽ  ട്രാൻസ്ഫർ  വിളിക്കും .കിടപ്പിലായ  അമ്മായിയമ്മ  ഒരു വശത്ത് ,പത്താം  ക്ലാസ്സിലെത്തിയ  മകൾ ,സിവിൽ  പഠിക്കുന്ന  മകൻ  മറ്റൊരു വശത്ത് .

ഫെബ്രുവരിയുടെ  ചുരം  എന്തു മാത്രം  നരക  വേദനയായിരുന്നു  എനിക്കന്നു സമ്മാനിച്ചത് . എന്നാൽ  ഇന്നിപ്പോൾ  എത്രപ്രണയത്തോടെയാണ്  ഞാനത്  കയറാൻ  പോകുന്നത് .നാം  കാണുന്നതും  അനുഭവിക്കുന്നതുമെല്ലാം  ആപേക്ഷി കമാണ്  .അനുഭവിച്ചു  കൊണ്ടിരിക്കുമ്പോഴത്തെ  വേദന  എത്രപെട്ടെന്നാണ്  മധുരമുള്ള  ഓർമ്മകളായി  പടർന്നു  പന്തലിച്ചത് . ഇവിടം  എത്തപ്പെട്ടില്ലായിരുന്നെങ്കിൽ  ഞാൻ  എൻറെ  സത്വത്തെ  തിരിച്ചറിയാത്ത  വളായി  മാറിയേനെ .ഇലപൊഴിഞ്ഞ  മരങ്ങൾക്കിടയിൽ  തിളിര്ത്തുവരുന്ന  തളിരിലകൾ  .ആകാശം  മുട്ടി  നിൽക്കുന്ന  പാറക്കൂട്ടങ്ങൾ .നമ്മെ  വിഴുങ്ങാൻ  ഒന്നിച്ച്  വാ പൊളിച്ചു  വരുമെന്ന്  തോന്നിപ്പിക്കുന്നവ .ദാഹജലത്തിനായ്  കേഴുന്ന  മരങ്ങളിൽ  ആരോ  കൊണ്ടിട്ട  തീ  പൊരി  അങ്ങ് ദൂരെ  ആളിക്കത്തുന്നു .അതിൻറെ  കറുത്ത  പുക  എന്റെ  ഭയപ്പാടുകളെ  പുഷ്ടിപ്പെടുത്തുന്നു .

 ചാര  നിറത്തിലുള്ള  ചുവന്ന  റോസാപ്പൂക്കൾ  നിറഞ്ഞ  എന്റെ  ചുരിദാറിന്റെ  ഒട്ടും  കനമില്ലാത്ത  കണ്ണാടിപോലത്തെ  ഷോളെടുത്ത് ഞാൻ മുഖം  മറച്ചു  .എങ്ങോട്ടാണീ  യാത്ര  കയറ്റിറക്കങ്ങളുടെ  ഈ  ജീവിത  പാത ," "അട്ടപ്പാടി വൈബ്  ..ഷോളയൂർ  വൈബ് " ഈ  അടുത്ത കാലത്തു്  കണ്ട യു ട്യൂബ്  തംബ്  നൈലുകളൊന്നും  എന്നെ  ആശ്വസിപ്പിച്ചില്ല .

ആളുകൾ  ആശ്വസിപ്പിച്ചുകൊണ്ടിരുന്നു ."പേടിക്കേണ്ട  സമീറ  .അവിടുന്ന്  പോ ന്നു കഴിയുമ്പോഴാ  നമ്മളെത്രമാത്രം  സന്തോഷത്തിലായിരുന്നു  എന്നറിയുന്നത്  . ഒരു  പ്രശ്നോല്ല  പാവം  കുട്ടികളാ ' മുൻപ്  അവിടെ  ജോലി  ചെയ്ത  ടീച്ചർമാരിൽ  പലരും  പറഞ്ഞതിങ്ങനെയായിരുന്നു  . "

ഇപ്പൊ  ഞാനും  അങ്ങനെത്തന്നെയാണ്  പറയാറുള്ളത്  . ട്രാൻസ്ഫർ  കിട്ടിയിടത്ത്  ഏതുപാതിരാത്രിയായാലും  പരമാവധി  വേഗത്തിൽ  ജോലിചെയ്യുന്നതിൽ  നിന്നും  വ്യത്യസ്തമായി  ജോയ്‌നിങ്  ടൈം എടുത്ത് മെല്ലെയാണ്  അവിടെ  എല്ലാവരും   ജോയിൻ  ചെയ്തത് . ഓരോ  ട്രാൻസ്ഫെറിലും  നാടുകൊതിക്കുന്നവർ  തുടച്ചു നീക്കപ്പെടുമെന്നതിനാൽ  പുതിയ  ആളുകൾ ഏറ്റവും  കൂടുതൽ  പേർ  വന്നു  ജോയിൻ  ചെയ്യുന്ന  ഇടം .കയറിയ  വഴികളോ ഇറങ്ങിയ  ഇറക്കങ്ങളോ  എൻറെ  കണ്ണിൽ  പെട്ടില്ല .

" റഷ്യാക്കാ  ജനറൽ  ട്രാൻസ്ഫർ  വിളിക്കില്ലേ " ഇതു  മാത്രമായിരുന്നു  എൻറെ  ചോദ്യം 

ആകാശം  നീല  വിരിച്ച്  പഞ്ഞിക്കെട്ടു  പോലുള്ള   മേഘങ്ങൾ  അതിൽ  നീന്തിത്തുടിക്കുന്നു .ദൂരെ  കാറ്റാടിയന്ത്രത്തിന്റെ  ചിറകുകൾ  കുന്നിൻ  മുകളിൽ കുത്തിമറിയുന്നു  .പടർന്നു  പന്തലിച്ച  ഞാവൽ മരത്തിന്റെ  ഇടതൂർന്ന  പച്ചപ്പിലൂടെ  സൂര്യൻ  ഭൂമിയെ  ഉമ്മവെക്കുന്നു . കരച്ചിൽ  അടക്കാൻ  കഴിയാതെ  ശ്രീലാൽ  സ്റ്റാഫ്  റൂമിനു  മുമ്പിലുള്ള  തൂണിൽ  മുഖം  ചേർത്ത്  നിൽക്കുന്നു .

അവൻറെ  നിൽപ്പും  ഭാവവും  കണ്ട്  എനിക്കെന്റെ  അനിയനെയാണ്  ഓർമവന്നത് .

"ഇന്ന്  ജോയിൻ  ചെയ്തതാണോ"

റഷ്യാക്ക  അവനോടു  ചോദിച്ചു  .

"അതെ  ങ്ങള്  എവിടുന്നാ "

അവൻ  മറുചോദ്യമെറിഞ്ഞു .

"ഞങ്ങൾ  പെരിന്തൽമണ്ണ  "

ഞാൻ  മറുപടി  പറഞ്ഞു 

ആണോ 

"ഞാൻ  മലപ്പുറം  കാരനാ തെറിച്ചു  വന്നതാ  ടീച്ചറേ  . ജോലികിട്ടീട്ട്  കുറച്ചേ ആയുള്ളൂ  . വീടിനടുത്തായിരുന്നു .ഇവിടൊക്കെ  എങ്ങനെ  യാണോ  ആവോ  .നിക്ക്  വല്ലാത്ത  പേടിയാവു ണു "

" ങ്ങളെ സബ്ജെക്ട്  "? അവൻ  ചോദിച്ചു

ബോട്ടണി 

"ഞാൻ  മലയാളാ '

ചോദിക്കാതെ  തന്നെ  അവൻ  ഉത്തരം  തന്നു .

ഹയർ  സെകണ്ടറിയിൽ  വ്യക്തിയേക്കാൾ  പ്രധാനമാണ്  വിഷയങ്ങൾ .ഓരോ  വിഷയത്തിനും  ഓരോരോ  അളവുകോലുകൾ

മുമ്പ്  ജോലി ചെയ്ത  സ്കൂളിൽ  നിന്നും  ഒരുപാട് പേർ  ചേർന്ന്  ഒരു  കൊച്ചുകുഞ്ഞിനെപ്പോലെയാണവൻ ജോയിൻ ചെയ്യാൻ  വന്നതെന്നും  .കണ്ണു  നിറഞ്ഞു  ഒപ്പുവെക്കേണ്ട  കോളം  മാറിയാണ്  ഒപ്പുവച്ചതെന്നും  എല്ലാവരും തമാശയോടെ  പിന്നീട്  പറയാറുണ്ടായിരുന്നു .

"ജോയിൻ  ചെയ്യാൻ  വന്നതാണോ"? 

ആരോ  വാതിലിൽ  വന്നു  ചോദിച്ചു .

:"അതെ" 

പ്രിൻസിപ്പൽ  വിളിക്കുന്നു .

ഞങ്ങൾ  ഇരുട്ടു  നിറഞ്ഞ  ഒരു  കുടുസ്സു  റൂമിലേക്ക്  പ്രവേശിച്ചു 

ജനൽ  ചില്ലകൾ  അടർന്നു  വീണ  വിടവുകൾ . അലമാരകൾ  കൊണ്ട്  ശ്വാസം  മുട്ടുന്ന  ചുമരുകൾ

പ്രിൻസിപ്പാൾ  രജിസ്റ്റർ  എന്റെ നേരെ നീട്ടി 

"ലീവെടുക്കാൻ  പ്ലാനുണ്ടോ "?

ഇല്ല 

"അല്ല  സാധാരണ  ആളുകൾ  ഇവിടെക്കിട്ടിയാൽ ലീവെടുക്കാറാണ്  പതിവ്

ഞാൻ കണ്ണൂർ കാരിയാണ്  .കഴിഞ്ഞവർഷമാണ് ഇവിടെ ജോയിൻ  ചെയ്തത് .

യാത്ര കുറച്ചു  റിസ്കാണ് . ആദ്യമൊക്കെ  എത്താൻ  നല്ല പാടായിരുന്നു .ഇപ്പൊ 

കോയമ്പത്തൂർ  വഴി  സുഖാണ് "

മോഡൽ  എ ക്സാമിന്റെ  ദിവസങ്ങളായിരുന്നു .

" ടീച്ചർ  സമീറ ടീച്ചർക്കുള്ള  എക്സാം ഡ്യൂട്ടി ഇട്ടോ "

പ്രിൻസിപ്പൽ ഏതോ ഒരു ടീച്ചറെ വിളിച്ചു  പറഞ്ഞു 

"ഇന്നിവിടെ  സെൻറ്‌ ഓഫാ .എല്ലാരും  ഭക്ഷണം കഴിച്ചിട്ട്  പോയാ  മതി "

പ്രിൻസിപ്പൽ  പറഞ്ഞു 

ആകാശത്ത്  ചിത്രം  വരച്ചപോലൊരു  വീട്ടി  മരം .ദൂരെ  മലയിടുക്കുകളുടെ  പരന്ന  ഭംഗി , റിസോർട്ടുകളുടെ  നീണ്ട നിര ,അതെ  ഞാനൊരു സ്വപ്നലോകത്തെത്തപ്പെട്ടിരിക്കുന്നു . സ്കൂൾ  ഇറക്കത്തിലാണ് . 

കുറച്ചു  മുകളിലേക്ക്  കയറിയപ്പോൾ  കുട്ടികളുടെ  കലാപരിപാടികൾ  .പാട്ടിലും  ഡാൻസിലും  മുഴുകിയ  അവർ  വരുന്നവരേം  പോകുന്നവരേം ഒന്നും ശ്രദ്ധിക്കുന്നേയില്ല . കലകളോട്  അ ത്രമാത്രം  ഇഴുകിച്ചേരാൻ  കാടിന്റെ  മക്കൾക്ക്  വല്ലാത്തൊരു  കഴിവുണ്ട്  .ഇവരുടെ  കലകളെല്ലാം  ജീവിതം കൊണ്ട് തുന്നി ചേർത്തതാണ് .

 പച്ചയുടുപ്പിട്ട്  കുറേ  കുട്ടികൾ  സിനിമാറ്റിക്  ഡാൻസ്  കളിക്കുന്നു . 

'അപ്പടി  പോടെ .പോടെ  പോടെ '

എത്ര  എനെർജിറ്റിക്  ആയ  സ്റ്റെപ്പുകൾ 

ഈ  ഡ്രെസ്സുകളെല്ലാം  അവര്  മീഷോയിൽ  നിന്നും  വാങ്ങിച്ചതാണെത്രെ  .ആരോ ആരോടോ  പറയുന്നത്  കേട്ടു 

കുമ്മിയാട്ടം  ഞാൻ  ആദ്യമായി  കാണുന്നത്  അപ്പോഴാണ് 

ആൺകുട്ടികളും  പെൺകുട്ടികളും  ഒന്നിച്ച്  എത്ര താളഭംഗിയോടെയാണ്  ഓരോ  ചുവടുകളും  ഒരു  ആഘോഷമാക്കി  മാറ്റുന്നത് .

വീട്ടിലെ  എല്ലാ  പ്രശ്നങ്ങളും  ഒരു  നിമിഷം  അലിഞ്ഞില്ലയതാ യെനിക്ക്  തോന്നി  .

ജോലി ഉള്ളതുകൊണ്ടല്ലേ  ഞാനിന്ന്  ഇവിടെ  നിൽക്കുന്നത് .അല്ലേൽ  വീടിൻറെ  അകത്തളങ്ങളിൽ  ചുമ്മാ  റീൽസും  നോക്കി  കിടക്കുകയാവും  .ഞാൻ  എന്നെ  മോട്ടിവേറ്റ്  ചെയ്യാൻ  ശ്രമിച്ചു .

നല്ല  ബിൽഡിംഗ് .നല്ല  ഹാൾ  മുൻ വശത്ത്  ഒരു  കൈവരി .ദൂരെ  വരി വരിയായി  മലനിരകൾ . എല്ലാറ്റിനും  മുകളിൽ  കുത്തി മറിയുന്ന കാറ്റാടിയന്ത്രങ്ങൾ  ,നട്ടുച്ചക്കും  കുളിര് ,കുഞ്ഞു  കാറ്റ് .കുട്ടികളുടെ  കലാ  പരിപാടികളുടെ  കുറേ  വിശ്വൽസ്  ഒപ്പിയെടുത്ത്  ഞാൻ  പുറത്തിറങ്ങി .

" ചിക്കൻ  ബിരിയാണിയാ  .കഴിക്കണില്ലേ   കഴിച്ച്  പൊയ്‌ക്കോളൂട്ടോ " 

പിന്നിൽ  നിന്നും  ശബ്ദം  കേട്ട  ഭാഗത്തേക്ക്  ഞാൻ  തിരിഞ്ഞു  നോക്കി .

"ഞാനും  പുതിയതാ  .രണ്ടു  ദിവസം  മുമ്പാ  ജോയിൻ  ചെയ്തേ .നല്ല  സങ്കടണ്ടല്ലേ  അപ്പൊ  എൻറെ  കാര്യം  ആലോചിച്ചു  നോക്കൂ  .L P  യിൽ  നിന്നും പ്രൊമോഷനായതാ  .മര്യാദക്ക്  കുട്ടികളെ  പഠിപ്പിച്ചു  പോയ  മതിയായിരുന്നു .അവിടെ  ഉണ്ണിയപ്പം  ണ്ടാർന്നു  .അതു  കഴിച്ചില്ലേ  ഞാൻ  കൊണ്ടോന്നതാ "

നിങ്ങടെ  പേര് 

"ജയശ്രീ  കോഴിക്കോട്ട് ന്നാ  പട്ടാമ്പിയില്  ൻറെ  ബന്ധുക്കളൊക്കെണ്ട "

ടീച്ചറെ  കണ്ടതും  എത്രയോ കാലമായി  പരിചയമുള്ള  ഒരാളെ  കണ്ട  ഫീൽ 

"നിങ്ങൾ   എവിടാ  താമസിക്കുന്നെ "

റഷ്യാക്ക ആശങ്ക  പങ്കു  വച്ചു .

" അന്ന്  ജോയിൻ  ചെയ്ത്  പോയേയുള്ളൂ . ഇവിടെ  ഒരു  കോൺവെന്റുണ്ടാത്രേ .വേറെ  എവിടേം  നില്ക്കാൻ  പറ്റില്ലെന്നാ  പറേ ണ് .ആന  വരുന്ന  സ്ഥലമാത്രേ .നമ്മടെ  ഓഫീസ്  റൂമിന്റെ  മുമ്പിൽ  ചുമരിൽ  കണ്ടോ  കാട്ടാന  ഉറഞ്ഞ  പാട്  .നമുക്കൊന്നിച്ച്  റൂം  പോയി  നോക്കാം  പറ്റാച്ചാ  ഒരു  റൂമിൽ കിടക്കാലോ .എല്ലാ  ടീച്ചർമാരും  അവിടെത്തന്നെ യാത്രെ  നിക്കണേ "

എന്തോ  ഒരാശ്വാസം  ഹൃദ്യമായ  ചിരി ,തല കുലുക്കി  കുലുക്കിയുള്ള  സംസാരം   "സത്യം ഒരുപാട് നാളായി  പരിചയമുള്ള  ആളെപ്പോലെ "

ഒന്നടുപ്പം  കൂട്ടാൻ ഞാൻ  കയറിപ്പറഞ്ഞു .

" ഈ  കയറ്റം  കയറി  കുറച്ചങ്ങോട്ടു  നടക്കണംത്രെ "

ജയശ്രീ  ടീച്ചർ  വഴി  പറഞ്ഞു 

"ഞാൻ  വരണ വഴിക്ക്  ഒരു  നോക്ക്  കണ്ടു .അപ്പൊ  ഇറങ്ങി നോക്കാൻ  പറ്റിയി ല്ല .അതെന്തായാലും  നന്നായി  ഇപ്പൊ  കൂടെ  ഒരാളായല്ലോ '"

മക്കൾ  ചെറുതാണോ  ഇത്രേം  സങ്കടം 

"മക്കളെ  കാര്യല്ല  ടീച്ചർ  .ഉമ്മ  കിടപ്പിലാ ,ഉമ്മാക്ക്  ഞാനില്ലാതെ  പറ്റില്ല " 

" ടീച്ചർടെ  ഉമ്മയാണോ  ,മാഷ്ടെ  ഉമ്മയാണോ "

"മാഷ്ടെ  " ഞാൻ  മറുപടി  പറഞ്ഞു

  ടീച്ചർടെ  ഉമ്മയാണോ  ,മാഷ്ടെ  ഉമ്മയാണോ " ഈ  ചോദ്യം  ഞാൻ  മുമ്പെവിടെയോ  കേട്ടിട്ടുണ്ടല്ലോ


 

Saturday, August 2, 2025

 "കവിത്വം  ഒരു  പുഴുവാണ് .

പൂമ്പാറ്റയായ്  വിരിയാനങ്ങനെ

ചൊറിഞ്ഞും  ഉറങ്ങിയും ".

നിഴലായി  കവിതകൾ  കൂടെ  നടക്കുന്നതുകൊണ്ട്  എനിക്ക് അനീതികൾ കണ്ടാൽ  പ്രതികരിക്കണമെന്നൊരുൾ വിളി  ഉടലെടുക്കും .വാക്കുചുഴറ്റി  ഞാൻ ശത്രുവിനു  നേരെ  ചീറിയടുക്കും .എൻറെ  ചിന്തകൾ  അവർക്കുകൂടി  വേണ്ടിയുള്ള  വലിയ  ശരികളായിരുന്നെന്ന് അവർക്ക്  ബോധ്യപ്പെടുന്നത് വരെ യുദ്ധം നീണ്ടുനിൽക്കും .പയ്യെ ..പയ്യെ  ഒരുകവിതയായത് പുനർജജനിക്കും .ഓർമ്മകളങ്ങനെ കവിതയുടെ കുഞ്ഞു പെട്ടികളിലാക്കി ഇടയ്ക്കിടെ ഞാൻ വലിച്ചുകേ റ്റും .എന്തെന്നില്ലാത്തൊരനുഭൂതി  എന്നെ ആസകലം വന്നുപൊതിയും .യുദ്ധത്തിൽ അന്ന് ശത്രുപക്ഷത്തിലിരുന്നവർ അപ്പോഴേക്കും എന്റെ  ഏറ്റവും പ്രിയപ്പെട്ടവനായി  മാറിയിട്ടുണ്ടാകും .

                 അങ്ങനെ എന്നിലെ  കവിക്കൊരു  സപ്പോർട്ട്  സിസ്റ്റം  എന്ന രീതിയിലാണ്  ഞാൻ  സൈക്കോളജി യിൽ  മാസ്റ്റർ  ബിരുദമെടുത്തത് . psc  കിട്ടി  ഹയർ സെക്കണ്ടറി യിൽ  ഒരു ജോലി  ഉണ്ടായിട്ടും   പിന്നേം  പഠിക്കാനുള്ള  എന്റെ ഒരു ഇത് .ഹയർ സെക്കന്ററി യിൽ  കരിയർ  ഗൈഡൻസ്  ആൻഡ്  അഡലൈസെന്റ്  കൗൺസിലിങ്  സെൽ  സൗഹൃദ  ക്ലബ്ബിന്  രൂപം  നൽകിയതു  തൊട്ടു  സൗഹൃദ  കോർഡിനേറ്ററായി  ഞാൻ  പ്രവർത്തിച്ചുതുടങ്ങി  . .സത്യത്തിൽ  എന്നിലെ യഥാര്ത്ഥ  മനുഷ്യ സ്നേഹിപിറവിയെടുത്തത്   ഇവിടം തൊട്ടാണ് . ഭാരമായോ  ബാധ്യതയായോ  തോന്നാതെ  ഞാനെന്ന  വ്യക്തിയെ   മറ്റുള്ളവർക്കുകൂടെ  പ്രയോജനപ്പെടുന്നൊരു   സംവിധാനമാക്കി  മാറ്റിയത് ഈ ഇടപെടലുകളാണ്  .ക്ലാസ്സിലിരിക്കുന്ന  കുട്ടി  പല കാരണങ്ങൾ  കൊണ്ടാകും   അസ്വസ്ഥത  പ്രകടിപ്പിക്കുന്നത് .ഒന്ന്  അടുത്ത് ചെന്നു  സംസാരിച്ചാൽ  കാണാം  അവന്റെ കണ്ണിൽ നിന്നും നമ്മളറിയാത്ത  ജീവിത യാഥാർഥ്യങ്ങൾ  ഒഴുകി -ഒഴുകി പ്പോകുന്നത് .

           ഞാനും  സൗഹൃദക്കൊപ്പം  വളർന്നു . നിംഹാൻസ്  ബാംഗ്ളൂർ  ..ചൈൽഡ് ഡെവല പ്മെൻറ്  സെന്റർ  തിരുവനന്തപുരം  എന്നിവിടങ്ങളിൽ നിന്നും  ട്രെയ്നിങ്  പൂർത്തിയാക്കിയ  ആദ്യ  സ്റ്റേറ്റ്  ഫാക്കൽറ്റി മാരിൽ  ഒരാളായി .അങ്ങനെ  എൻറെ  ഇടം  മറ്റു  സ്കൂളുകളിലേക്ക് കൂടി  പടർന്നു പന്തലിച്ചു . .മെന്റൽ ഹെൽത്ത്  ക്ലാസ്സ് ,റീപ്രൊഡക്ടിവ്  ഹെൽത്ത് ക്ലാസ്സ് ,ലൈഫ് സ്കിൽ  ട്രെയിനിങ്. .കുട്ടികളുടെ  ലോകത്തിന്റെ മുതിർന്നവരറിയാത്ത  ദുഖങ്ങളിലൂടെ -സ്വപ്നങ്ങളിലൂടെ   ഞാൻ  യാത്ര തുടർന്നു .നമ്മൾ  മുതിർന്നവർ  എത്രയൊക്കെ  വലിയവരെന്നഹങ്കരിച്ചാലും   വരും  തലമുറ നമ്മെ  ഏറെദൂരം  പിന്നിലാക്കി  അതിവേഗം  കുതിച്ചുകൊണ്ടേയിരിക്കും  .  പലതും    പുതു തലമുറക്ക്    വിട്ടുകൊടുക്കാനുള്ള  മനസ്സില്ലായ്മയാണ്    നമ്മളിലുള്ള      ഏറ്റവും  വലിയ വീഴ്ച്ചയെന്ന്  തോന്നിയിട്ടുണ്ട്  .  ന മ്മളിലൂടെയാണ്   അവർ   വളർന്നു   വലുതാകുന്നത് .അവർക്ക്   സംഭവിക്കുന്ന  ഒരോ പിഴവുകൾക്കും    ഒരു പരിധിവരെ   നമ്മൾ തന്നെയാണ്   ഉത്തര വാദികൾ  .

 പ ഴയ തലമുറക്ക്സന്തോഷങ്ങളോട്  വല്ലാത്ത ഭയമാണ് .അതുകൊണ്ടുതന്നെയാണ്    പുതിയ തലമുറക്ക്    അവരോടൊപ്പം   കഴിയാൻ  തീരെ താല്പര്യമില്ലാത്തത്  .   വിശാലമായ    പുതിയലോകത്ത്   ആളുകൾക്ക്    സ്വന്തം  വ്യക്തിത്വത്തെ   അതിൻറെ  വൈവിധ്യമായ  തലങ്ങളിലൂടെ   തേച്ചുമിനുക്കാനുള്ള    അവസരങ്ങളേറെയാണ്.  പുതിയ തലമുറ വളരെ  ഫ്ലെക്സിബിൾ  ആണ്    ,മാറ്റങ്ങളോടൊപ്പം  വളരെ പെട്ടെന്ന്   മാറാൻ  കഴിവുള്ളവർ .   കടും പിടുത്തങ്ങളുടെ കൂട്ടിൽ അവരെ തളച്ചിടാൻ നമുക്കാവില്ല   അപ്പൊ ആകെക്കൂടി  ചെയ്യാനാവുന്നത്   അവരോടൊപ്പം   നമ്മളും വളരുക എന്നതാണ്   . അതായത്  എന്ത് വന്നാലും മാറ്റില്ല എന്നുപറഞ്ഞു  മുറുകെ പിടിച്ചിരിക്കുന്ന കുറെ ശീലങ്ങളെ അങ്ങ്  ചുട്ടെരിച്ചേക്കുക .മറ്റുള്ളവരെ  ബോധ്യപ്പെടുത്താൻ  കുട്ടികളിൽ   പലതും   അടിച്ചെല്പിക്കുന്നതിനു   പകരം   ശരിയെന്ന്    ബോധ്യ മുള്ള    കാര്യങ്ങളിലേക്ക്     ചു റ്റുമു ള്ളവരെക്കൂടി       പാകപ്പെടുത്താൻ   അവരെ   പരിശീലിപ്പിക്കുക .  അതുമല്ലെങ്കിൽ    വഴിമാറി നടക്കാൻ  ധൈര്യം  കൊടുക്കുക  

"ടീച്ചറെ..........ക്ലാസ്സ്  മരണ മാസ്സാട്ടോ  " എന്ന്  മോട്ടിവേഷൻ ക്ലാസ്സുകളിൽ  ഫീഡ് ബാക്ക്  നിറഞ്ഞപ്പോൾ  ഞാൻ  എന്നോട്  പറഞ്ഞു "സമീറാ ...നിനക്കിനിയും  ഒരുപാട് ദൂരം  സഞ്ചരിക്കാനുണ്ട് .നിന്നെപ്പോലുള്ളവരെ  പുതു സമൂഹം ആവശ്യപ്പെടുന്നുണ്ട്   .ജീവിച്ചു വെന്ന്  എനിക്ക്  തോന്നി എന്നതിനപ്പുറം  പലരുടേം  ജീവൻ  പിടിച്ചുനിർത്താൻ  എനിക്കായി  എന്നത്: ,.കൊട്ടി ഘോഷങ്ങളില്ലാതെ  അതീ വ  രഹസ്യമായി  പച്ച മനുഷ്യരിലേക്കിറങ്ങി എന്നത്  ,, ചിലയിടങ്ങളിൽ   ഭയമായും    ചിലയിടങ്ങളിൽ   ബലമായും   പ്രത്യക്ഷപ്പെട്ടത്.      , ഒരു വരണ്ട മരുഭൂമി കണക്കെ സൈക്കോളജി  യുടെ  പല തരം   കോഴ്‌സുകൾ    ആർത്തിയോടെ  കുടിച്ചു തീർത്തത്    . .ആരെയും ഒന്നും ബോധിപ്പിക്കാനില്ലാതെ  പലർക്കും     ജീവിതം തിരിച്ചുപിടിക്കാനുള്ള ഊർജ്ജമായത്  . ഒരു വാക്കുകൊണ്ട് ശക്തി പകരുന്നൊരു  നോട്ടം കൊണ്ട്   ചിലപ്പോഴൊക്കെ  ദൈവത്തോളം  കരുണയായത്  .

                അന്ന്    ഒരു വൈകുന്നേരം 4 .30 .ഞായറാഴ്ചയായതിനാൽ  ഉച്ചയുറക്കം  കഴിഞ്ഞു    ഞാൻ എഴുന്നേറ്റിട്ടേ  യുള്ളൂ  .വീട്ടിലെ  കാളിങ് ബെൽ രണ്ടു മൂന്നുവട്ടം  ശബ്ദിച്ചു .ആരാവുമിങ്ങനെ  നിർത്താതെ ..........   എ പ്പോഴും എവിടെയൊക്കെയോ  ഒളിച്ചിരിക്കുന്ന  തട്ടം  തപ്പിപ്പിടിച്ചെടുത്ത്  ഞാൻ  മെല്ലെ  വാതിൽ  തുറന്നു .അവളാണ്  .വീട്ടിലും  സ്കൂളിലും  എന്നും  പ്രശ്നക്കാരി ."ഞങ്ങക്കിവിടെ  വേറേം  കുറേ  പണീണ്ട്  കുട്ട്യേ .നിന്നെത്തന്നെ  നോക്കിയിരുന്നാ  പോരാ ." ഇടക്കിടക്ക്  ആത്മഹത്യാ  ഭീഷണി  മുഴക്കി  'അമ്മ സ്കൂളിൽ  സ്ഥിരമായി  വരാൻ  തുടങ്ങിയപ്പോ  ക്ലാസ്  ടീച്ചർക്കും  വല്ലാതെ  മടുത്ത  മട്ടാണ് .മൊബൈൽ  ഫോൺ  ഇത്ര  സുലഭമല്ലാത്ത  കാലമാണ് .

അവളുടെ  പ്രണയമാണ്  അമ്മയുടെ  പ്രശ്നം ."ഇതിന്റെ  താഴെ  ഒന്നുണ്ട് .അയ്‌നെക്കൊണ്ട്  ഒരു  പ്രശ്നോല്ല .ങ്ങളൊന്നു  ഹൈസ്കൂളി  ചോയ്ച്ചോക്കിം .ഓള്  ക്ലാസ്സില്  ഫസ്റ്റാ .അയിന്റെ  ഏഴയലത്ത്ക്ക്  എത്തോ  ബൾ .അയിന്റെ കളർ  ങ്ങള്  കണ്ടുക്കണോ .ടീച്ചറേ  ദേ  ങ്ങട്ടു  നോക്ക് .ആ നിക്കണ  ടീച്ചർടെ കളറാ ." ഇത്രേം  കേട്ടപ്പോൾ തന്നെ  അമ്മയും  മകളും തമ്മിലുള്ള  പ്രശ്നങ്ങളുടെ  ഒരു ഏകദേശ രൂപം കിട്ടി .ഓളെ  തന്തനെ  ങ്ങക്ക്  അറീലെ  .ഏതെങ്കിലും  ഒരു രാത്രി ഞാൻ  സമാധാനത്തോടെ  ഒറങ്ങീട്ടുണ്ടോ .ഈ നാലെണ്ണത്തിനേം  പെർക്കി  ഞാൻ നബീസൂന്റെ  പെരടെ  പിന്നി പ്പോയി  ഒളിക്കും .കുടിച്ച്  വെളിവില്ലാത്ത  ആളല്ലേ  ന്റെ കുട്ട്യോളെ  എന്തേലും  കാട്ട്യാലോ  .അങ്ങനെ  വളത്തിണ്ടാക്കിതാണ്  ന്നാലും   കള്ള്  തലേന്നങ്ങട്ട്  അറ ങ്ങ്യ എന്താ  സ്നേഹം .പിന്നെങ്ങനാ  ഒയിവാക്കി  പോവാ .

കള്ളുകുടിയന്റെ  ഭാര്യമാരുടെ  ഈ സൈക്കോളജി   സൈക്കിയാട്രിസ്റ്അ രുൺ .ബി .നായർ  സർ മിക്ക  ട്രൈനിങ്ങു കളിലും  പറയാറുള്ളത്  ഞാൻ ഓർത്തു .LEARNED HELPLESSNESS .അതെ  കുറെ കഴിയുമ്പോ പല വേദനകളും  നമുക്ക്  ഹരമായി മാറും .തുടർച്ചയായ  തോൽവികൾ കൊണ്ട്  മടുപ്പു  ബാധിച്ച മനസ്സ്. .ഇനി ഒന്നും  ചെയാൻ ശ്രമിച്ചാലും  ഒരു മാറ്റവുമുണ്ടാവില്ലെന്ന വിശ്വാസം അത്രമേൽ  ആഴത്തിൽ  അവരിൽ  വേരോടിയിരിക്കും . പ്രതികരണ  ശേഷിയില്ലാതെ  -പ്രതീക്ഷയില്ലാതെ    ഒച്ചപ്പാടുകൾക്കിടയിൽ  വിഷാദത്തിൻറെ  ഒറ്റപ്പെട്ട തുരുത്തിൽ  അവർ  അവരെത്തന്നെ  സ്വയം  ശിക്ഷിക്കുന്നുണ്ടാവും. 

  . "ടീച്ചറേ  ഒരു 50  ഉറുപ്പ്യ  തരൂ "      അവളുടെ  ശബ്ദം  എന്നെ  കുലുക്കി  വിളിച്ചു.മുറ്റത്തുള്ള  റോസാച്ചെടിയിലേക്ക്   ഒരു ലക്ഷ്യവുമില്ലാതെ  അവൾ  കണ്ണ് പായിച്ചു . , "ഈ   സമയത്ത്  എന്തിനാപ്പൊ 50  ഉറുപ്പ്യ" എനിക്കെന്തോ  സംശയം തോന്നി . അവൾക്ക്ക്   എന്തൊക്കെയോ   എന്നോട്  പറയാനില്ലേ  . അതെന്തായാലും    പതിവു  പരിഭവങ്ങളല്ല  . .പതിവായി  കാണുന്ന  ധിക്കാര  ഭാവം  എങ്ങോ  ചോർന്നു  പോയ പോലെ ."നീ  ഇങ്ങോട്ട് കേറി വാ...ടീച്ചറ്  നോക്കട്ടെ " അവൾ  അകത്തേക്ക്  കേറിയതും  മണ്ണെണ്ണയുടെ  മണം  വീടാകെ  പരന്നു. മേലാകെ  മണ്ണെണ്ണയൊഴിച്ച്   നടക്കുകയാണവൾ  ..ജീവിതം  അത്രക്ക് നരകതുല്യമായി  തോന്നിക്കാണണം  അവൾക്ക് .എന്നിട്ടും  ജീവിക്കാനുള്ള  അവസാന  ശ്രമമാണ്  അവളിപ്പോൾ  നടത്തിക്കൊണ്ടിരിക്കുന്നത് .

 ."ഉച്ചക്കെന്തേലും  കഴിച്ചോ  മക്കളേ ,ടീച്ചർ  ചോറെടുക്കട്ടെ ".ഞാൻ  അവളെക്കൊണ്ട്  മെല്ലെ  സംസാരിപ്പിക്കാൻ    ശ്രമിച്ചു ."വെള്ളയാഴ്ച്ചമുതൽ  ഒന്നും  കഴിച്ചിട്ടില്ല  ടീച്ചറേ .ഇനിക്ക്  മരിച്ചാ മതി ."   അച്ഛനടിച്ച      മുറിവുകൾ     അവളുടെ    മുഖത്ത്  വരയായും   തടിപ്പായും   നിഴലിച്ചു   നിന്നു . അവളുടെ  കാര്യത്തിൽ  കാര്യമായി  ഇടപെട്ടപ്പോൾ  എന്നെ സ്നേഹിക്കുന്ന  സഹപ്രവർത്തകരിൽ  പലരും  ഉപദേശിച്ചു ." വെറുതേ  വയ്യാ വേലി  പിടിക്കണ്ട  സമീറ .അവരൊന്നും  ഒരിക്കലും  നന്നാവില്ല  ,നമ്മളെക്കൊണ്ട്  ഒന്നും  ചെയ്യാനാവില്ല ."   കുടിയനായ  അച്ഛൻറെ   മക്കൾ  ഒരിക്കലും  നന്നാവില്ലെന്ന  മുൻധാരണയാണ്  ഇതിനു പിന്നിൽ   . 

  എന്തായാലും  ചൈൽഡ്‌ലൈനും  മറ്റും  ഇടപെട്ട്  പ്രശ്നം  ഏറെക്കുറെ  സോൾവാക്കി . അവളെ  ആ വീട്ടിൽ  നിന്നും   മാറ്റിപ്പാർപ്പിച്ചു  .കാലം  സഞ്ചരിച്ചുകൊണ്ടേയിരുന്നു  .പിന്നീടൊരിക്കൽ   പെരിന്തൽമണ്ണയിൽ   വെച്ച് ഞാനവളെ   കണ്ടു  .അ  വളിപ്പോ  രണ്ടു കുട്ടികളുടെ  അമ്മയാണ് .സ്വന്തമായി  വരുമാനമുണ്ട് . സ്നേഹ സമ്പന്നനായൊരു   ഭർത്താവുണ്ട്.      ഞാൻ  ചിന്തിച്ചു   സമാധാനത്തോടെ   ഒരു   രാത്രി  കിടന്നുറങ്ങണമെന്ന്  ആഗ്രഹിക്കാനുള്ള  അവകാശം  പോലും   അന്ന്അ വൾക്കില്ലായിരുന്നല്ലോ . താനൊരു  ഭദ്രതയില്ലാത്ത  ലോകത്താണ്  പിറന്നതെന്ന്  സമൂഹം  അവളെ  ഇടക്കിടെ  ഓർമ്മിപ്പിച്ചിരുന്നത്  എന്തിനായിരുന്നു  .ഒരു  നിമിഷം  കൊണ്ട്  തിരിച്ചു പിടിച്ച  ജീവിതം എത്ര  ആഘോഷമായാണവൾ  കൊണ്ടാടുന്നത് .

    ഒരാളുടെ  ജീവിതം  അയാളുടെ  മാത്രമാണ് .വെല്ലുവിളികൾ  ചുറ്റും  നിന്ന്  കൊലവിളി  നടത്തും  ചിലപ്പോൾ .ജീവിത  സാഹചര്യങ്ങൾ  പലർക്കും  പലതാവാം . തോറ്റുകൊടുക്കില്ലെന്നും  എനിക്ക് ഞാൻ മാത്രമേയുള്ളൂവെന്നും  എപ്പോൾ  ചിന്തിച്ചു  തുടങ്ങുന്നുവോ  അപ്പോൾ  മാറ്റങ്ങളുടെ  മഴവില്ല്  നമുക്കുമുമ്പിൽ പ്രത്യക്ഷപ്പെടും .അവനവനെ  സ്നേഹിക്കുക ,സ്വന്തം  കഴിവുകളെ  സ്വയം  പ്രോത്സാഹിപ്പിക്കുക .ഒറ്റപ്പെട്ടുവെന്ന്  തോന്നുമ്പോൾ  ഒരു ബട്ടർഫ്‌ളൈ   ഹഗുകൊണ്ട് .പേടിക്കേണ്ട -നിനക്ക്  ഞാനുണ്ടെടാ  എന്ന് സ്വയം  ധൈര്യം  പകരുക . ഓർക്കുക  ജീവിതം  ഒരിക്കലേയുള്ളൂ .അതി  മനോഹരമായ  ഭൂമി     ഒരുപാട്  സന്തോഷങ്ങൾ  നിറച്ച്  എവിടെയൊക്കെയോ നിങ്ങൾക്കായി  കാത്തിരിപ്പാണ്