Wednesday, December 11, 2024

 കത്രിക 

ചിലരങ്ങനെ 

അകന്നിരിക്കുന്നത് 

തന്നെയാണ്  നല്ലത് .


അടുത്തുപോയാൽ 

അരിഞ്ഞുവീഴ്ത്തുമെന്നുറപ്പുള്ളവർ 

Friday, December 6, 2024

 

റീലാൾ 

അധ്യാപകൻ  വിദ്യാലയ മുറ്റത്ത് 

പടർന്നു  പന്തലിച്ചു നിന്നു .

റീലെടുക്കാൻ  വരുന്ന കുട്ടികളെ കാത്ത് 

പൂത്ത് 

പുഞ്ചിരിച്ച് .

Wednesday, September 18, 2024

ഉമ്മയോളം 


ഞാൻ കാണേണ്ടതെല്ലാം 

കണ്ടിരുന്ന  കണ്ണ് ;

കേൾക്കേണ്ടതെല്ലാം 

കേട്ടിരുന്ന കാത് 

അറിയേണ്ടതെല്ലാം 

നിറച്ചിരുന്ന  മനസ്സ് .

എന്നോളം നിങ്ങൾ മറ്റൊന്നിലും 

വിശ്വസിച്ചില്ലായിരുന്നു 

നിങ്ങളോളം ഞാൻ മറ്റൊരാജ്ഞക്കും

അടിമപ്പെട്ടില്ലായിരുന്നു .

എൻ്റെ  ശബ്ദങ്ങളിലെ ശൂന്യത 

മൗനങ്ങളിലെ  ഗാഢത 

എത്ര വിദഗ്ധ മായാണ്  

നിങ്ങൾ അരിച്ചു  വേർതിരിച്ചെടുത്തത്  .

നിങ്ങളുടെ നിശ്ചലതയുടെ പ്രതീക്ഷയായിരുന്ന 

എൻ്റെ വേഗതകളെങ്ങിനെയാണ് 

ഒറ്റശ്വാസത്തിൽ ഒരപായച്ചങ്ങലയിൽ 

ഞാൻ പിടിച്ചു വലിച്ചു നിർത്തുക 

ഞാനില്ലെങ്കിൽ  നിങ്ങളെങ്ങനെ 

എന്ന ധൃതിപ്പെടൽ 

നിങ്ങളില്ലെങ്കിൽ  ഞാനെന്ത്  എന്ന 

ചോദ്യ ചിഹ്നമായി പരിണമിച്ചിരിക്കുന്നു .

നെറ്റിത്തടത്തിൽ നിന്നേറ്റൊരു തണുപ്പ് 

എന്നെയാകെ മരവിപ്പിച്ചിരിക്കുന്നു .

കണ്ണുകളിലൂടത്  ഓർമ്മകളായി 

ഉരുകിയൊലിക്കുന്നു .

ഇവിടം ഇപ്പോൾ  തരിശുഭൂമിയായിരിക്കുന്നു .

നിശബ്ദമായ വൈകുന്നേരങ്ങ ളെങ്ങിനെയാണ് 

എൻ്റെ  ചിന്തകൾക്ക്  വളമാവുക ?

കടുകുമണിയോളം പരിഭവങ്ങളിൽ മുങ്ങിത്തപ്പി 

കടലോളം കവിതയാവുക . 



 


Tuesday, August 29, 2023

 അടിമ

 

ശത്രുവിനെ  ശത്രുവായിത്തന്നെ 

നിലനിർത്തുക  എന്നത് 

എത്ര  ശ്രമകരമായ  ജോലിയാണ്

 .

നിന്നെക്കുറിച്ചു  ചിന്തിക്കാതെ 

എൻറെ  ഒരുനിമിഷവും 

കൊഴിഞ്ഞു  പോകില്ലെന്നൊരു 

വാഗ്ദാനമാണത് .


നിൻറെ  ഉയർച്ച താഴ്ചകൾ 

എന്നോളം 

മറ്റൊരു  ഹൃദയവും 

തൊട്ടറിഞ്ഞിട്ടില്ലെന്നൊരു 

കരുതലാണത് .

 

അകന്നിരുന്നിട്ടും 

നമ്മളെത്രമാത്രം 

അടുത്തിരിക്കുന്നുവെന്നൊരു 

ഭ്രമപ്പെടുത്തലാണത് .

 

നിന്റെ  നോട്ടങ്ങളിൽ 

എൻറെ  സ്വാത ന്ത്ര്യത്തെ 

കുരുക്കിയിട്ടല്ലോ  എന്നൊരു  

കീഴ്പ്പെടലാണത് .

 

ശത്രുവിനെ  ശത്രുവായിത്തന്നെ 

നിലനിർത്തുക  എന്നത് 

എത്ര  മൂഡമായ  തീരുമാനമാണ് 

 

ശത്രുവിനെ  സുഹൃത്താക്കുവോളം 

നമ്മളാ  ശത്രുവിന്റെ 

വെറും 

അടിമ  മാത്രമാണ്



Tuesday, June 20, 2023

 ഷോളയൂർ  കാഴ്ച്ചകൾ                   


പുറത്താക്കപ്പെട്ട  പെണ്ണുങ്ങളും 

പുറത്താക്കപ്പെട്ട  ആണുങ്ങളും 

പുറത്താക്കപ്പെട്ട  കുഞ്ഞുങ്ങളുടെ  സ്വപ്നങ്ങൾക്ക് 

ചിറകു  തുന്നുന്നു .


പഴുത്ത  ഞാവൽ കാലത്തിലൂടെ 

ആകാശത്തേക്കവർ  

വലിഞ്ഞു  കയറുന്നു .

വെളുത്ത  മേഘക്കെട്ടുകൾക്ക് 

നീലഛായം  പൂശുന്നു .

സൂര്യനെ കുന്നിൻ  ചെരുവിൽ 

പ്രതിഷ്ഠിക്കുന്നു .

കാറ്റിനെ  കാറ്റാടിയന്ത്രത്തിൽ  തളയ്ക്കുന്നു .


നിലാവിൽ  കുതിർന്ന്   ഗുൽമോഹർ പെയ്ത വഴിയിലൂടെ  

പെണ്ണുങ്ങൾ  പുലർന്നു  തുടങ്ങുന്നു .

കോടപുതച്ച  ഓർമ്മകളെ 

 ചുടുചായയിൽ  മുക്കി 

ഉണക്കാനിടുന്നു .

കാടിന്റെ  വാർത്തകളെ  കീശയിലാക്കി 

നടപ്പ്  തുടരുന്നു .

കാടോളം  വളരണം  നമ്മളെന്ന് 

ആവർത്തിക്കുന്നു .


താഴ്വാരത്തിനു  മുഖംതിരിഞ്ഞൊരു 

വെളുത്ത വീട് 

വീടിനു  കാവലിരിക്കുന്ന  

രണ്ട് വെളുത്ത   പട്ടിക്കുഞ്ഞുങ്ങൾ .

എത്ര കുരച്ചിട്ടും  ആരേയും  ഭയപ്പെടുത്താനാവാതെ 

ചങ്ങലകൾ .


തുടുത്ത  മാമ്പഴങ്ങൾക്ക്  കാവലിരിക്കുന്നു 

നരച്ച   താടിക്കാരൻ .

പൊട്ടിച്ചെറിഞ്ഞ  ചങ്ങലകൾക്ക്  പകരം 

നേർത്ത  പുഞ്ചിരി .

കയ്യിൽ  ഊന്നുവടി 

തോളിൽ  മുഷിഞ്ഞ  പുതപ്പ് 

എങ്കേ .............കണ്ണട ?


ഏലമലക്കാട്ടിലെ  പെൺകുട്ടി 

പെറ്റ  പുലിയെ  ഉമ്മവച്ചിട്ടുണ്ടത്രെ  ;

എനാത് ?...............എനാത് ?

കണ്ണുകളിൽ  കുമ്മിയാടുന്നു ...ആശ്ചര്യം 

കേൾവികളിൽ  ചോരയൂറ്റുന്ന  അട്ടകൾ .


കാടിനെ   .......നാടറിയട്ടെ 

നാടിനെ ........കാടുണർത്തട്ടെ 



Tuesday, April 25, 2023

 ഉടയോർ 


പതിവു  തെറ്റുന്നു  നമ്മളിന്നറിയാതെ 

പലതു മങ്ങനെ  മൂളി  നടക്കുന്നു 

പല വഴിക്കു  പിരിയുന്നു  നേരുകൾ 

പറയുവാനുണ്ടൊരിത്തിരി  പോരുകൾ 


നിമിഷ നേരങ്ങൾ  ചടുല  വേഗങ്ങൾ 

ഉടലു  വെന്തുള്ള മുരുകും  യാത്രകൾ 

ഹൃദയ മാഴത്തിൽ  പിഴുതെടുത്തിട്ട് 

കടലു പോലതിൽ  തിരകൾ  പായിച്ച് 

തുഴയുമാഴങ്ങൾ  അതിരുവെട്ടിച്ച്‍ 

ഒടുവിൽ  സൂര്യൻറെ  ഇരുളു മോന്തീട്ട് 


എവിടെ  ഭൂമി  കറങ്ങുന്നതില്ലയോ 

എവിടെ  സൂര്യൻ  ഉദിക്കുന്നതില്ലയോ 

എവിടെ  മാനം  ചിറകുകളില്ലയോ 

എവിടെ  വായു  മിടിക്കുന്നതില്ലയോ 


അടവു  മാറ്റി  പയറ്റുന്നു  തന്ത്രങ്ങൾ 

അനുഭവത്താൽ  പഠിക്കാത്ത  പാo ങ്ങൾ 

ഉശിരാൽ  വീശുന്ന  ചോദ്യങ്ങളിൽ  ചോര 

ഉറവയായ്  നൃത്തമാടുന്ന  വേദികൾ 


നിഴലുമാറും  വെയിൽ  നിറഞ്ഞാടും 

കുളിരുമാറും  കുരുവികൾ  നീറും 

ഉലകമെന്റേത്   മാത്രമെന്നോതാൻ 

ഉടയോർ  നമ്മളങ്ങില്ലാതെയാവും 

 മാലിന്യം 


എന്റേത് 

നിന്റേതെന്നുറക്കെ 

പ്രഖ്യാപിക്കുന്നു 


മഹാ  മനസ്കർ