ഷോളയൂർ കാഴ്ച്ചകൾ
പുറത്താക്കപ്പെട്ട പെണ്ണുങ്ങളും
പുറത്താക്കപ്പെട്ട ആണുങ്ങളും
പുറത്താക്കപ്പെട്ട കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്ക്
ചിറകു തുന്നുന്നു .
പഴുത്ത ഞാവൽ കാലത്തിലൂടെ
ആകാശത്തേക്കവർ
വലിഞ്ഞു കയറുന്നു .
വെളുത്ത മേഘക്കെട്ടുകൾക്ക്
നീലഛായം പൂശുന്നു .
സൂര്യനെ കുന്നിൻ ചെരുവിൽ
പ്രതിഷ്ഠിക്കുന്നു .
കാറ്റിനെ കാറ്റാടിയന്ത്രത്തിൽ തളയ്ക്കുന്നു .
നിലാവിൽ കുതിർന്ന് ഗുൽമോഹർ പെയ്ത വഴിയിലൂടെ
പെണ്ണുങ്ങൾ പുലർന്നു തുടങ്ങുന്നു .
കോടപുതച്ച ഓർമ്മകളെ
ചുടുചായയിൽ മുക്കി
ഉണക്കാനിടുന്നു .
കാടിന്റെ വാർത്തകളെ കീശയിലാക്കി
നടപ്പ് തുടരുന്നു .
കാടോളം വളരണം നമ്മളെന്ന്
ആവർത്തിക്കുന്നു .
താഴ്വാരത്തിനു മുഖംതിരിഞ്ഞൊരു
വെളുത്ത വീട്
വീടിനു കാവലിരിക്കുന്ന
രണ്ട് വെളുത്ത പട്ടിക്കുഞ്ഞുങ്ങൾ .
എത്ര കുരച്ചിട്ടും ആരേയും ഭയപ്പെടുത്താനാവാതെ
ചങ്ങലകൾ .
തുടുത്ത മാമ്പഴങ്ങൾക്ക് കാവലിരിക്കുന്നു
നരച്ച താടിക്കാരൻ .
പൊട്ടിച്ചെറിഞ്ഞ ചങ്ങലകൾക്ക് പകരം
നേർത്ത പുഞ്ചിരി .
കയ്യിൽ ഊന്നുവടി
തോളിൽ മുഷിഞ്ഞ പുതപ്പ്
എങ്കേ .............കണ്ണട ?
ഏലമലക്കാട്ടിലെ പെൺകുട്ടി
പെറ്റ പുലിയെ ഉമ്മവച്ചിട്ടുണ്ടത്രെ ;
എനാത് ?...............എനാത് ?
കണ്ണുകളിൽ കുമ്മിയാടുന്നു ...ആശ്ചര്യം
കേൾവികളിൽ ചോരയൂറ്റുന്ന അട്ടകൾ .
കാടിനെ .......നാടറിയട്ടെ
നാടിനെ ........കാടുണർത്തട്ടെ
No comments:
Post a Comment