Tuesday, June 20, 2023

 ഷോളയൂർ  കാഴ്ച്ചകൾ                   


പുറത്താക്കപ്പെട്ട  പെണ്ണുങ്ങളും 

പുറത്താക്കപ്പെട്ട  ആണുങ്ങളും 

പുറത്താക്കപ്പെട്ട  കുഞ്ഞുങ്ങളുടെ  സ്വപ്നങ്ങൾക്ക് 

ചിറകു  തുന്നുന്നു .


പഴുത്ത  ഞാവൽ കാലത്തിലൂടെ 

ആകാശത്തേക്കവർ  

വലിഞ്ഞു  കയറുന്നു .

വെളുത്ത  മേഘക്കെട്ടുകൾക്ക് 

നീലഛായം  പൂശുന്നു .

സൂര്യനെ കുന്നിൻ  ചെരുവിൽ 

പ്രതിഷ്ഠിക്കുന്നു .

കാറ്റിനെ  കാറ്റാടിയന്ത്രത്തിൽ  തളയ്ക്കുന്നു .


നിലാവിൽ  കുതിർന്ന്   ഗുൽമോഹർ പെയ്ത വഴിയിലൂടെ  

പെണ്ണുങ്ങൾ  പുലർന്നു  തുടങ്ങുന്നു .

കോടപുതച്ച  ഓർമ്മകളെ 

 ചുടുചായയിൽ  മുക്കി 

ഉണക്കാനിടുന്നു .

കാടിന്റെ  വാർത്തകളെ  കീശയിലാക്കി 

നടപ്പ്  തുടരുന്നു .

കാടോളം  വളരണം  നമ്മളെന്ന് 

ആവർത്തിക്കുന്നു .


താഴ്വാരത്തിനു  മുഖംതിരിഞ്ഞൊരു 

വെളുത്ത വീട് 

വീടിനു  കാവലിരിക്കുന്ന  

രണ്ട് വെളുത്ത   പട്ടിക്കുഞ്ഞുങ്ങൾ .

എത്ര കുരച്ചിട്ടും  ആരേയും  ഭയപ്പെടുത്താനാവാതെ 

ചങ്ങലകൾ .


തുടുത്ത  മാമ്പഴങ്ങൾക്ക്  കാവലിരിക്കുന്നു 

നരച്ച   താടിക്കാരൻ .

പൊട്ടിച്ചെറിഞ്ഞ  ചങ്ങലകൾക്ക്  പകരം 

നേർത്ത  പുഞ്ചിരി .

കയ്യിൽ  ഊന്നുവടി 

തോളിൽ  മുഷിഞ്ഞ  പുതപ്പ് 

എങ്കേ .............കണ്ണട ?


ഏലമലക്കാട്ടിലെ  പെൺകുട്ടി 

പെറ്റ  പുലിയെ  ഉമ്മവച്ചിട്ടുണ്ടത്രെ  ;

എനാത് ?...............എനാത് ?

കണ്ണുകളിൽ  കുമ്മിയാടുന്നു ...ആശ്ചര്യം 

കേൾവികളിൽ  ചോരയൂറ്റുന്ന  അട്ടകൾ .


കാടിനെ   .......നാടറിയട്ടെ 

നാടിനെ ........കാടുണർത്തട്ടെ 



No comments:

Post a Comment