Monday, May 27, 2019

വിവാഹം 
വിവാഹം  ചിലർക്ക് 
സ്വാതന്ത്ര  പ്രഖ്യാപനമാണ് .
ദേ  നോക്ക് 
എന്നെപ്പോലെ .

എത്ര  പെട്ടെന്നാണ്
  അടക്കമൊതുക്കങ്ങളുടെ   വർത്തുള ചലനത്തിൽ നിന്ന്
 ഞാൻ 
സ്വാതന്ത്രത്തിലേക്ക്  
തെറിച്ചു  വീണത് .

തറവാടിത്തത്തിന്റെ 
അസഹനീയമായ  ഭാരം 
മുതുകിൽ നിന്ന് 
ഉരുകിയടർന്നത് .

പൊട്ടിത്തെറിച്ചത് 
പൊട്ടിചിരിച്ചത് .

അടിച്ചൊതുക്കിയത് 
അഭയം  നൽകിയത് 

കവിതയെഴുതിയത് 
കഥപറഞ്ഞത് 
.
കാടുകയറിയത് 
കായൽ  നീന്തിയത് .

ഒരുമിന്നുകൊണ്ടെത്ര  പെട്ടെന്നാണ് നീ 
എന്നിലെ  എന്നെ 
ജ്വലിപ്പിച്ചത് .

Sunday, May 19, 2019

മോഷണം  കവിയെ  കലാകാരനാക്കുന്നു .
നല്ല  സ്വാധീനവും  വായനാലോകവുമുള്ള ഒരാൾക്കേ 
കവിത  മോഷ്ടിക്കാൻ  അർഹതയുള്ളൂ .

അധികമാരും  കണ്ടില്ലെന്നുറപ്പുള്ള  
മുന്തിയതെന്നത്ഭുതപ്പെട്ട 
ഒരു    കവിതയെ 
കയ്യിൽകിട്ടിയ  മാത്രയിൽ 
സ്വന്തം  പേരിൽ 
മുക്കിയല ക്കണം .

ആത്മാവിൻറെ  അവസാനതുള്ളിയും  പിഴിഞ്ഞുകളഞ്ഞു 
ആസകലം  വെടിപ്പാക്കണം .

എഴുത്തു  തംബ്രാക്കന്മാർ  
കണ്ണടച്ചാജ്ഞാപിക്കുന്ന 
ഏതെങ്കിലുമൊരു  ആനുകാലികത്തിന്റെ  തണലിൽ 
പറഞ്ഞുറപ്പിച്ച  ലക്കത്തിൽ 
ഉണക്കാനിടണം .

ഉറ്റവരോ  ഉടയവരോ  അറിഞ്ഞെത്തും മുമ്പ് 
അതിന്റെ  പൊന്നാടയിൽ 
ആദരണീയനാവണം .

പെറ്റമനസ്സിന്റെ  നോവുപേറി  
പാഞ്ഞെത്തുന്നവരോട് 
തെറ്റുപറ്റിപ്പോയെന്ന് 
പരിശുദ്ധനാവണം .

മോഷണം  ഒരു  കലയാണ് .
ഇങ്ങനെയൊക്കെയാണ് 
കവി 
ഒരുവലിയ 
കലാകാരനാവുന്നത് .

Sunday, April 7, 2019

മാന്യമഹാജനങ്ങളേ 

മാന്യ  മഹാ ജനങ്ങളേ 
നിങ്ങടെ 
കണ്ണ് 
കാത് 
നാക്ക് 
ഇതാ 
ഈപേനത്തുമ്പിൽ 
തൂക്കിലേറ്റപ്പെടാൻ 
പോകുന്നു .

മൗനം
മാപ്പർഹിക്കാത്ത  കുറ്റകൃത്യമാണ് ;
ചിലനേരങ്ങളിൽ .

Friday, March 15, 2019

മാവോയിസ്ററ് 

ഭൂമി  പിളരുമാറ്  കേണപേക്ഷിച്ചിട്ടും 
മാറ്റമില്ലാത്ത 
നീതി  നിഷേധത്തെ 
മാവോയിസ്ററ് 
തോക്കുകൊണ്ട് 

മരിച്ചുവീഴുന്നു .

Tuesday, March 12, 2019

സുഹൃത്ത് 

എനിക്കൊരു 
സുഹൃത്തിനെ  വേണം .
ആർക്കുനേരേയും  എയ്യാൻപാകത്തിന് 
വാക്കുകൾ  തുടുത്ത് 
നിന്നെപ്പോലെ 
നിർഭയയായി .

വരൂ 
ഒരു  നിക്രോ൦  കമ്പിപോൽ 
നമുക്ക് 
ചുട്ടു   പഴുക്കാം .

ഉരുകിയൊലിക്കാനോ 
ചാലകമാവാനോ 
ഒട്ടും  താല്പര്യമില്ലെന്ന 
നിശ്ചയദാർഢ്യത്തെ 
തൊട്ടാൽപൊള്ളുന്ന  ഭാവം  കൊണ്ട്  
സാക്ഷ്യപ്പെടുത്താം .

Friday, February 15, 2019

വെളിച്ചപ്പാട് 

ജീവിച്ചിരുന്നപ്പോഴുള്ള 
നമ്മുടെ 
അന്ധത  കണ്ടിട്ടാവണം

വാക്കുചുഴറ്റി

ചിലർ 
മരണാനന്തരം 
വെളിച്ചപ്പെട്ടുകൊണ്ടേ 
ഇരിക്കുന്നത് .

Thursday, January 3, 2019

ഞാൻ  വഴിപിഴച്ചുപോയി 


നിനക്കും  എനിക്കുമിടയിലൊരു 
കണ്കോണുണ്ട് 
അതിന്റെ   വിരിഞ്ഞ ശലഭങ്ങൾക്ക് 
പ്രബഞ്ചം ചുരുട്ടിയൊതുക്കുന്ന 
ഗർവ്വ് .


ഒരു  നോട്ടംകൊണ്ടിത്ര   വസന്തങ്ങളിൽ 
വിരുന്നെത്താമെങ്കിൽ  
അത് 
പ്രണയമല്ലാതെ 
മറ്റെന്താണ് ?.

നിനക്കും  എനിക്കുമിടയിലൊരു  
പുഞ്ചിരിയുണ്ട് 
അതിന്റെ   അടഞ്ഞ  അകത്തളങ്ങളിൽ  
ആത്മാക്കളുടെ  സമാഗമം 
ആനന്ദത്തിൻറെ  സിംഹാസനം 
  വെയിൽ  , 
വേനൽ  മഴ 
നിലാപ്പൊയ്ക   
കുറുകുന്ന  കവിത .

ഉണ്ട ചോറിന്  നന്ദികാണിച്ച് 
ഉപ്പുനനയുന്ന  തൂവാല .
 ഭയം , നിഴൽ 
നിശ്ശബ്ദത .


ഒരു  പുഞ്ചിരികൊണ്ടിത്ര   ഭാവങ്ങളെ  
പടച്ചൊളിപ്പിക്കാമെങ്കിൽ   
അത്  പ്രണയമല്ലാതെ 
മറ്റെന്താണ് ?

നിനക്കും  എനിക്കുമിടയിലൊരു 
വിളിദൂരമുണ്ട് .
അതിൻ്റെ  ഇണയകലങ്ങളിൽ 
വിരഹം  പ്രതിധ്വനിക്കുന്ന  ചൊടിപ്പ് .

നിർത്തൂ  
ഇവിടെ   ഈസ്റ്റോപ്പിലാണെനിക്കിറങ്ങേണ്ടത്  :

ഞാൻ  വഴി  പിഴച്ചു  പോയി .